സ്വർണക്കള്ളക്കടത്ത് കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് പ്രതിചേർത്തു. ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അനുമതി നൽകി. നാളെ കാക്കനാട് ജില്ലാ ജയിലിലെത്തി കസ്റ്റംസ് ഉദ്യോഗസ്ഥർ ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തും.
കള്ളപ്പണം വെളുപ്പിച്ച കേസിന് പുറമേ തിരുവനന്തപുരം സ്വർണക്കള്ളക്കടത്ത് കേസിൽ കൂടി ശിവശങ്കറിന് പങ്കുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. ശിവശങ്കറിനെ ജയിലിലെത്തി അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന് കോടതി അനുമതി നൽകിയിട്ടുണ്ട്.
തിരുവനന്തപുരം സ്വർണക്കള്ളക്കടത്തിന് നേതൃത്വം നൽകിയിരുന്നത് ശിവശങ്കർ ആണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
അതേസമയം എം ശിവശങ്കർ നൽകിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്തമാസം രണ്ടിലേക്ക് മാറ്റി. ഹർജി ഫയലിൽ സ്വീകരിച്ച കോടതി എൻഫോഴ്സ്മെന്റിനോട് മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെട്ടു. അതിനിടെ ജയിലിൽ കഴിയുന്ന സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പുറത്തുവന്നതുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാന്‍ ജയിൽവകുപ്പ് കസ്റ്റംസിന്റെ അനുമതി തേടി.
യുഎഇ കോണ്‍സുല്‍ ജനറലും ഡോളര്‍ കടത്തിയെന്ന് കസ്റ്റംസ്
യുഎഇ കോൺസുൽ ജനറലും അറ്റാഷെയും ഡോളർ കടത്തിയെന്ന് കസ്റ്റംസ്. നിരവധി തവണ ഇരുവരും വിദേശത്തേക്ക് ഡോളർ കടത്തി. നിയമവിരുദ്ധമായാണ് ഡോളർ സംഘടിപ്പിച്ചതെന്ന് സ്വപ്ന മൊഴി നൽകിയെന്ന് കസ്റ്റംസ് അറിയിച്ചു. അന്വേഷണസംഘം ഇത് സംബന്ധിച്ച് കോടതിക്ക് റിപ്പോർട്ട് നൽകി.
സ്വപ്നയേയും സരിത്തിനെയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള റിപ്പാർട്ടിലാണ് കസ്റ്റംസ് ഇത് സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. പ്രതികളെ ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് കസ്റ്റംസ് വാദം. ഇന്ന് പ്രതികളെ ഹാജരാക്കണമെന്ന് കോടതി ഉത്തരവിട്ടു.
English summary: Sivasankar is also accused in gold smuggling case
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.