ഒരു വയസ്സുകാരി ആയിഷയെ നെഞ്ചോടു ചേർത്ത് പുഞ്ചിരിക്കുകയാണ് ഷഹബാന. ആരോഗ്യമന്ത്രി ശൈലജ ടീച്ചറുടെ കരുതലിന്റെ തണലിൽ ഈ 22 കാരിക്ക് ഇത് പുനർജന്മം തന്നെ. ആരോഗ്യരംഗത്ത് പുതുചരിതം സൃഷ്ടിക്കുന്ന ശൈലജ ടീച്ചർ ജീവിതത്തിൽ പുതുവെളിച്ചമേകിയവരിൽ ഒടുവിലത്തെ ഉദാഹരണമാണ് മലപ്പുറം വേങ്ങര സ്വദേശി ഷഹബാന.
കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ വികെയർ പദ്ധതിയിലൂടെ ഷഹബാന തിരിച്ചുപിടിച്ചത് സ്വന്തം പ്രാണൻ. ഏറെ നാളായി അനുഭവിച്ചു വന്ന പ്രയാസത്തിൽ നിന്നും കരകയറിയതിന്റെ സന്തോഷത്തിലാണിപ്പോൾ ഷഹബാനയും ഡ്രൈവറായ ഭർത്താവ് ആഷിഖും മകൾ ആയിഷയും. ടൈപ്പ് 1 പ്രമേഹാവസ്ഥയുടെ സങ്കീർണതകളിലൊന്നായ ഡയബറ്റിസ് കീറ്റോ അസിഡോഡിസ് തുടർച്ചായി ഉണ്ടാകുന്നതായിരുന്നു ഷഹബാനയുടെ അസുഖം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വ്യത്യാസപ്പെടുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. അടിക്കടിയുണ്ടാകുന്ന പ്രമേഹവും മറ്റ് സങ്കീർണതകളും ചേർന്ന് ജീവഹാനി വരെ സംഭവിക്കാവുന്ന സാഹചര്യത്തിലാണ് ഷഹബാനക്ക് 5,38,384 രൂപ വിലയുള്ള ഇൻസുലിൻ പമ്പ് ഡോക്ടർമാർ നിർദേശിക്കുന്നത്.
അസുഖത്തിന്റെ സങ്കീർണ്ണതകളാൽ ഷഹബാനക്ക് ആദ്യ പ്രസവത്തിൽ ജനിച്ച കുഞ്ഞ് മരണപ്പെട്ടിരുന്നു. ഇന്ന് തന്റെ രണ്ടാമത്തെ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിക്കുമ്പോൾ ഷഹബാനയുടെ കണ്ണുകളിൽ ആത്മവിശ്വാസത്തിന്റെ തിളക്കമാണ്. ഈ ഘട്ടത്തിലാണ് ഷഹബാനയും കുടുംബവും സംസ്ഥാന സാമൂഹ്യസുരക്ഷാമിഷന്റെ വികെയർ പദ്ധതിയുടെ സഹായം തേടിയത്.
സംസ്ഥാന ആരോഗ്യ മന്ത്രി ശൈലജ ടീച്ചറുടെ അരികിലെത്തിയ പ്രശ്നത്തിന് പരിഹാരം കാണാൻ മന്ത്രിക്ക് അധികം ആലോചിക്കേണ്ടി വന്നില്ല. അഞ്ചര ലക്ഷത്തോളം വിലയുള്ള ഇൻസുലിൻ പമ്പ് സൗജന്യമായി നൽകാൻ മന്ത്രി ഉത്തരവിട്ടു. ആദ്യ പ്രസവത്തോടെയാണ് ഷഹബാനക്ക് പ്രമേഹം ഉള്ളതായി കണ്ടെത്തിയത്. ് ഇൻസുലിൻ പമ്പ് അനിവാര്യമാണെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നെങ്കിലും അന്നത്തെ അന്നത്തിനു വേണ്ടി കഷ്ടപ്പെടുന്ന ഈ നിർധന കുടുബത്തിന് അഞ്ച് ലക്ഷത്തിലധികം വിലവരുന്ന ഇൻസുലിൻ പമ്പ് വാങ്ങാനുള്ള ശേഷിയുണ്ടായിരുന്നില്ല.
കൂലി പണിക്കാരനായ ഭർത്താവ് ആഷിഖിന് ഭാര്യയുടെ നിസ്സഹായത കണ്ടു നിൽക്കാനല്ലാതെ ഈ വലിയ തുക കണ്ടെത്താനുള്ള മാർഗമൊന്നുമില്ലായിരുന്നു. അസുഖം ഭേദമായി ടീച്ചറെ കാണാനെത്തിയ തന്നെ ചേർത്ത് പിടിച്ച് സർക്കാർ എന്നും കൂടെയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞപ്പോൽ താൻ ഒരമ്മയുടെ വാത്സല്യമറിഞ്ഞുവെന്ന് ഷഹബാന പറഞ്ഞു. തന്റെ ജീവിതം തിരികെ തന്ന സംസ്ഥാന സർക്കാരിനോടും കേരള സാമൂഹ്യ സുരക്ഷാ മിഷനോടും തീരാത്ത നന്ദിയുണ്ടെന്നും പറയുമ്പോൾ ഷഹബാനയുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. അങ്ങനെ ഒരു കുടുംബത്തിന് കൂടി കരുതലിന്റെ കൂടൊരുക്കിയിരിക്കുകയാണ് സംസ്ഥാന സർക്കാർ.
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.