സംസ്ഥാനത്ത് സംമ്പര്‍ക്കം മൂലമുളള കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലും മലയാളികള്‍ പ്രതിരോധ നടപടികളില്‍ അലംഭാവം തുടരുകയാണ്. കോവിഡ് രോഗം തന്നെയോ തന്റെ പ്രിയപ്പെട്ടവരെയോ ഒന്നും ബാധിക്കാതെ കടന്നു പോകും എന്ന അമിത ആത്മവിശ്വാസമാണ് മലയാളികള്‍ കോവിഡിനെതിരെയുള്ള ജാഗ്രതയില്‍ പിന്നിലേയ്ക്ക് വലിയുന്നത്.
“” കോവിഡ് എല്ലാ രാജ്യത്തും പടരുന്നുണ്ടല്ലോ. അവിടെയെല്ലാം രോഗങ്ങളുമായി പൊരുത്തപ്പെട്ട് ജനങ്ങൾ ജീവിക്കുന്നുമുണ്ട്. കേരളത്തിൽ മാത്രം കോവിഡ് രോഗികൾ കൂടുന്നതിന് ഇത്രയും പേടിക്കുന്നത് എന്തിന് ? അത് സ്വാഭാവികമല്ലേ ? “”
കോവിഡ് രോഗവ്യാപനത്തെ കുറിച്ചുള്ള അപ്‌ഡേറ്റുകളുടെ താഴെ പലരും എഴുതിവിടുന്ന ഒരു കമന്റ് ആണിത്. മലയാളികളെ ആശ്വസിപ്പിക്കുന്നു എന്ന് അവർ സ്വയം വിശ്വസിക്കുന്നു എന്നതിലുപരി കോവിഡ് രോഗം തന്നെയോ തന്റെ പ്രിയപ്പെട്ടവരെയോ ഒന്നും ചെയ്യാതെ കടന്നു പോകും എന്ന അമിത ആത്മവിശ്വാസവുമാണ് ഈ രീതിയിൽ എഴുതാൻ അവരെ പ്രേരിപ്പിക്കുന്നത്.
എന്നാൽ കോവിഡിന്റെ സമ്പർക്ക വ്യാപനത്തിൽ നമ്മൾ പേടിക്കേണ്ട ചിലതുണ്ട്. അറിയുക
കോവിഡ് രോഗം വ്യാപിക്കുന്ന രാജ്യങ്ങളിൽ നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് കോവിഡ് ബാധ ഉണ്ടാകുന്നത് നമ്മൾ പ്രതീക്ഷിച്ചിരുന്നതാണ്. അതിൽ വലിയ കാര്യവും ഇല്ല. പക്ഷെ നമ്മുടെ നാട്ടിലുള്ളവർക്ക് സമ്പർക്ക വ്യാപനം ഉണ്ടാകുന്നത് അപകടകരമാണ്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. മലയാളി പ്രവാസികൾ കൂടുതലുള്ള സൗദി അറേബിയയിൽ ഒരു ചതുരശ്ര കിലോ മീറ്ററിൽ 16 പേരാണ് ജനസാന്ദ്രത. ഖത്തറിൽ അത് 232 പേരാണ്. ഇന്ത്യയിൽ ജനസാന്ദ്രത 383 പേരാണ്. എന്നാൽ കേരളത്തിൽ ഒരു ചതുരശ്ര കിലോമീറ്ററിൽ 859 ആണ് ജനസാന്ദ്രത. അതായത് കേരളത്തിൽ സമ്പർക്ക വ്യാപനം തുടങ്ങിയാൽ ഇന്ത്യയിൽ വ്യാപിച്ചതിന്റെ 4 ഇരട്ടി വേഗത്തിൽ കേരളത്തിൽ പടർന്നു എന്ന് വരാം.
സാധാരണ വൈറസുകൾ രോഗമുള്ള ഒരാളിൽ നിന്ന് പരമാവധി ഒന്നോ രണ്ടോ പേരിലേക്ക് പകരുകയാണ് ചെയ്യുന്നത്. എന്നാൽ നോവൽ കൊറോണ വൈറസുകൾ ഒരു സമയം ഒരാളിൽ നിന്നും അഞ്ചോ ആറോ പേരിലേക്ക് പകരാൻ കഴിവുള്ളവയാണ്.. അതായത് മറ്റേതൊരു രോഗം പടരുന്നതിനേക്കാൾ അഞ്ചിരട്ടി വേഗത്തിൽ കോവിഡ് രോഗം വ്യാപിക്കും എന്നർത്ഥം.
പ്രവാസലോകത്ത് രോഗം വരുന്ന മലയാളികൾ പലരും യാതൊരു ലക്ഷണവും ഇല്ലാതെ തന്നെ കോവിഡ് നെഗറ്റീവ് ആയി മാറിയവരാണ്. എന്നാൽ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്.. ഒരു കുടുംബത്തിലുള്ള ഏറ്റവും ആരോഗ്യമുള്ള അധ്വാനിക്കാൻ ശേഷിയുള്ളവരാണ് ഗൾഫ് രാജ്യങ്ങളിൽ പ്രവാസികളായി ജോലി ചെയ്യാൻ വിമാനം കയറി പോയിരിക്കുന്നത്. അതായത് കേരളത്തിലെ കുടുംബങ്ങളിലെ ആരോഗ്യമുള്ളവരാണ് ഗൾഫിൽ ഉള്ളവർ എന്നർത്ഥം. ആരോഗ്യമുള്ളവർക്ക് കൊറോണ വൈറസ് ലക്ഷണങ്ങളിൽ ഇല്ലാതെ കടന്നു പോകാം. എന്നാൽ കേരളത്തിലുള്ള അവരുടെ കുടുംബങ്ങളിലാണ് മാതാപിതാക്കളും ചെറിയ കുട്ടികളും പലതരം രോഗങ്ങളുള്ള ബന്ധുക്കളും ഉള്ളത്.. പ്രവാസികളിൽ നിസ്സാരമായി കടന്നു പോയ കോവിഡ് രോഗം കേരളത്തിലുള്ള അവരുടെ ബന്ധുക്കളെ ബാധിച്ചാൽ അത്രയും എളുപ്പത്തിന് കടന്നു പോയെന്നു വരില്ല.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രായം കൂടിയ ജനങ്ങൾ ഉള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം.അതിനാൽ ഇവിടെ അവരെ രോഗം ബാധിച്ചാൽ അത് നിസ്സാരമായിരിക്കില്ല.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജീവിത ശൈലീരോഗങ്ങളായ പ്രമേഹം, രക്ത സമ്മർദ്ദം, ഹൃദ്രോഗം, കരൾ രോഗം, വൃക്ക രോഗം, കാൻസർ എന്നിവയുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. ഇവിടെ കോവിഡ് പടർന്നാൽ അപകടാവസ്ഥയിലാകുന്ന രോഗികളുടെ എണ്ണവും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കൂടുതലായിരിക്കും.
ഇപ്പോൾ ഇന്ത്യയിൽ കോവിഡിന് ഏറ്റവും മികച്ച ചികിത്സ നൽകുന്ന സംസ്ഥാനമാണ് കേരളം. എന്നാൽ ഇവിടത്തെ ആശുപത്രികൾക്ക് താങ്ങാവുന്നതിനും അപ്പുറം രോഗികൾ ഓരോ ദിവസവും ഓരോ ദിവസവും ഉണ്ടായാൽ അവരുടെ അവസ്ഥ എന്താകും ?
ഈ കാരണങ്ങൾ നമ്മുടെ മുന്നിൽ ഉള്ളത് കൊണ്ട് സമ്പർക്കത്തിലൂടെയുള്ള കോവിഡ് രോഗ വ്യാപനത്തെ പേടിക്കുക തന്നെ വേണം. ഇനി നമുക്ക് ജാഗ്രതയല്ല തീവ്രതയാണ് ശ്രദ്ധിക്കേണ്ടത്.
അത്യാവശ്യ സന്ദർഭത്തിൽ അല്ലാതെ വീടിന് പുറത്തിറങ്ങരുത്. പുറത്തിറങ്ങുന്നവർ കർശനമായി നിർദ്ദേശങ്ങൾ പാലിക്കണം.. കോവിഡ് വ്യാപനം നമുക്ക് തടയുക തന്നെ വേണം
English summary: facebook post by Dr Rajesh Kumar
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.