നാല് പേർ ഒന്നിച്ച് കൂടരുതെന്ന് വിലക്കുണ്ടായിരുന്ന കോവിഡ് വ്യാപന നാളുകളിലായിരുന്നു നാന്നൂറിലധികം പേരെ വിളിച്ചുചേർത്ത് പാർലമെന്റ് സമ്മേളനം നടത്തിക്കൊണ്ട് സംഘ്പരിവാർ സര്‍ക്കാര്‍ തൊഴിലാളി വിരുദ്ധ ലേബർ കോഡുകളും കർഷക വിരുദ്ധ നിയമങ്ങളും പാസാക്കിയത്. കോവിഡ് വ്യാപനം മൂലം ദുരിതം പേറുന്ന മനുഷ്യരെ മരണത്തിൽ നിന്നും രക്ഷിക്കുന്നതിന് മുൻഗണന നൽകുന്നതിന് പകരം പാർലമെന്റിൽ നിയമങ്ങൾ പാസാക്കി കോർപറേറ്റുകളുടെ ഭാവി സുരക്ഷിതമാക്കുവാനുള്ള മാർഗങ്ങളാണ് ബിജെപി തേടിയത്.
കർഷക വിരുദ്ധ നിയമങ്ങൾ പാർലമെന്റിന് തന്നെ പിൻവലിക്കേണ്ടി വന്നു. അന്നുണ്ടായ ഒത്തുതീർപ്പ് വ്യവസ്ഥകൾ നടപ്പിലാക്കുന്നതിന് കർഷകർ ആരംഭിച്ച സമരം ഇപ്പോഴും തുടരുന്നു. കോവിഡ് നാളുകളിൽ പാസാക്കിയ ലേബർ കോഡുകൾ സംബന്ധിച്ച് നാലാണ്ടുകൾ പിന്നിട്ടിട്ടും വിജ്ഞാപനം ഇറക്കുവാൻ കേന്ദ്രത്തിനായിട്ടില്ല. അന്ന് മുതൽ ബിഎം എസ് ഒഴികെയുള്ള തൊഴിലാളി സംഘടനകൾ നടത്തുന്ന ശക്തമായ പ്രതിരോധം മൂലമാണിത്. എന്നാൽ കോർപറേറ്റുകളുടെ സമ്മർദത്തിന് വിധേയമായി ലേബർ കോഡുകൾ നടപ്പിലാക്കുവാനുള്ള വ്യഗ്രതയിലാണ് കേന്ദ്ര സർക്കാർ. അതേ വാശിയോടെ തൊഴിലാളി വർഗം പ്രതിരോധവും സൃഷ്ടിക്കുന്നുണ്ട്.
നിലവിലുണ്ടായിരുന്ന 29 തൊഴിൽ നിയമങ്ങൾ റദ്ദാക്കിക്കൊണ്ടാണ് ലേബർ കോഡുകൾക്ക് രൂപം നല്‍കിയത്. രാജ്യത്തെ അസംഘടിത വിഭാഗം തൊഴിലാളികളെ പൂർണമായും, സംഘടിത മേഖലയിലെ തൊഴിലാളികളില്‍ ഭൂരിഭാഗത്തെയും നിയമ സംരക്ഷണത്തിൽ നിന്നും ഒഴിവാക്കുന്നതാണ് ലേബർ കോഡുകൾ. തൊഴിൽപരമായ ആരോഗ്യം, സുരക്ഷ, ജോലി സാഹചര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള കോഡിൽ ജീവനക്കാർ, തൊഴിലാളികൾ എന്നീ വാക്കുകൾ പരസ്പരം മാറി ഉപയോഗിക്കുന്നുണ്ട്. ജീവനക്കാർ എന്ന വാക്ക് നിയമത്തിൽ മാറി ഉപയോഗിക്കുന്നതോടെ തൊഴിലുടമകൾക്ക് ഈ വാക്കിനെ ദുർവ്യാഖ്യാനം ചെയ്യുവാനാകും. ദീർഘ നാളുകളായി പണിയെടുക്കുന്ന ട്രെയിനികളെയും അപ്രന്റീസുകളെയും ഈ വാക്കിലൂടെ മാറ്റിനിർത്തുവാനും കഴിയും. തൊഴിലാളി, ജീവനക്കാരൻ എന്നീ നിർവചനങ്ങളിൽ നിന്നും കരാർത്തൊഴിലാളിയെയും മാറ്റി നിർത്താനാകും.
മാനേജർ, സൂപ്പർ വൈസർ എന്ന് വിശേഷിപ്പിച്ച് വലിയൊരു വിഭാഗത്തെ നിയമത്തിന്റെ സംരക്ഷണത്തിൽ നിന്നും ഒഴിവാക്കും. പത്തിൽ താഴെ തൊഴിലാളികൾ പണിയെടുക്കുന്ന സ്ഥാപനങ്ങളെ എസ്റ്റാബ്ലിഷ്‌മെന്റ് എന്ന നിർവചനത്തിൽ നിന്നും 20ൽ താഴെ തൊഴിലാളികൾ പണിയെടുക്കുന്ന സ്ഥാപനങ്ങളെ ഫാക്ടറി എന്ന നിർവചനത്തിൽ നിന്നും മാറ്റിനിർത്തും. ഉദാഹരണത്തിന് 40 തൊഴിലാളികൾ പണിയെടുക്കുന്ന ഫാക്ടറിയിൽ 20 പേർ വൈദ്യുതി ഉപയോഗിച്ചും 20 പേർ അല്ലാതെയുമാണ് പണിയെടുക്കുന്നതെങ്കിൽ അത് ഫാക്ടറിയുടെ പരിധിയിൽ വരില്ല.
അഞ്ച് ഹെക്ടറിൽ താഴെയുള്ള പ്ലാന്റേഷനുകളിലെ തൊഴിലാളികൾക്കും നിയമ സംരക്ഷണമുണ്ടാകില്ല. 500ൽ താഴെ തൊഴിലാളികളുള്ള ഫാക്ടറികളിലോ, കെട്ടിടങ്ങളിലോ, നിർമ്മാണ മേഖലയിലോ സുരക്ഷാ ഓഫിസർ ഉണ്ടാകില്ല. 250ൽ താഴെ പേർ പണിയെടുക്കുന്ന തൊഴിലിടങ്ങളിൽ വെൽഫെയർ ഓഫിസർ ഉണ്ടാകില്ല. 100ൽ താഴെ തൊഴിലാളികളുള്ള കേന്ദ്രങ്ങളിൽ കാന്റീൻ ഉണ്ടാകില്ല. 50ൽ താഴെ വനിതകളുള്ള സ്ഥാപനങ്ങളിൽ ക്രെഷ് ഉണ്ടാകില്ല. 50ൽ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങളിൽ ഭക്ഷണമുറിയും വിശ്രമമുറിയും ഉണ്ടാകില്ല. 500ൽ താഴെ തൊഴിലാളികൾ പണിയെടുക്കുന്നിടങ്ങളിൽ ആംബുലൻസും ഉണ്ടാകില്ല.
തൊഴിൽ മേഖലയിൽ നിന്നും ലഭിക്കുന്ന പരാതികളിന്മേൽ ഇൻസ്പെക്ടർ പരിശോധന നടത്തുന്ന രീതി ഇല്ലാതാകുകയും പകരം ഇൻസ്പെക്ടര്‍ കം ഫെസിലിറ്റേറ്റർ എന്ന പദവിയിലേക്ക് മാറുകയും ചെയ്യുന്നു. ഫലത്തിൽ ഇത്തരം പരിശോധനകൾ സർക്കാരിന്റെ താല്പര്യങ്ങൾക്ക് അനുസൃതമായിരിക്കും. കേവലം ഉപദേശം മാത്രം നൽകുന്ന ഉദ്യോഗസ്ഥരാകും ഇവർ. ഇത് ഐഎൽഒ നിർദേശങ്ങളുടെ ലംഘനമാണ്.
1957ലെ 15-ാം ഇന്ത്യൻ ലേബർ കോൺഗ്രസ് ശുപാർശ പ്രകാരം മിനിമം വേതനം തീരുമാനിക്കുന്ന വ്യവസ്ഥ ഇതിലില്ല. നിർമ്മാണ മേഖല, വർക്കിങ് ജേർണലിസ്റ്റുകൾ, ബീഡി, സിഗാർ, ഖനി, ഡോക്ക്, സെയിൽസ് പ്രമോഷൻ, മോട്ടോർ തൊഴിലാളികൾ തുടങ്ങിയവരുടെ സംരക്ഷണവും ഇല്ലാതാകുന്നു. സാമൂഹ്യ സുരക്ഷാ കോഡിന്റെ പേരിൽ ഇപിഎഫ്, ഇഎസ് ഐ തുടങ്ങിയവയുടെ പ്രസക്തിയും നഷ്ടപ്പെടുകയാണ്. ഏത് സ്ഥാപനത്തെയും ഇതിൽ നിന്നും ഒഴിവാക്കുവാനുള്ള അധികാരം കേന്ദ്ര സർക്കാരിനുണ്ട്. ഗ്രാറ്റ്വിറ്റി സംബന്ധമായുള്ള തൊഴിലാളി സംഘടനകളുടെ ദീർഘകാല ആവശ്യവും ലേബർ കോഡിലൂടെ കേന്ദ്രം നിഷേധിച്ചു.
എട്ട് മണിക്കൂർ ജോലി എന്ന സാർവദേശീയ ധാരണ അട്ടിമറിക്കുവാൻ തൊഴിലുടമയ്ക്ക് പരിധിയില്ലാത്ത സാധ്യതകൾ നൽകുന്നതാണ് ലേബർ കോഡുകൾ. സംഘടിക്കുവാനും കൂട്ടായി വിലപേശുവാനുമുള്ള അവകാശങ്ങളും നിഷേധിക്കപ്പെടുന്നു. നിശ്ചിതകാല തൊഴിൽ, കരാർ തൊഴിൽ എന്നിവ വ്യാപകമാക്കുവാനുള്ള കോർപറേറ്റ് അജണ്ടയാണ് നടപ്പിലാക്കുവാൻ പോകുന്നത്. ഏതുതരം നിയമലംഘനം നടത്തിയാലും ശിക്ഷയിൽ നിന്നും ഒഴിവാകുവാൻ തൊഴിലുടമയ്ക്ക് സൗകര്യം ചെയ്യുന്നതാണ് ഈ ലേബർ കോഡുകൾ. ട്രേഡ് യൂണിയനുകൾ ഇല്ലാത്ത തൊഴിലിടങ്ങൾ എന്നതാണ് കോർപറേറ്റുകളുടെ ലക്ഷ്യം.
തെരഞ്ഞെടുപ്പുകളിൽ ഇത്തരം കോർപറേറ്റുകളുടെ വൻ തോതിലുള്ള സാമ്പത്തിക സഹായം നേടി അധികാരത്തിലെത്തുന്നവർ സ്വാഭാവികമായും ആരുടെ താല്പര്യങ്ങൾ സംരക്ഷിക്കുമെന്ന് ഊഹിക്കാവുന്നതാണ്. ഇലക്ടറൽ ബോണ്ടുകളിലൂടെ നൽകിയ സംഭാവനയുടെ പത്തിരട്ടിയെങ്കിലും തിരിച്ചുപിടിക്കുവാനുള്ള കോർപറേറ്റ് തന്ത്രമാണ് ലേബർ കോഡുകൾ. തങ്ങളുടെ കോളനി എന്ന നിലയിൽ ബ്രിട്ടീഷ് പാർലമെന്റ് അംഗീകരിച്ച നിയമങ്ങൾ ഇവിടെയും നടപ്പിലാക്കിയിരുന്നു. അന്ന് ലഭിച്ച നിയമ സംരക്ഷണങ്ങൾ പോലും ഇല്ലാതാക്കുന്ന പുതിയ ലേബർ കോഡുകൾ റദ്ദാക്കണമെന്നതാണ് മേയ് 20ലെ ദേശീയ പ്രക്ഷോഭത്തിലെ പ്രധാന മുദ്രാവാക്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.