20 April 2024, Saturday

Related news

March 18, 2024
January 21, 2024
October 5, 2023
September 24, 2023
September 22, 2023
September 17, 2023
September 14, 2023
September 10, 2023
September 4, 2023
August 12, 2023

യുദ്ധം, ദുരിതം — അതിജീവനം

web desk
തിരുവനന്തപുരം
February 24, 2023 10:19 am

“ഞാന്‍ ഒരു പ്രത്യേക സെെനിക നടപടി എടുക്കാന്‍ തീരുമാനിച്ചു. എട്ട് വര്‍ഷത്തിനിടയില്‍ കീവ് ഭരണകൂടത്തില്‍ നിന്ന് ദുരുപയോഗവും വംശഹത്യയും അനുഭവിക്കുന്ന ജനങ്ങളുടെ സംരക്ഷണമാണ് ഇതിന്റെ ലക്ഷ്യം. റഷ്യന്‍ ഫെ‍ഡറേഷനിലെ പൗരന്മാര്‍ക്കെതിരെ നിരവധി രക്തരൂക്ഷിതമായ കുറ്റകൃത്യങ്ങള്‍ ചെയ്ത ഉക്രെയ‍്നെ വിചാരണയ്ക്ക് വിധേയമാക്കാനും ഞങ്ങള്‍ ശ്രമിക്കും”… 2022 ഫെബ്രുവരി 21ന് യൂറോപ്പ് ഉണര്‍ന്നത് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ ഈ വാക്കുകള്‍ കേട്ടാണ്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഭൂഖണ്ഡത്തിലെ ഏറ്റവും ഗുരുതരമായ, ദെെര്‍ഘ്യമേറിയ സംഘര്‍ഷമായി ആ പ്രഖ്യാപനം മാറി. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഫെബ്രുവരി 24ന് പുടിന്റെ പ്രഖ്യാപനങ്ങളുടെ യഥാര്‍ത്ഥ വ്യാപ്തി യൂറോപ്പിനും ഉക്രെയ‍്നും ബോധ്യപ്പെട്ടു. ഉക്രെയ‍്ന്‍ യുദ്ധത്തിലേക്ക് നയിച്ച പ്രധാന സംഭവവികാസങ്ങള്‍…

2019 ടെലിവിഷന്‍ ഹാസ്യതാരമായിരുന്ന വ്ലാദിമിര്‍ സെലന്‍സ്കി ഉക്രെയ‍്ന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു

2021 ഉക്രെയ‍്ന്റെ നാറ്റോ അംഗത്വത്തിനായി സെലന്‍സ്കി യുഎസ് പ്രസിഡന്റ് ജോ ബെെഡനോട് ആവശ്യപ്പെട്ടത് അതുവരെയുണ്ടായിരുന്ന പ്രശ്നങ്ങളെ ആളിക്കത്തിച്ചു

2021 ഡിസംബര്‍ കിഴക്കന്‍ യൂറോപില്‍ നിന്ന് നാറ്റോ സെെനിക സഖ്യത്തെയും ആയുധങ്ങളെയും പിന്‍വലിക്കണമെന്ന ആവശ്യം റഷ്യ ഉന്നയിച്ചു. നാറ്റോയിലേക്കുള്ള ഉക്രെയ‍്ന്‍ പ്രവേശനത്തിനെതിരെയും റഷ്യ മുന്നറിയിപ്പ് നല്‍കി

ജനുവരി 24, 2022 പുടിന്റെ സുരക്ഷാ ആവശ്യങ്ങളെ അവഗണിച്ച് കിഴക്കന്‍ യൂറോപ്പില്‍ നാറ്റോ സെെനിക വിന്യാസം കൂടുതല്‍ ശക്തമാക്കി

2014 പ്രസിഡന്റ് വിക്ടര്‍ യാനുകോവിച്ചിനെ പുറത്താക്കി ഉക്രെയ‍്നില്‍ പാശ്ചാത്യ അനുകൂല സര്‍ക്കാര്‍ നിലവില്‍ വന്നു. ചരിത്രപരമായി ശക്തമായ ബന്ധം പുലര്‍ത്തിയിരുന്ന ഉക്രെയ‍്നും റഷ്യക്കുമിടയില്‍ പ്രശ്നങ്ങള്‍ രൂപപ്പെട്ടത് ഈ സംഭവത്തിനു ശേഷമാണ്

ഫെബ്രുവരി 21, 2022 റഷ്യയുടെ ചരിത്രത്തിന്റെ പ്രധാനഭാഗമാണ് ഉക്രെയ‍്ന്‍ എന്ന് പുടിന്റെ പ്രസ്താവന. കിഴക്കന്‍ യൂറോപ്പിലെ സ്വയം പ്രഖ്യാപിത റിപ്പബ്ലിക്കുകളായ ഡൊണട്സ്കിനേയും ലുഹന്‍സ്കിനേയും സ്വതന്ത്ര്യ പ്രദേശങ്ങളായി അംഗീകരിച്ചുകൊണ്ട് മേഖലയിലേക്ക് സെെന്യത്തെ അയയ്ക്കാന്‍ പുടിന്‍ ഉത്തരവിട്ടു.

ഫെബ്രുവരി 22, 2022 കിഴക്കന്‍ ഉക്രെയ‍്നിലെ പുടിന്റെ സെെനിക വിന്യാസത്തിനു പിന്നാലെ റഷ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍, ബാങ്കുകള്‍, ആസ്തികള്‍ എന്നിവയ്ക്ക് യുഎസും യുകെയും ഉപരോധം പ്രഖ്യാപിച്ചു. നോര്‍ഡ് സ്ട്രീം 2 ഗ്യാസ് പെെപ്പ്‍‍ലെെന്‍ പദ്ധതി ജര്‍മ്മനി നിര്‍ത്തിവച്ചു.

ഫെബ്രുവരി 24 , 2022 വ്ലാദിമിര്‍ പുടിന്‍ ഉക്രെയ‍്നില്‍ പ്രത്യേക സെെനിക നടപടി പ്രഖ്യാപിച്ചു. ഉക്രെയ‍്ന്‍ തലസ്ഥാനമായ കീവിലുള്‍പ്പെടെ, റഷ്യന്‍ സെെന്യം ആക്രമണം ആരംഭിച്ചു

രാഷ്ട്രീയ പുനഃക്രമീകരണം റഷ്യക്കൊപ്പം നിന്നവര്‍, ഉക്രെയ‍്നെ പിന്തുണച്ചവര്‍, നിഷ്പക്ഷ നിലപാടുകാര്‍. സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ആഗോള രാഷ്ട്രീയ ക്രമം ഈ വിധം പുനഃക്രമീകരിക്കപ്പെട്ടു. യൂറോപ്യൻ യൂണിയൻ (ഇയു) രാജ്യങ്ങൾ റഷ്യയ്ക്കെതിരെ വലിയ ഉപരോധങ്ങളും നടപടികളുമായി വേഗത്തിൽ പ്രതികരിച്ചു. സിറിയ, ബലാറൂസ്, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളുമായി പുടിന്‍ നയതന്ത്ര ബന്ധം ആഴത്തിലാക്കി. ചൈന, ഇന്ത്യ, ഇന്തോനേഷ്യ എന്നിവര്‍ നിഷ്പക്ഷത പാലിച്ചു.

സെെന്യവും സുരക്ഷയും റഷ്യയുടെ പ്രവർത്തനങ്ങൾ യൂറോപ്യൻ സുരക്ഷാ നിലപാടുകളുടെ നാടകീയമായ പുനർമൂല്യനിർണയത്തിലേക്ക് നയിക്കും. യൂറോപ്യൻ രാജ്യങ്ങൾ അവരുടെ പ്രതിരോധ ബജറ്റിൽ ഗണ്യമായ വർധനവ് പ്രഖ്യാപിക്കും. നാറ്റോ അംഗത്വം ഇതുവരെ ഒഴിവാക്കിയ രണ്ട് രാജ്യങ്ങളായ ഫിൻലൻഡും സ്വീഡനും ചരിത്രപരമായ മാറ്റത്തിൽ സഖ്യത്തിൽ ചേരാൻ ഒരുങ്ങുന്നു.

ആണവായുധങ്ങള്‍ കഴിഞ്ഞ വർഷം റഷ്യയിൽ നിന്ന് നിരന്തരം ആണവായുധ ഭീഷണികള്‍ ഉയര്‍ന്നിരുന്നു. പാശ്ചാത്യ രാജ്യങ്ങള്‍ അതിനൊപ്പം തന്നെ പ്രതികരിച്ചു. ആണവ പ്രശ്‌നം ചർച്ചയുടെ മുൻനിരയിലേക്ക് ശക്തമായി തിരികെ കൊണ്ടുവന്നു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഒരു ആണവ യുദ്ധത്തിന്റെ അപകടസാധ്യത 60 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണെന്ന് പ്രഖ്യാപിച്ചു.

പ്രതിസന്ധിയിലായ ഊർജവും ഭക്ഷണവും ഊർജം, ഭക്ഷണം, വളം ചരക്കുകൾ എന്നിവയുടെ രണ്ട് പ്രധാന വിതരണക്കാർ എന്ന നിലയിൽ, ഉക്രെയ്‍നുമായുള്ള റഷ്യയുടെ സംഘർഷം വികസ്വര രാജ്യങ്ങൾക്കും വികസിത രാജ്യങ്ങൾക്കും വിതരണത്തിൽ തടസം സൃഷ്ടിച്ചു. റഷ്യൻ വാതകത്തെ ആശ്രയിക്കുന്നതിൽ നിന്ന് യൂറോപ്പ് മാറിയതാണ് ഏറ്റവും പ്രധാനം. ചൈന റഷ്യൻ എണ്ണയുടെ ഏറ്റവും വലിയ ഇറക്കുമതിക്കാരായി മാറി.

പുതിയ ഉക്രെയ്ൻ — പുതിയ പ്രതീക്ഷകൾ ഉക്രെയ്‍നെതിരായ റഷ്യയുടെ ക്രൂരമായ ആക്രമണം അതിന്റെ പൗരന്മാർക്ക് കനത്ത നഷ്ടം വരുത്തിയെങ്കിലും മുമ്പ് കണ്ടിട്ടില്ലാത്ത വിധത്തിൽ രാജ്യത്തെ ഒന്നിപ്പിക്കുകയും ചെയ്തു. യുദ്ധത്തിന്റെ തുടക്കത്തിൽ പ്രസിഡന്റ് ബൈഡൻ വാഗ്ദാനം ചെയ്ത എയർലിഫ്റ്റ് സെലൻസ്‌കി നിരസിച്ചത് അദ്ദേഹത്തിനും ഉക്രെയ്‍നിയൻ രാഷ്ട്രീയത്തിനും ഒരു പുനർജന്മ നിമിഷത്തെ പ്രതിനിധീകരിക്കുന്നു.

സമാധാനത്തിലേക്കുള്ള വിദൂര പ്രതീക്ഷകള്‍ ഉക്രെയ‍്‍ന്‍ സംഘര്‍ഷം ഒന്നാം വാര്‍ഷികത്തിലേക്കടുക്കുമ്പോള്‍ സമാധാനം വിദൂര പ്രതീക്ഷ മാത്രമായി ചുരുങ്ങുകയാണ്. ഒരു വര്‍ഷത്തിനിടെ, റഷ്യയുടെ യുദ്ധത്തില്‍ ആയിരക്കണക്കിന് ഉക്രെയ‍്നിയന്‍ പൗരന്മാരും ഇരുവശത്തുമുള്ള നിരവധി സെെനികരും കൊല്ലപ്പെട്ടു. ഉക്രെയ‍്നോ റഷ്യക്കോ തങ്ങളുടെ ലക്ഷ്യങ്ങള്‍ കെെവരിക്കാന്‍ കഴിയില്ലെന്നതാണ് യുദ്ധത്തിന്റെ അടിസ്ഥാന സാഹചര്യം. ഒരു രാഷ്ട്രമെന്ന നിലയില്‍ ഉക്രെയ‍്നെ തകര്‍ക്കുക എന്നതിലുപരി പ്രഖ്യാപിത ലക്ഷ്യമായ കിഴക്കന്‍ മേഖല കെെവശപ്പെടുത്താന്‍ റഷ്യക്ക് കഴിയില്ല.

യുദ്ധം ഈ വര്‍ഷം തന്നെ അവസാനിച്ചേക്കാം. ഇരു രാജ്യങ്ങള്‍ക്കും ലക്ഷ്യം നേടാന്‍ ആവശ്യമായ ആയുധങ്ങളും സൈനികരുമില്ല എന്നതാണ് പ്രധാന കാരണം. റഷ്യ തന്ത്രപരമായ തലത്തില്‍ കഴിഞ്ഞ വര്‍ഷം അവസാനം മുതല്‍ സ്വരൂപിച്ച സെെനിക കരുതല്‍ ശേഖരം മുഴുവന്‍ ഉപയോഗിക്കുകയും ചെയ്തു. വാ‍ഗ്‍നര്‍ കൂലിപ്പടയാളികളില്‍ ഭൂരിഭാഗവും കൊല്ലപ്പെട്ടു. സാഹചര്യങ്ങള്‍ക്കനുകൂലമായി ആക്രമണം നടത്താനുള്ള വിഭവങ്ങളും കഴിവുകളും ഇരുപക്ഷത്തിനുമില്ല. റഷ്യ ഇപ്പോഴും മുന്നേറാന്‍ ശ്രമിക്കുന്നു. ഉക്രെയ‍്ന്‍ കീഴടങ്ങാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടുതന്നെ കാര്യങ്ങൾ ശാന്തമാകുമെന്നോ താല്‍ക്കാലികമായി അവസാനിക്കുമെന്നോ വിലയിരുത്താനാവില്ല.

സെെനികപരമായ തിരിച്ചടികളും അധിനിവേശത്തിന്റെ തുടക്കത്തില്‍ വ്യക്തമാക്കിയ ലക്ഷ്യങ്ങള്‍ കെെവരിക്കുന്നതില്‍ പരാജയപ്പെട്ടിട്ടും പുടിന്റെ നിലപാട് ഇപ്പോഴും സുസ്ഥിരമാണ്. അടുത്ത കുറച്ച് വര്‍ഷത്തേക്ക് സുരക്ഷാ പ്രതിരോധത്തില്‍ റെക്കോഡ് ബജറ്റ് പ്രഖ്യാപനങ്ങളാകും പുടിന്‍ നടത്തുക. അദ്ദേഹത്തിന്റെ അധികാരത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ സാധ്യതയുള്ള ഗുരുതരമായ എതിര്‍പ്പുകളൊന്നും നിലവില്‍ റഷ്യയിലില്ല. പൊതുജന പ്രതിഷേധങ്ങളിലൂടെ പുടിന്‍ അട്ടിമറിക്കപ്പെടുമെന്ന പ്രചാരണങ്ങള്‍ ശക്തമാണ്. എന്നാല്‍ റഷ്യയിൽ കാര്യമായ ബദൽ കേന്ദ്രമോ സുസംഘടിത പ്രസ്ഥാനങ്ങളോ ഉള്ളിടത്ത് മാത്രമേ അത്തരം പ്രചാരണങ്ങള്‍ക്ക് ആയുസുള്ളു.

ഈ സാഹചര്യത്തില്‍ ഒരു നയതന്ത്ര സന്ധിയാണ് പ്രധാന പരിഹാരം. ഓർക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഉക്രെയ്‍നും റഷ്യയും ഇപ്പോഴും ആശയവിനിമയം നടത്തുന്നുണ്ട്. അക്ഷരാർത്ഥത്തിൽ എല്ലാ ദിവസവും. കരിങ്കടൽ വഴിയുള്ള ധാന്യ കയറ്റുമതിയെ ഏകോപിപ്പിക്കുന്ന റഷ്യൻ, ഉക്രെയ്‍നിയൻ സൈനിക ഉദ്യോഗസ്ഥരും നയതന്ത്രജ്ഞരും ഉണ്ട്. പതിവായി തടവുകാരെ കൈമാറ്റം ചെയ്യുന്നുണ്ട്. ഇതൊരു സങ്കല്‍പമോ ദന്തഗോപുര സിദ്ധാന്തമോ അല്ല. ഫലത്തിൽ എല്ലാ സമാധാന പ്രക്രിയകളും ആരംഭിക്കുന്നത് യുദ്ധം ചെയ്യുന്ന കക്ഷികൾ തമ്മിലുള്ള അനൗപചാരിക സംഭാഷണങ്ങളിൽ നിന്നാണ്. ലോകം ഇങ്ങനെയാണ് പ്രവർത്തിക്കുന്നത്. എന്നാല്‍ ആഗോള വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നവരെന്ന് സ്വയം കരുതുന്നവരും വിദഗ്‍ധരും ഈ രീതി ഉക്രെയ‍്നും റഷ്യക്കും ബാധകമാകില്ലെന്ന് നടിക്കുകയാണ്.

കൂട്ടപലായനം റഷ്യന്‍ സൈനിക നടപടിയെത്തുടര്‍ന്ന് ഉക്രെയ്‍നിൽ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിയത് എട്ട് ദശലക്ഷത്തിലധികം അഭയാർത്ഥികൾ. ഒരു വര്‍ഷം പിന്നിടുന്ന അഭയാര്‍ത്ഥി ജീവിതം അനിശ്ചിതത്വങ്ങളിലൂടെ മുന്നോട്ടുനീങ്ങുകയാണ്.ഏറ്റവുമധികം ഉക്രെയ്‍നിയൻ അഭയാർത്ഥികളെ സ്വീകരിച്ചത് അയല്‍രാജ്യമായ പോളണ്ടാണ്. ഏകദേശം ഒന്നര ദശലക്ഷത്തിലധികംപേര്‍ പോളണ്ടില്‍ കഴിയുന്നു. ആളുകൾ ഇപ്പോഴും ഉക്രെയ്നിൽ നിന്ന് പോളണ്ടിലേക്ക് അതിർത്തി കടക്കുന്നുണ്ട്. ചെക്ക് റിപ്പബ്ലിക്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളും വലിയ തോതില്‍ അഭയാര്‍ത്ഥികളെ സ്വീകരിച്ചിട്ടുണ്ട്.

ജര്‍മ്മനിയില്‍ പത്തുലക്ഷത്തോളം ഉക്രെയ്ന്‍കാര്‍ അഭയം തേടിയിട്ടുണ്ട്. ചെക്ക് റിപ്പബ്ലിക്കില്‍ അഞ്ചുലക്ഷത്തോളം പേര്‍ വസിക്കുന്നു. യുകെ, ഫ്രാന്‍സ്, സ്പെയിന്‍, സ്ലോവാക്യ, റൊമാനിയ, മോള്‍ഡോവ, ലിത്വാനിയ രാജ്യങ്ങളില്‍ ഒരുലക്ഷത്തിലേറെപ്പേര്‍ അഭയം സ്വീകരിച്ചു. റഷ്യന്‍ അനുകൂല പ്രദേശങ്ങളില്‍ നിന്നും 20 ലക്ഷത്തോളം പേര്‍ റഷ്യയിലേക്കും മാറിയിട്ടുണ്ട്. നിലവിൽ അഭയാര്‍ത്ഥികള്‍ക്ക് ഏറ്റവും വലിയ ആവശ്യം സാമ്പത്തിക പിന്തുണയാണെന്ന് പോളണ്ടിലെ സേവ് ദി ചിൽഡ്രന്റെ പ്രോഗ്രാം ഓപ്പറേഷൻസ് ഡയറക്ടർ സെലീന ക്രെറ്റ്‌കോവ്‌സ്‌ക‑ആഡമോവിക്‌സ് പറഞ്ഞു, ചില അഭയാർത്ഥികള്‍ ഉക്രെയ്‍നിലേക്ക് മടങ്ങാൻ ശ്രമിച്ചിരുന്നു. എന്നാൽ പഴയപോലെ ജീവിക്കാൻ കഴിയില്ലെന്ന് കണ്ടെത്തി പോളണ്ടിലേക്ക് തന്നെ തിരിച്ചുവരികയാണെന്നും സെലീന പറയുന്നു.

ഉക്രെയ‍്ന്‍ ഇന്ത്യക്ക് നല്‍കുന്ന സ്വയംപര്യാപ്തതയുടെ പാഠം ഉക്രെയ‍്നിലെ റഷ്യന്‍ അധിനിവേശത്തിന് ഒരു വര്‍ഷം തികയുന്ന സാഹചര്യത്തില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കുള്ള പാഠങ്ങളും അതിലുണ്ട്. സൈനിക ഉപകരണങ്ങളുടെ കാര്യത്തിൽ കൂടുതൽ സ്വയംപര്യാപ്തതയുടെ ആവശ്യകതയാണ് ഏറ്റവും അടിസ്ഥാനമായ പാഠം. യുഎസും യൂറോപ്യന്‍ സഖ്യകക്ഷികളും വന്‍തോതിലുള്ള സെെനിക നയതന്ത്ര പിന്തുണ നല്‍കിയിട്ടുണ്ടെങ്കിലും ഒരു പരിധിവരെ ആ പിന്തുണ പരാജയപ്പെടുന്ന കാഴ്ചയാണ് ഉക്രെയ‍്നില്‍ കണ്ടത്.

ഉക്രെയ‍്നിയന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കി ഇപ്പോഴും കൂടുതല്‍ വേഗത്തിലുള്ള സെെനിക സഹായത്തിനായി അഭ്യര്‍ത്ഥിക്കുന്നു. റഷ്യൻ അധിനിവേശം പരാജയപ്പെടുമെന്ന് ഉറപ്പാക്കുന്നതിൽ ഉക്രെയ്‍നും പാശ്ചാത്യ രാജ്യങ്ങളും തമ്മിൽ പൊതു താല്പര്യമുണ്ടെങ്കിലും, കാര്യമായ വ്യത്യാസങ്ങളും ഉണ്ട്. വിദേശ സെെനിക സഹായങ്ങളെ ആശ്രയിക്കുന്ന ഒരു രാജ്യത്തിന് സഹതാപത്തിന്റെ വശമാകും എപ്പോഴുമുണ്ടാകുക. അതുപോലെ, യുദ്ധമോ അധിനിവേശമോ നിയന്ത്രണാതീതമാകുന്ന അവസ്ഥയില്‍ വൈകി വരുന്ന സൈനിക പിന്തുണ മതിയാവില്ല. ഉക്രെയ്‍നിന്റെ കാര്യത്തിൽ, വളരെ മുമ്പ് തന്നെ സൈനിക പിന്തുണയും നാറ്റോ (നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ) അംഗത്വവും ആവശ്യമായിരുന്നു. വ്യത്യസ്‌ത വിതരണക്കാരിൽ നിന്ന് ചെറിയ അളവിലുള്ള ഉപകരണങ്ങളുമായി പ്രതിരോധം ആരംഭിച്ച ഉക്രെയ‍്ന് പാതിവഴിയില്‍ തിരിച്ചടിയുണ്ടായി.

1962ലെ ചൈനയുമായുള്ള യുദ്ധത്തിലെ അനുഭവത്തിൽ നിന്ന് ഇന്ത്യ പഠിക്കേണ്ടിയിരുന്ന പാഠത്തെയാണ് നിലവിലെ ഉക്രെയ‍്ന്റെ സാഹചര്യം ഓര്‍മ്മിപ്പിക്കുന്നത്. ഒന്നിലധികം രാജ്യങ്ങളിൽ നിന്ന് സൈനിക സാമഗ്രികൾ വാങ്ങുന്ന കാര്യത്തില്‍ ഇന്ത്യ ഇതിനകം പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. സംഘര്‍ഷ സാധ്യത ഉടലെടുക്കുന്ന സാഹചര്യത്തില്‍ ഇന്ത്യക്ക് സൈനിക ഉപകരണങ്ങൾ വിതരണം ചെയ്യുന്ന റഷ്യയെ ചെെന അംഗീകരിച്ചേക്കില്ല. സൈനിക ഉപകരണങ്ങളുടെ സ്വദേശിവൽക്കരണം ഇന്ത്യയിൽ വർഷങ്ങളായുള്ള ലക്ഷ്യമാണെങ്കിലും, ചുരുങ്ങിയത് ഒരു ദശാബ്ദത്തേക്കെങ്കിലും ഇന്ത്യക്ക് ലക്ഷ്യം കെെവരിക്കാന്‍ കഴിഞ്ഞേക്കില്ല. സ്വന്തം സൈനിക ഉപകരണങ്ങളിൽ ഭൂരിഭാഗവും സ്വന്തമായി വികസിപ്പിക്കുന്ന രാജ്യമാണ് ചെെന. അവ കൂടുതലും സാങ്കേതികമായി പുരോഗമിച്ചവയുമാണ്. ഒരു യുദ്ധം ഏതാനും ആഴ്‌ചകളിൽ കൂടുതൽ നീണ്ടുനിൽക്കുന്ന അവസ്ഥയില്‍ ഈ വ്യത്യാസങ്ങള്‍ കൂടുതല്‍ പ്രതിഫലിച്ചേക്കാം. യുദ്ധകാലയളവ് നീണ്ടുപോയാല്‍ അത് താങ്ങാന്‍ ചെെനയ്ക്ക് കഴിയും. ദൈർഘ്യമേറിയ യുദ്ധം, ഏതാനും ആഴ്‌ചകളിൽ കൂടുതൽ നീണ്ടുനിൽക്കുന്ന യുദ്ധം, ഇന്ത്യക്ക് കഠിനമായിരിക്കും. കാരണം നിർണായക ആയുധങ്ങളും ഉപകരണങ്ങളും ഇന്ത്യ ഇറക്കുമതി ചെയ്യേണ്ടിവരും.

ഇന്ത്യയും ചൈനയും എപ്പോഴെങ്കിലും ഏറ്റുമുട്ടിയാൽ യൂറോപ്യന്‍ സഖ്യകക്ഷികള്‍ ചൈനയെ പിന്തിരിപ്പിക്കുകയോ ഇന്ത്യയെ സഹായിക്കുകയോ ചെയ്യില്ല. ചൈനയുടെ വ്യാപാരം നൽകുന്ന സാമ്പത്തിക നേട്ടങ്ങളിലാണ് അവരുടെ താല്പര്യങ്ങള്‍. ചൈനയുടെ രോഷത്തെ അവർ ഭയപ്പെടും. ചൈന‑ഇന്ത്യ യുദ്ധത്തിന്റെ ഭാഗ്യം അവരുടെ താല്പര്യങ്ങളെ നേരിട്ട് ബാധിക്കുന്നില്ല. അതിനാൽ അവർ ഒരു വശത്ത് നിൽക്കുകയും വിട്ടുവീഴ്ചയ്ക്ക് പ്രേരിപ്പിക്കുകയും ആണവ വർധനവിന്റെ അപകടങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നത് തുടര്‍ന്നുകൊണ്ടേയിരിക്കും.

Eng­lish Sam­mury: Anniver­sary of the Russ­ian inva­sion of Ukraine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.