22 April 2024, Monday

Related news

February 20, 2022
February 18, 2022
February 14, 2022
February 4, 2022
November 1, 2021
October 17, 2021
September 19, 2021

സ്കൂള്‍ തുറന്നു: ഇനി അധ്യയനത്തിന്റെ നാളുകള്‍; ഇന്ന് 82 ശതമാനം ഹാജര്‍

സ്വന്തം ലേഖിക
തിരുവനന്തപുരം
February 14, 2022 10:18 pm

ഇടവേളയ്ക്ക് ശേഷം വീണ്ടും സ്കൂള്‍ ബെല്ലുകള്‍ മുഴങ്ങി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ടു കൊല്ലമാണ് ഓണ്‍ലൈന്‍ ക്ലാസുകളുമായി കുട്ടികള്‍ തള്ളിനീക്കിയത്. ഇടയ്ക്ക് സ്കൂളുകള്‍ തുറന്നെങ്കിലും മൂന്നാം തരംഗത്തെ തുടര്‍ന്ന് വീണ്ടും അടച്ചിടുകയായിരുന്നു. ഒന്നു മുതൽ ഒമ്പതു വരെയുള്ള ക്ലാസുകള്‍ക്ക് ഇന്നലെ മുതല്‍ ബാച്ച് അടിസ്ഥാനത്തില്‍ ക്ലാസുകൾ ആരംഭിച്ചു. പ്രീ-പ്രൈമറി ക്ലാസുകള്‍ക്കും തുടക്കമായി.

എല്ലാ ജില്ലകളിലുമായി ബാച്ച് അടിസ്ഥാനത്തിൽ എത്തേണ്ടിയിരുന്നവരിൽ 82 ശതമാനം കുട്ടികൾ ഇന്ന് ഹാജരായി. കോവിഡ് നിയന്ത്രണങ്ങൾ വന്നതിനുശേഷം ആദ്യമായാണ് പ്രീ-പ്രൈമറി ക്ലാസുകൾ ഓഫ്‌ലൈനായി ആരംഭിക്കുന്നത്. ഓരോ ദിവസവും 50 ശതമാനം കുട്ടികൾക്ക് ഉച്ചവരെ അധ്യയനം എന്ന നിലയിലാണ് പ്രീ-പ്രൈമറി ക്ലാസുകൾ പ്രവർത്തിക്കുന്നത്. സംസ്ഥാനത്താകെ ഇന്നലെ 65 ശതമാനം കുട്ടികൾ ക്ലാസുകളിലെത്തിയിരുന്നു.

സംസ്ഥാനത്തെ സ്‌കൂളുകളിൽ ഈ മാസം 21 മുതൽ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി വൈകിട്ടു വരെ ക്ലാസുകൾ ക്രമീകരിക്കും. പൊതുഅവധി ദിനങ്ങള്‍ ഒഴികെയുള്ള എല്ലാ ശനിയാഴ്ചകളും സ്കൂളുകൾക്ക് പ്രവൃത്തി ദിവസങ്ങളായിരിക്കും. 10, 11, 12 ക്ലാസുകൾ ഇപ്പോഴത്തേതുപോലെ 19 വരെ തുടരും. പത്തു മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകളിലെ പാഠഭാഗങ്ങൾ ഈ മാസം 28നകം പൂർത്തിയാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകിയിട്ടുണ്ട്.

എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ മാർച്ച് 16 ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ പ്രസിദ്ധീകരിക്കും. ഒന്നു മുതൽ ഒമ്പത് വരെ ക്ലാസുകളിലെ വാർഷിക പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കും. തിരുവനന്തപുരം തൈക്കാട് ഗവണ്‍മെന്റ് മോഡൽ എച്ച്എസ്എൽപിഎസില്‍ എത്തി മന്ത്രി വി ശിവൻകുട്ടി കുട്ടികളെ നേരിൽ കണ്ടു. കുട്ടികളുമായി മന്ത്രി ഏറെ നേരം ചിലവഴിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അധ്യയനം മുന്നോട്ട് പോകുമെന്ന് മന്ത്രി പറഞ്ഞു.

 

Eng­lish Sum­ma­ry: School opens: no more study days; Today 82 per­cent attendance

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.