ജയലളിതയുടെ തോഴിയും മുൻ എഐഎഡിഎംകെ നേതാവുമായിരുന്ന വി കെ ശശികലയുടെ 10കോടി രൂപയുടെ സ്വത്തുക്കൾ ആദായനികുതി വകുപ്പ് പിടിച്ചെടുത്തു. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട ശശികലയുടെ ഉടമസ്ഥതയിലെ 11 വസ്തുവകകൾ പിടിച്ചെടുത്തതായാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തമിഴ്‌നാട്ടിലെ പയന്നൂർ ഗ്രാമത്തിൽ 49 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന സ്വത്തുക്കളാണിത്. 2014 ലെ കർണാടക പ്രത്യേക കോടതി മുൻ ജഡ്ജി ജോൺ മൈക്കിൾ കുൻഹയുടെ ഒരു വിധിയിലാണ് ഇവ അനധികൃത സ്വത്താണെന്ന് പറയുന്നത്. ശശികലയുടെ 60 സ്വത്തുവകകളാണ് ഇതോടെ ആദായനികുതി വകുപ്പ് പിടിച്ചെടുത്തിട്ടുള്ളത്.
1991 മുതൽ 1996 വരെ ജയലളിത മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ വാങ്ങിക്കൂട്ടിയതാണ് ഇവയെന്ന് ആദിയനികുതി വകുപ്പ് നിരീക്ഷിക്കുന്നു. ജയലളിതയുടെയും അവരുടെ അടുത്ത സഹായിയായ ശശികലയുടെയും അവരുടെ ബന്ധുക്കളായ ഇളവരശിയുടെയും സുധാകരന്റെയും അനധികൃത സ്വത്ത് പട്ടികയിൽ ഉൾപ്പെടുന്നതാണിത്. 1990കളിൽ വസ്തു വാങ്ങിയപ്പോൾ ഏകദേശം 20 ലക്ഷം രൂപ വിലയുണ്ടായിരുന്ന വസ്തുവിന്റെ ഇപ്പോഴത്തെ വില ഏകദേശം 100 കോടി രൂപയാണ്.
കഴിഞ്ഞ സെപ്റ്റംബറിൽ ശശികലയുടെ ബംഗ്ലാവ് ആദായനികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു. പോയസ് ഗാർഡനോട് ചേർന്ന് 2,200 സ്ക്വയർഫീറ്റ് വലുപ്പത്തിലാണ് ബംഗ്ലാവ് നിർമ്മിച്ചിരിക്കുന്നത്. കേസിലകപ്പെട്ട ശശികല ജയിലിൽനിന്നും തിരിച്ചുവരുമ്പോൾ താമസിക്കാനായാണ് ബംഗ്ലാവ് പണിതത്. അഴിമതിക്കേസിൽ നാലുവർഷത്തെ ജയിൽവാസത്തിനുശേഷം 67കാരിയായ ശശികല ഈ വർഷം ആദ്യമാണ് പുറത്തിറങ്ങിയത്.
2016 ല്‍ ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ശശികല പാര്‍ട്ടി നേതാവായി ചുമതല ഏറ്റെടുത്തിരുന്നു. എന്നാല്‍ ജയലളിതയും കുറ്റാരോപിതയായിരുന്ന കേസില്‍ ശശികല കുറ്റക്കാരിയാണെന്ന് സുപ്രീം കോടതി കണ്ടെത്തിയതോടെ മുഖ്യ മന്ത്രിയാവാനുള്ള അവരുടെ മോഹങ്ങള്‍ക്ക് തിരിച്ചടിയായി. ശശികലയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.
ENGLISH SUMMARY;Shashikala’s assets worth Rs 10 crore were seized
YOU MAY ALSO LIKE THIS VIDEO;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.