24 April 2024, Wednesday

സംഭ്രമം

അജിത്രി
കവിത
May 8, 2022 7:17 am

ചിലപ്പോൾ
നെയ്ത വലകളത്രയും
പൊട്ടിപ്പോയ
ദുഃഖം
തീർക്കാൻ
വാശിയോടെ
നെയ്യുന്ന ചിലന്തി
ഇരച്ഛേദം
നടത്തിയ
സലോമിയാണ്.
ചില നേരം
മതാചാരത്തിന്റെയും
സദാചാരത്തിന്റെയും
വലകൾ പൊട്ടിച്ചെറി
യാനാവാതെ
അവൾ
നൃത്തം ചെയ്യാറുണ്ട്.
അന്നേരം,
മൗനത്തിന്റെ
വല്മീകം
കീഴടക്കി
നർത്തകികളായ
അരയാലിലകൾ
ഒപ്പം തുള്ളാറുണ്ട്.
ഇണയെ തീനിയുടെ
നൃത്തം കുയിലിനു
കാണാനുള്ളതാണ്
കള്ളി എന്ന പേരിലാണാ-
പരഭൃത വ്യാഖ്യാനം!
ജീവിത പാനയിൽ
ജനിച്ചും മരിച്ചും
ജീവിക്കാൻ വേണ്ടി
അവൾ കൂടെക്കൂടെ
ഇരകളെ പ്രാപിക്കാറുണ്ട്.
പേരു വിളിച്ച
അന്തി നേരങ്ങളിലെ
സന്ധ്യ കൂടുതൽ ചുവന്ന്
സ്വപ്നങ്ങളെ
മുക്കി കൊല്ലുന്നത്
അന്നേരമാണ്.
ഇനിയും വന്നെത്താത്ത
സ്പൈഡർമാൻ
നിന്നെയും കാത്ത്
നെയ്തു കൂട്ടിയ
സ്വപ്നങ്ങളുടെ
കൽ ചുമരുകളിലേക്ക്
ഉൾച്ചൂടിലൂടെ വലിഞ്ഞു കേറിക്കേറി
വെറുമൊരു
ഗൗളിയായി
നിന്റെ സ്നേഹതീരത്തിരുന്ന്
ചിലച്ച്
ഉത്തരം താങ്ങി
സകല വലകളും
ഭേദിച്ച്
വാലുമുറിച്ചിട്ടോടാമെന്ന്
സങ്കല്പിച്ച്
ചീന്തിയെടുത്ത
താളിൽ
കണ്ടത് മൊഴിമാറ്റം
ഒടുവിലാവണം
രൂപമാറ്റം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.