15 April 2024, Monday

Related news

April 14, 2024
April 7, 2024
April 6, 2024
March 31, 2024
March 30, 2024
March 29, 2024
March 26, 2024
March 25, 2024
March 24, 2024
March 23, 2024

കര്‍ണാടകയില്‍ മുസ്‌ലിം വിരുദ്ധ നീക്കം ശക്തമാക്കി സംഘപരിവാര്‍

Janayugom Webdesk
ബംഗളൂരു
April 17, 2022 4:58 pm

മുസ്‌ലിം സമുദായത്തെ ആക്ഷേപിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയ ആളെ പരാതി നല്‍കിയിട്ടും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷനുനേരെ കല്ലേറ്. പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ 46 പേരെ കര്‍ണാടക ധാര്‍വാഡില്‍ ഹുബ്ലി പൊലീസ് അറസ്റ്റുചെയ്തു. പ്രദേശത്ത് 144 പ്രഖ്യാപിച്ചിരിക്കുകയാണ്.

ശനിയാഴ്ച അര്‍ധരാത്രി പന്ത്രണ്ടോടെ നടന്ന പ്രതിഷേധത്തിനിടെ 12 ഓഫീസര്‍മാര്‍ക്ക് പരിക്കേറ്റതായും ഔദ്യോഗിക വാഹനം തകര്‍ത്തതായും പൊലീസ് ആരോപിച്ചു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. പ്രതിഷേധക്കാര്‍ക്കെതിരെ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിയമം കയ്യിലെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാകാമെന്ന് ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്രവനും വന്‍ ജനക്കൂട്ടമാണ് സ്റ്റേഷനുനേരെ ആക്രമണം നടത്തിയതെന്ന് കമ്മിഷണര്‍ ലഭു റാമും പറഞ്ഞു. ആയിരത്തോളം പേരുണ്ടായെന്നാണ് കമ്മിഷണര്‍ പറയുന്നത്.

അതേസമയം ജനങ്ങളെ പ്രകോപിതരാക്കുംവിധം മുസ്‌ലിം വിരുദ്ധ പ്രചാരണം നടത്തുന്നവരെ ഇതുവരെ കര്‍ണാടക പൊലീസ് പിടികൂടിയിട്ടില്ല. അവര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാരിന്റെ പ്രതികരണവും ഉണ്ടായില്ല. ജനങ്ങളുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ വിദ്വേഷ പ്രചാരണം നടത്തിയതിന് ഹുബ്ലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിദ്വേഷ പോസ്റ്റ് ഇട്ട ആള്‍ക്കുവേണ്ടി അന്വേഷണം നടക്കുന്നുവെന്നാണ് പൊലീസ് വിശദീകരണം.

ഏറെ നാളായി മുസ്‌ലിം ജനവിഭാഗങ്ങള്‍ക്കുനേരെ സംഘടിത നീക്കം നടക്കുന്ന സംസ്ഥാനമാണ് ബിജെപി ഭരിക്കുന്ന കര്‍ണാടക. ഹിജാബ് നിരോധനത്തിന് പിറകെ, ക്ഷേത്രോത്സവങ്ങളില്‍ മുസ്‌ലിം കച്ചവടക്കാര്‍ക്ക് സര്‍ക്കാര്‍ സഹായത്തോടെ വിലക്കേര്‍പ്പെടുത്തിയതും ഹലാല്‍ മാംസ വില്പന തടഞ്ഞതും മുസ്‌ലിം വ്യാപാരികളില്‍ നിന്ന് ബിരിയാണി വാങ്ങരുതെന്ന് ആഹ്വാനം ചെയ്തതും സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു. ഇതിനുപിറകെയാണ് ആസൂത്രിതമായി സോഷ്യല്‍ മീഡിയയിലൂടെ മുസ്‌ലിം വിരുദ്ധ പ്രചാരണം നടക്കുന്നത്.

കര്‍ണാടകത്തിലെ സംഭവങ്ങള്‍ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള നീക്കം കേന്ദ്ര സര്‍ക്കാരും ബിജെപിയും തുടരുകയാണ്. പൊലീസ് സ്റ്റേഷന്‍ സംഭവവുമായി ബന്ധപ്പെട്ട്, ‘സമാധാനം ഇഷ്ടപ്പെടുന്ന സംസ്ഥാനമാണ് കർണാടക, കർണാടകയെ കേരളമോ പശ്ചിമ ബംഗാളോ കശ്മീരോ ആക്കാൻ തങ്ങൾ അനുവദിക്കില്ല’ എന്ന കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലാജെയുടെ പ്രസ്താവനയും ഇതിനുദാഹരണമാണ്.

Eng­lish sum­ma­ry; Sangh Pari­var inten­si­fies anti-Mus­lim move­ment in Karnataka

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.