18 April 2024, Thursday

Related news

April 18, 2024
April 17, 2024
April 17, 2024
April 17, 2024
April 17, 2024
April 17, 2024
April 14, 2024
April 14, 2024
April 14, 2024
April 13, 2024

മഹാരാഷ്ട്രയില്‍ മധുവിധു കഴിഞ്ഞു; ഷിന്‍ഡെയും ബിജെപിയും ഇടയുന്നു

Janayugom Webdesk
മുംബൈ
October 9, 2022 10:27 pm

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ പക്ഷവും ബിജെപിയും തമ്മില്‍ പോര്. താനെയില്‍ പൊതുമരാമത്ത് വകുപ്പ് എന്‍ജിനീയറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇരുവിഭാഗങ്ങളും തമ്മില്‍ കത്തിലൂടെ പോര് ഉടലെടുത്തത്.
മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്മെന്റ് കോര്‍പറേഷനിലെ (എംഎസ്ആര്‍ഡിസി) പാര്‍ട്ടിക്ക് താല്പര്യമുള്ള ഒരു ഉദ്യോഗസ്ഥനെ തല്‍സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് ബിജെപി മത്സരിക്കുന്നത്. എന്നാല്‍ നിലവിലെ എന്‍ജിനീയറായ വികാസ് കാംബ്ലെയെ നിലനിര്‍ത്തണമെന്ന കടുംപിടിത്തത്തിലാണ് ഷിന്‍ഡെ വിഭാഗം.
ഓഗസ്റ്റ് പത്തിന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ കപില്‍ പാട്ടീല്‍, കാംബ്ലെയെ തല്‍സ്ഥാനത്തുനിന്നും നീക്കി ദേവേന്ദ്ര പവാറിനെ നിയമിക്കണമെന്ന് ഉപമുഖ്യമന്ത്രി ദേവന്ദ്ര ഫഡ്നാവിസിനോട് ആവശ്യപ്പെട്ടിരുന്നു. ഈ നീക്കമാണ് തര്‍ക്കത്തിലേക്ക് എത്തിച്ചതെന്നാണ് സൂചന. പാട്ടീലിന്റെ കത്ത് പിന്നീട് പിഡബ്ല്യുഡി അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറിയിരുന്നു. എന്നാല്‍ ഷിന്‍ഡെ ഗ്രൂപ്പിലെ രണ്ട് എംഎല്‍എമാര്‍ കാംബ്ലെയെ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയ്ക്ക് കത്തയച്ചു.
സംസ്ഥാന പൊതുമരാമത്ത് മന്ത്രിയും ബിജെപി നേതാവുമായ രവീന്ദ്ര ചവാന്‍ അടുത്തിടെ ഷിന്‍ഡെയുടെ കീഴിലുള്ള നഗരവികസന വകുപ്പിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി അറിയിച്ചിരുന്നു. ഫഡ്നാവിസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് റോഡിനായി അനുവദിച്ച 472 കോടി ഇതുവരെ വിതരണം ചെയ്തിട്ടില്ലെന്ന് ചവാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ചവാന്റെ വിമർശനം ഷിൻഡെ ക്യാമ്പിൽ നിന്നുള്ള പ്രത്യാക്രമണത്തിലേക്ക് നയിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതിനിടെ കാംബ്ലയ്ക്ക് പിന്തുണയുമായി ബിജെപി എംഎല്‍എ കിഷന്‍ റാത്തോഡ് രംഗത്തുവന്നിട്ടുണ്ട്. വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കാംബ്ലെയും കപില്‍ പാട്ടീലും തമ്മിലുള്ള തര്‍ക്കത്തിലും അദ്ദേഹം കാബ്ലെയെ ആണ് പിന്തുണച്ചത്. പിഡബ്ല്യുഡി മുന്‍ സെക്രട്ടറിയുടെ ബന്ധുവാണ് കാംബ്ലെ. നാസിക് മുന്‍ മേയറും ബിജെപി നേതാവുമായ രഞ്ജന ഭന്‍സിയുടെ ബന്ധുവാണ് ദേവേന്ദ്ര പവാര്‍. 

Eng­lish Sum­ma­ry: Shinde and BJP fall out

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.