കോഴിക്കോട് നഗരത്തിൽ 1998ൽ നടന്ന ഏഴു കവർച്ചാക്കേസിൽ പൊലീസ് പ്രതിയാക്കിയെങ്കിലും കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടതിന്റെ ആശ്വാസത്തിലാണ് തമിഴ്നാട് സ്വദേശി വെങ്കിടേഷ്. മാതാപിതാക്കൾക്കൊപ്പം ജോലിക്കായി കോഴിക്കോടെത്തിയ വെങ്കിടേഷിനെ കവർച്ചക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് മറ്റ് ആറു കേസുകൾകൂടി പോലീസ് വെങ്കിടേഷിൽ വെച്ചുകെട്ടി. എന്നാൽ ഈ കേസുകളിൽ ജാമ്യമെടുത്ത് തമിഴ്നാട്ടിലേക്ക് മടങ്ങിയെങ്കിലും 20 വർഷങ്ങൾക്ക് ശേഷം പോലീസ് അറസ്റ്റുവാറണ്ടുമായി വെങ്കിടേഷിനെ തിരഞ്ഞെത്തുകയായിരുന്നു.
നീണ്ട നിയമപോരാട്ടത്തിനൊടുവിൽ കോടതിയിൽ നിന്നും വേങ്കിടേഷിന് നീതി ലഭിച്ചു. സത്യം തെളിഞ്ഞെങ്കിലും ഇനി കേരളത്തിലേക്കില്ലെന്ന് വെങ്കിടേഷ് പറഞ്ഞു. തമിഴ്നാട് സേലം സ്വദേശി വെങ്കടേഷനെയാണ് മതിയായ തെളിവുകളുടെ അഭാവം ചൂണ്ടികാട്ടി കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്ന് വെറുതെവിട്ടത്. അഡ്വക്കറ്റ് എം മുഹമ്മദ് ഫിർദൗസാണ് വെങ്കിടേഷിനുവേണ്ടി കേസുകളെല്ലാം വാദിച്ചത്. പോലീസ് തന്റെ പേരിൽ ചെയ്യാത്ത കുറ്റങ്ങൾ ചാർത്തി കേസുകൾ എടുക്കുകയായിരുന്നുവെന്ന് വേങ്കിടേഷ് പറഞ്ഞു. ശാരീരിക മർദ്ദനങ്ങൾക്ക് പുറമേ, പോലീസ് ഭാഷ്യം ഏറ്റുപറയാൻ മുളക് പൊടി മുഖത്തിട്ട് വരെ സമ്മർദ്ദം ചെലുത്തി.
അമ്മയും അച്ഛനും ഒരുപാട് വേദന അനുുഭവിച്ചു. ഏഴ് കേസുകളിൽ പ്രതിയായ തന്നെ നാട്ടിലും വീട്ടിലും മോഷ്ടാവെന്ന് പലരും വിളിച്ചു. സേലത്തെ തിരുട്ടുഗ്രാമത്തിൽ നിന്നെത്തിയവൻ എന്നുപോലും പൊലീസ് പ്രചരിപ്പിച്ചു. എന്നാൽ 22 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ തമിഴ്നാട് സ്വദേശി വെങ്കിടേഷ് നിരപരാധിയെന്ന് കോടതി വിധിയെഴുതിയപ്പോൾ ആ കണ്ണുകളിൽ പ്രകാശം നിറഞ്ഞു. ആശ്വാസത്തോടെ നെടുവീർപ്പിട്ടാണ് വെങ്കിടേഷ് കോടതി മുന്നറ്റത്തേക്കിറങ്ങിയത്. ഏഴ് കവർച്ചാകേസുകളിലും വെങ്കിടേഷ് കുറ്റക്കാരനല്ലെന്നാണ് കോഴിക്കോട് മുൻജിസിഫ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ വിധി. 1998ലാണ് കോഴിക്കോട് നഗരപരിധിയിൽ ഏഴിടത്ത് വൻ കവർച്ചകൾ നടന്നത്.
മിഠായിത്തെരുവിനടുത്ത് അന്തിയുറങ്ങിയ സേലം സ്വദേശി വെങ്കിടേഷും സുഹൃത്ത് അഴകേഷും അറസ്റ്റിലായി. അന്ന് വെങ്കിടേഷിന് പ്രായം 18.വിചാരണ കാലയളവിൽ അഴകേഷ് മരിച്ചു. ഒടുവിൽ വൈകിയാണെങ്കിലും വെങ്കിടേഷിന് നീതി ലഭിച്ചു. ഇനി കേരളത്തിലേക്ക് വരില്ലെന്നും അത്രത്തോളം ദുരിതം അനുഭവിച്ചെന്നും വെങ്കിടേഷ് മാധ്യമങ്ങളോട് പറഞ്ഞു. 2000ത്തിൽ ജാമ്യത്തിലിറങ്ങിയ വെങ്കിടേഷ് സേലത്തേക്ക് തിരിച്ചുപോയിരുന്നു. വാറണ്ട് ആയതോടെ 2018ൽ വീണ്ടും അറസ്റ്റിലായി. വെങ്കിടേഷിനെതിരെ പ്രോസിക്യൂഷൻ നിരത്തിയ തെളിവുകൾ ദുർബലമായതോടെയാണ് കോടതി വെറുതെ വിട്ടത്. കസബ, ചെമ്മങ്ങാട്, ടൗൺ പൊലീസ് സ്റ്റേഷനുകളിലാണ് വെങ്കിടേഷിനെതിരെ ഏഴ് കവർച്ചാക്കേസുകൾ രജിസ്റ്റർ ചെയ്തിരുന്നത്.
English summary: robbery case in kozhikode
you may also like this video