കോട്ടയം, ഇടുക്കി ജില്ലകളിലെ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ ഇളവുകൾ സംബന്ധിച്ച സംസ്ഥാനത്തെ കാര്യങ്ങൾ ഒന്നുകൂടി ഗൗരവത്തോടെ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ലോക്ഡൗൺ സാഹചര്യം പൂർണ്ണമായി വിലയിരുത്തി മെയ് മൂന്നോടുകൂടി പുതിയ തീരുമാനത്തിലേക്ക് പോകും. എല്ലാ മേഖലകളെക്കുറിച്ചും വിശദമായി വിലയിരുത്തി നിലപാടെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇടുക്കി, കോട്ടയം, മലപ്പുറം, പാലക്കാട് ജില്ലകളിലെ ഏഴ് സ്ഥലങ്ങൾ കൂടി ഹോട്സ്പോട്ടുകളുടെ എണ്ണത്തിൽ ഉൾപ്പെട്ടതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇടുക്കി ജില്ലയിലെ കരുണാപുരം, മൂന്നാർ, ഇടവെട്ടി, കോട്ടയം ജില്ലയിലെ മേലുകാവ്, ചങ്ങനാശേരി മുൻസിപ്പാലിറ്റി, മലപ്പുറം ജില്ലയിലെ കാലടി, പാലക്കാട് ജില്ലയിലെ ആലത്തൂർ എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. ഇതോടെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 100 ആയി ഉയർന്നു.
ഇടുക്കി ജില്ലാ അതിർത്തിയിലൂടെ വിവിധ സംസ്ഥാനങ്ങളിലെ ലോറികൾ കടന്നുവരുന്നുവെന്ന ആക്ഷേപം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇത് പരിഹരിക്കുന്നതിന് ശക്തമായ നടപടി സ്വീകരിക്കും. ആളുകളും പല ഊടുവഴികളിലൂടെ കടന്നുവരുന്നു. ഇത് തടയുന്നതിനായി പൊലീസ്, വനം, റവന്യൂ വകുപ്പുകൾ യോജിച്ച് ഒരു കർമ്മപദ്ധതിക്ക് രൂപം നൽകും. കടകൾ തുറക്കുന്നതു സംബന്ധിച്ച് റെഡ് സോണിലും ഓറഞ്ച് സോണിലും എങ്ങനെ വേണമെന്ന കാര്യത്തിൽ നിലനിൽക്കുന്ന ആശയക്കുഴപ്പം പരിഹരിക്കും. ഇതു സംബന്ധിച്ച് കൃത്യമായ മാനദണ്ഡം സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. അത് പാലിച്ചുവേണം കടകൾ തുറക്കാൻ. ഏതെങ്കിലും കാര്യത്തിൽ മാനദണ്ഡങ്ങളിൽ വ്യക്തതയില്ലെങ്കില്‍ നടപടി സ്വീകരിക്കണം. മുഖ്യമന്ത്രി പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ തിരികെ കൊണ്ടുവരുന്നതിന് സൂക്ഷ്മമായ ക്രമീകരണം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അതിർത്തിയിൽ തന്നെ പരിശോധനകൾ നടത്തും. എത്തുന്ന സമയം, പോകേണ്ട സ്ഥലം, എവിടെ ക്വാറന്റൈൻ ചെയ്യണം എന്നിങ്ങനെയുള്ള കാര്യങ്ങൾ വ്യക്തതയോടെ ആസൂത്രണം ചെയ്യും. എല്ലാ വകുപ്പുകളുമായും യോജിച്ചാണ് ഈ പ്രവർത്തനം നടത്തുക. ഇക്കാര്യത്തിൽ മറ്റു സംസ്ഥാനങ്ങളുമായും ആശയവിനിമയം നടത്തും. ഏകോപന ചുമതല പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്കായിരിക്കും. ക്വാറന്റൈൻ കാര്യത്തിൽ കൂടുതൽ കർശന വ്യവസ്ഥകൾ ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ENGLISH SUMMARY: Serious review of concessions;CM to decide on May 3
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.