കൊച്ചിയിൽ അറബിക്കടലിൽ ചരിഞ്ഞ അറബിക്കടലില്‍ എംഎസ്‌സി എൽസ 3 ചരക്ക് കപ്പൽ പൂർണ്ണമായും മുങ്ങി. ഇതിനെ തുടർന്ന് ഇന്ധനം കടലിലേക്ക് വ്യാപിച്ചിട്ടുണ്ട്. കപ്പലിൽ ഉണ്ടായിരുന്ന ക്യാപ്റ്റനടക്കം 3 പേരെ ഇന്ത്യൻ നേവി രക്ഷപ്പെടുത്തി. റഷ്യൻ പൗരനായ ക്യാപ്റ്റനും 20 ഫിലിപ്പീൻസ് സ്വദേശികളും യുക്രൈനിൽ നിന്നുള്ള 2 പേരും ഒരു ജോർജിയൻ സ്വദേശിയുമായിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്. 24 ജീവനക്കാരിൽ 21 പേരെ തീരസേനയും നാവികസേനയും ഇന്നലെ തന്നെ രക്ഷപ്പെടുത്തിയിരുന്നു.
കപ്പലിൽ തുടർന്ന ക്യാപ്റ്റനെയും രണ്ട് എൻജിനീയർമാരെയുമാണ് അവസാനം രക്ഷപ്പെടുത്തിയത്.
കപ്പലിന്റെ ഇന്ധനം കടലിൽ ഏതാണ്ടു രണ്ടു നോട്ടിക്കൽ മൈൽ ചുറ്റളവിൽ വ്യാപിച്ചിട്ടുണ്ട്. എണ്ണപ്പാട നിയന്ത്രിക്കാനുള്ള സജ്ജീകരണങ്ങളുള്ള കോസ്റ്റ്ഗാർഡിന്റെ പട്രോൾ യാനം ഐസിജിഎസ് സക്ഷം ഇതിനുള്ള ഊർജിത ശ്രമത്തിലാണ്. കോസ്റ്റ്ഗാർഡിന്റെ ഏറ്റവും വലിയ ഓഫ്ഷോർ പട്രോൾ യാനമായ ഐസിജിഎസ് സമർഥും കപ്പൽ മുങ്ങിയ സ്ഥലത്തേക്കു കുതിച്ചിട്ടുണ്ട്. കടലിൽ എണ്ണ കലരുന്നതു നിയന്ത്രിക്കാനുള്ള സംവിധാനം ഈ കപ്പലിലുമുണ്ട്. കോസ്റ്റ് ഗാർഡിന്റെ ഡോണിയർ വിമാനവും നിരീക്ഷണത്തിനുണ്ട്. കടലിൽ വീണ കണ്ടെയ്‌നറുകൾ തീരത്തടിയുകയാണെങ്കിൽ, എറണാകുളം തീരത്തോ ആലപ്പുഴ തീരത്തോ ഇന്ന് ഉച്ചയ്ക്ക് ശേഷം കണ്ടേക്കാമെന്നതാണ് സാധ്യതയായി കെഎസ്ഡിഎംഎ പറയുന്നത്.
സംസ്ഥാനത്തെ തീരദേശത്ത് ജാഗ്രത നിര്‍ദേശം നൽകിയിട്ടുണ്ട്. നിലവിൽ അപകടകരമായ നില കാണുന്നില്ലെങ്കിലും തീരത്ത് ജാഗ്രത പാലിക്കാനാണ് നിർദേശം. കടലിൽ വീണ കണ്ടെയ്‌നറുകൾ കരയ്ക്കടിഞ്ഞാൽ ആളുകൾ തൊടരുതെന്ന് ഇന്നലെ അപകടമുണ്ടായപ്പോൾ തന്നെ ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നൽകിയിരുന്നു.
വിഴിഞ്ഞത്ത് നിന്നും കൊച്ചിയിലേക്കു വന്ന എംഎസ്‌സി എൽസ 3 എന്ന ലൈബീരിയൻ കപ്പലാണ് തീരത്തു നിന്നു 38 നോട്ടിക്കൽ മൈൽ അകലെ ഇന്നലെ മുങ്ങിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.