June 6, 2023 Tuesday

ഈ പറയുന്ന കാര്യങ്ങൾ മനക്കട്ടിയുള്ളവർ മാത്രം വായിക്കുക: മുന്നറിയിപ്പോടു കൂടി ഒരു വൈറൽ ഫേസ്‌ബുക്ക് പോസ്റ്റ്

Janayugom Webdesk
December 10, 2019 12:17 pm

പറയുന്ന കാര്യങ്ങൾ മനക്കട്ടിയുള്ളവർ മാത്രം വായിക്കുക എന്ന മുന്നറിയിപ്പോടു കൂടി ഒരു ഫേസ്‌ബുക്ക് പോസ്റ്റാണ് വൈറലാവുന്നത്. ചിന്തിക്കാൻ ഏറെയുള്ള ഈ ഫേസ്‌ബുക്ക് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത് ഷിബു ഗോപാലകൃഷ്ണനാണ്. ജാതിയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും വേർതിരിവിനെതിരായ പോസ്റ്റിന് വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ:

കേരളത്തേക്കാൾ പത്തിരട്ടി വലിപ്പവും കേരളത്തിന്റെ ആറിലൊന്നു ജനസംഖ്യയും മാത്രമുള്ള ഒരു രാജ്യമാണ് ഫിൻലൻഡ്‌. അവിടെ നടക്കുന്ന കാര്യങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും.

ആറു വയസ്സുവരെ അവിടുത്തെ കുട്ടികൾ പഠിക്കുന്നില്ല. പ്രീസ്‌കൂൾ ആരംഭിക്കുന്നത് ആറുവയസ്സ് പൂർത്തിയാകുമ്പോഴാണ്. കളിയൊക്കെ നിർത്തി കാണാപ്പാഠം പഠിക്കുന്നതിന്റെ പിഎച്ഛ്ഡിക്ക് ജോയിൻ ചെയ്യണ്ട സമയത്താണ് ഇതെന്നു ഓർത്തോളണം. കൗമാരം കഴിയുന്നതുവരെ പരീക്ഷകൾ ഇല്ല, ഹോംവർക്കുകൾ തീരെയില്ല(ഹെന്ത്?!!) പ്രൈമറി, സെക്കണ്ടറി വിഭാഗങ്ങളിൽ ഒരേയൊരു പരീക്ഷ മാത്രം, നിർബന്ധിത പരീക്ഷകൾ 16 വയസ്സിനു ശേഷം മാത്രം(എന്നെയങ്ങ് കൊല്ല്, പരീക്ഷയില്ലാതെ പഠിക്കാനോ?!) വിദ്യാഭ്യാസം മുഴുവനായും സർക്കാർ നിയന്ത്രണത്തിൽ, യൂണിവേഴിസിറ്റി തലംവരെ സമ്പൂർണ സൗജന്യവിദ്യാഭ്യാസം!!

ഇനി പറയാൻ പോകുന്ന കാര്യങ്ങൾ മനക്കട്ടിയുള്ളവർ മാത്രം വായിക്കുക.

എന്നിട്ടും ലോകത്തിലെ ഏറ്റവും മികച്ച യുവതയെ വാർത്തെടുക്കുന്ന രാജ്യമായി ഫിൻലൻഡ്‌ ലോകത്തിനു മുന്നിൽ തലയുയർത്തി നിൽക്കുന്നു. മതപരമല്ലാത്ത സ്വൈര്യജീവിതത്തിനു ഏറ്റവുംകൂടുതൽ പിന്തുണകിട്ടുന്ന മനഃസമാധാനത്തിന്റെ രാജ്യമായി അവർ മാറുന്നു. ഐക്യരാഷ്ട്ര സഭയുടെ വേൾഡ് ഹാപ്പിനെസ്സ് ഇൻഡക്സിൽ തുടർച്ചയായി അവർ ഒന്നാംസ്ഥാനം നിലനിർത്തുന്നു. ഏറ്റവും സത്യസന്ധതയുള്ള ജനസമൂഹമായി അവർ മുന്നേറുന്നു. മൂന്നാമത്തെ തവണയും ഒരു പെണ്ണ് അവരുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്നു. ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രി അവരുടേതാകുന്നു.

നിയുക്ത പ്രധാനമന്ത്രി സാന്നാ മാറിനോട് നിങ്ങൾ ചോദിക്കുന്നു, ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ വനിതാ പ്രധാനമന്ത്രിയായി നിങ്ങൾ മാറാൻ പോവുകയാണ്, എന്ത് തോന്നുന്നു?

“ഞാൻ ഇതുവരെ എന്റെ ജൻഡറിനെ കുറിച്ചോ പ്രായത്തെ കുറിച്ചോ ചിന്തിച്ചിട്ടു പോലുമില്ല”, അങ്ങനെ ഒരു വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെയാണ് അവർ വളർന്നുവരുന്നത്, അവർക്കതുകൊണ്ടു ഇതിലൊന്നും നമ്മളെ പോലെ ഞെട്ടാനോ അത്ഭുതപ്പെടാനോ കഴിയുന്നില്ല. പുവർ ഗയ്‌സ്!

ജനിക്കുമ്പോൾ മുതൽ മത്സരിക്കാനും ലിംഗപരമായും മതപരമായും ജാതിപരമായും വേർതിരിയപ്പെടാനും മാത്രം പരിശീലിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെയൊക്കെ ജീവിതം ഞെട്ടാനിനിയും ബാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.