പട്ന: ബിഹാറിൽ പൗരത്വ ഭേദഗതിക്കതിരെ നടത്തിയ പ്രതിഷേധ മാർച്ചിനിടെ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ആറ് പേരെ ബിഹാർ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിൽ രണ്ട് പേർ സംസ്ഥാനത്ത് പൊലീസ് നിരീക്ഷണത്തിലുള്ള തീവ്ര ഹിന്ദു ഗ്രൂപ്പുകളിലെ അംഗങ്ങളാണെന്ന് പൊലീസ് അറിയിച്ചു. ഹിന്ദുപുത്ര സംഘാതൻ അംഗമായ നാഗേഷ് സാമ്രാട്ട്, ഹിന്ദു സമജ് സംഘാതൻ അംഗമായ വികാസ് കുമാർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബാഗ് നിർമ്മാണ യൂണിറ്റ് തൊഴിലാളിയായ പതിനെട്ടുകാരൻ അമിർ ഹൻസലെയെയാണ് ഇവർ സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്തിയത്. ഹിന്ദുപുത്ര സംഘാതനെതിരെ കഴിഞ്ഞ മെയ് മാസം ബിഹാർ പൊലീസ് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നു. സംഘാതനടക്കം 19 സംഘടനകളുടെ നടത്തിപ്പുകാരെയും പ്രവർത്തനങ്ങളെയും കുറിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നു.
ഡിസംബർ 21ന് നടന്ന പ്രതിഷേധത്തിനെതിരെ വർഗീയവികാരം അഴിച്ചുവിടുന്നതിൽ പ്രധാന പങ്ക് വഹിച്ചത് നാഗേഷും വികാസുമാണെന്ന് പൊലീസ് പറയുന്നു. കുറ്റകരമായ ഗൂഢാലോചന കൂടി ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.
പ്രതിഷേധ സമയത്തും അതിന് മുൻപുമുള്ള ഇരുവരുടെയും ഫേസ്ബുക്ക് ലൈവുകൾ പൊലീസ് പരിശോധിച്ചു വരികയാണ്. ഒരു വീഡിയോയിൽ വികാസ് പൊലീസ് ഹിന്ദുക്കളെ പീഡിപ്പിക്കുകയാണെന്ന് വിളിച്ചു പറയുന്നുണ്ട്. എല്ലാ ഹിന്ദു പുത്രരും പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം നടക്കുന്ന ഫുൽവാരി ഷെരീഫിലേക്ക് എത്തിച്ചേരണമെന്നും നാഗേഷ് ആവശ്യപ്പെടുന്നുണ്ട്. മറ്റൊരു വീഡിയോയിൽ നാഗേഷ് ഹിന്ദു പുത്രനായ താൻ ഫുൽവാരി ഷെരീഫിൽ എത്തിച്ചേർന്നിരിക്കുകയാണെന്നും പറയുന്നു. ഇവർ രണ്ടു പേരും പട്നയിൽ നിന്നുള്ളവരല്ല. പുറത്തു നിന്നും ആളുകളെ കൊണ്ടു വന്ന് പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന രീതി കുറച്ചു നാളുകളായി ഇത്തരത്തിലുള്ള സംഘടനകൾ നടത്തി വരുന്നുണ്ട്. മൂന്ന് വർഷം മുൻപ് വർഗീയ പ്രശ്നങ്ങൾ ഉണ്ടായപ്പോഴും ഇത്തരത്തിലുള്ള പ്രവണതയുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു.
ഡിസംബർ 21 ന് ആർജെഡി പട്നയിൽ സംഘടിപ്പിച്ച പൗരത്വനിയമത്തിനെതിരെയുള്ള പ്രതിഷേധ മാർച്ചിന് ശേഷമായിരുന്നു അമിർ ഹൻസലെയെ കാണാതായത്. പത്ത് ദിവസത്തിന് ശേഷം ഡിസംബർ 31ന് അഴുകിയ നിലയിലായിരുന്നു ഫുൽവാരി ഷെരീഫ് പ്രദേശത്ത് നിന്നും മൃതദേഹം കണ്ടെത്തിയത്. പ്രതിഷേധക്കാർക്കെതിരെ പൊലീസ് ടിയർ ഗ്യാസും മറ്റും പ്രയോഗിക്കാൻ തുടങ്ങിയപ്പോഴേ പിരിഞ്ഞു പോകാൻ തുടങ്ങിയവരുടെ കൂട്ടത്തിൽ അമിറുമുണ്ടായിരുന്നു. അമിറിനെ കുറച്ചു പേർ ചേർന്ന് തടഞ്ഞുവയ്ക്കുന്നതും പൊലീസിന് ലഭിച്ച വീഡിയോകളിൽ വ്യക്തമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആറ് പേരെ പൊലീസ് കൊലപാതകക്കുറ്റത്തിന് അറസ്റ്റ് ചെയ്തു. ദീപക് മാഹ്തോ, ഛോട്ടു മാഹ്തോ, സനോജ് മാഹ്തോ, റെയ്സ് പവാൻ തുടങ്ങിയവരാണ് മറ്റ് പ്രതികൾ.
you may also like this video
English summary: Six arrested for murdering youth in protest march in Bihar
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.