ഇന്ത്യയില്‍ ശുചീകരണ തൊഴിലാളികള്‍ ഗുരുതരമായ സാമ്പത്തിക ‑ആരോഗ്യ‑സാമൂഹ്യ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുവെന്ന് പഠന റിപ്പോര്‍ട്ട്. തൊഴിലാളികളുടെ എണ്ണവും ആനുകൂല്യങ്ങള്‍ ലഭിക്കേണ്ടവരുടെ എണ്ണവും തമ്മില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് പ്രാഥമികമായ കണ്ടെത്തല്‍. ശൂചീകരണത്തൊഴിലാളികള്‍ക്ക് രാജ്യത്തുടനീളം ഒരു ഏകീകൃത നിര്‍വചനമില്ലാത്തതും തൊഴിലാളികൾ അഭീമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് ആക്കംകൂട്ടുന്നുവെന്നും ദ വയര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. ഔദ്യോഗിക രേഖയില്‍ ശുചീകരണത്തൊഴിലാളികളായി ചില വിഭാഗങ്ങളെ മാത്രമേ പരിഗണിക്കുന്നുള്ളു. സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന തൊഴിലാളികള്‍ക്കു മാത്രമാണ് നിശ്ചിത ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ശുചീകരണ തൊഴിലാളികള്‍ക്കായി അനുവദിച്ചിട്ടുള്ള സാമ്പത്തികാനുകൂല്യ പദ്ധതികളുടെ അര്‍ഹതാ പട്ടികയിലും അനൗദ്യോഗിക തൊഴിലാളികള്‍ ഉള്‍പ്പെട്ടിട്ടില്ല. സര്‍ക്കാര്‍ കണക്കുകളിലെ തൊഴിലാളികളെക്കാള്‍ ഇത്തരം അനൗദ്യോഗിക തൊഴിലാളികളാണ് കൂടുതല്‍ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്വകാര്യ ഏജന്‍സികള്‍ വഴി സര്‍ക്കാര്‍ , സര്‍ക്കാർ ഇതര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും സമാന പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. തൊഴിലാളികളുടെ എണ്ണം, ജോലി ലഭ്യത ‚സാമ്പത്തിക ‚ആരോഗ്യ പ്രശ്നങ്ങള്‍, മരണനിരക്ക് എന്നിവയുടെ കൃത്യമായ വിലയിരുത്തൽ ഇല്ലാതെ ശുചീകരണ തൊഴിലാളികളുടെ പ്രശ്നങ്ങളില്‍ കൃത്യമായ പരിഹാരം കാണാന്‍ കഴിയില്ലന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു.
ദേശീയ ശരാശരിയേക്കാള്‍ കുറവാണ് ശുചീകരണത്തൊഴിലാളികളുടെ ആയുര്‍ദെെര്‍ഘ്യമെന്നും പഠനത്തില്‍ പറയുന്നു.
സാധാരണ വ്യക്തിയുടെ ആയുര്‍ദൈര്‍ഘ്യം 70 വയസ്സാണെന്നിരിക്കെ ശുചീകരണത്തൊഴിലാളികളില്‍ അത് 40 മുതല്‍ 45 വയസുവരെയാണ്. തൊഴിലിന്റെ പ്രത്യേകത മൂലം പകര്‍ച്ചവ്യാധികള്‍ മുതലുള്ള ഗുരുതരമായ രോഗങ്ങളും ഇവരെ ബാധിക്കുന്നു. കോവിഡിന്റെ വരവ് അവസ്ഥ കൂടുതല്‍ രൂക്ഷമാക്കിയതായും പഠനത്തില്‍ പറയുന്നു. ഇതു കൂടാതെ ശുചീകരണത്തൊഴിലാളികളോടുള്ള സമൂഹത്തിന്റെ മനോഭാവവും സമീപനവും മാറേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു.
English summary; sanitor workers face serious financial and health problems
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.