രാജ്യത്ത് മെഡിക്കല്‍ പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയായ നീറ്റുമായി ബന്ധപ്പെട്ട് വന്‍ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് സിബിഐ. നീറ്റില്‍ ആള്‍മാറാട്ടത്തിനുള്ള ശ്രമം നടന്നുവെന്നും ഇതിനായി വിദ്യാര്‍ത്ഥികളില്‍ നിന്ന് 50 ലക്ഷം വീതം വാങ്ങിയതായും സിബിഐ കണ്ടെത്തി. മഹാരാഷ്ട്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ കെ എഡ്യൂക്കേഷന്‍ കരിയര്‍ ഗൈഡന്‍സിനും അതിന്റെ ഡയറക്ടര്‍ പരിമള്‍ കോത്പാലിവാറിനും എതിരേയാണ് സിബിഐ ആരോപണം ഉന്നയിച്ചിരിക്കുന്നത്. പരീക്ഷാഫലം പുറത്തുവന്നതിന് പിന്നാലെ നിരവധി വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് സിബിഐ അന്വേഷണം നടത്തിയത്.
ആര്‍കെഎജ്യൂക്കേഷന്‍ കരിയര്‍ ഗൈഡന്‍സ്, ഡയറക്ടര്‍ പരിമള്‍ കോത്പാലിവാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കെതിരേ കേസെടുത്തിട്ടുണ്ടെന്ന് സിബിഐ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ സീറ്റ് വാഗ്ദാനം ചെയ്ത് ഇവർ വിദ്യാര്‍ത്ഥികളില്‍ നിന്ന് 50 ലക്ഷം വീതം വാങ്ങിയതായും സിബിഐ വ്യത്തങ്ങള്‍ പറഞ്ഞു.
ഉറപ്പിനായി കോച്ചിങ് സെന്റര്‍ മാതാപിതാക്കളില്‍നിന്നും തുല്യ തുകക്കുള്ള ചെക്കും വിദ്യാര്‍ത്ഥികളുടെ 10, 12 ക്ലാസുകളിലെ മാര്‍ക്ക് ലിസ്റ്റും വാങ്ങിവച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. 50 ലക്ഷം രൂപ നല്‍കിയ ശേഷം മാത്രമേ ഇതു മടക്കി നല്‍കുകയുള്ളൂ.
പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ യൂസര്‍ ഐഡിയും പാസ്‌വേഡും പരിമളും സഹായികളും ശേഖരിച്ചിരുന്നു. ഇഷ്ടമുള്ള പരീക്ഷാ കേന്ദ്രം ലഭിക്കാനായി ഇതുപയോഗിച്ച് തിരുത്തലുകള്‍ വരുത്തിയിരുന്നു. മറ്റൊരാളെക്കൊണ്ട് പരീക്ഷ എഴുതിപ്പിക്കാനായി വിദ്യാര്‍ത്ഥികളുടെ അഡ്മിറ്റ് കാര്‍ഡിലെ ഫോട്ടോകളിലും കൃത്രിമം നടത്തിയിരുന്നു.ഇത്തരത്തില്‍ പരീക്ഷ എഴുതാനായി പരിമള്‍ ചുമതലപ്പെടുത്തിയ അഞ്ച് പേരെ സിബിഐ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിരുന്നു.
English Summary : scams are happening in connection with neet exam says central bureau of investigation
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.