16 April 2024, Tuesday

സ്മരണ

ആന്‍ ജോര്‍ജ്ജ്
September 28, 2021 9:18 pm

പൂമുഖത്തെ ചാരുകസേരയിൽ

നിന്നുയർന്ന ദീർഘനിശ്വാസത്തിനു

ആയുസ്സിന്റെ ദൈർഘ്യമുണ്ടായിരുന്നു.

വെളുത്ത സായിപ്പിൽ നിന്നും

കറുത്ത സായിപ്പിലേക്കുള്ള

നീണ്ട യാത്രയുടെ ഓർമചൂടിൽ ബീഡിക്കറയുള്ള ചുണ്ടുകൾ വലതുവശത്തേക്ക് കോടുന്നു.

തെരുവുകളിലെയാഘോഷത്തിമിർപ്പിൽ

കോരനും കൊച്ചിക്കയും വിയർത്തു.

ചിന്തിയ രക്തത്തിന്റെ കൂലിയായി

ചെങ്കോൽ കൈമാറിയരങ്ങൊഴിഞ്ഞു

മടങ്ങും മുമ്പൊരു രാജാവ് പാകിയ

വിത്തുകൾ വീതിച്ചെടുത്തൊരു

വർഗ്ഗീയ കൂറയിൽ രണ്ടായി

പൊതിഞ്ഞെടുത്തു സൂത്രശാലികൾ.

ഹിറോഹിതോയുടെ കണ്ണുകൾ

വിധേയത്വത്തിൽ കൂമ്പിയതിന്റെ

യോർമ്മയിലൊരു രാജാവ്

രണ്ട് തിരികൾ ഊതിക്കെടുത്തുമ്പോൾ,

സ്വന്തം പേരുകൾ പോലും മറന്ന്

രാവ് വളരുന്നതറിയാതെ

വീഥിയിൽ ഇരുണ്ട നിഴലുകളന്നു

നൃത്തം ചവിട്ടുന്നുണ്ടായിരുന്നു.

കൈമോശം വന്നൊരു ആത്മാവ്

പൊരുതി നേടിയതിന്നലയൊലികളും

പുതിയ രാജാക്കന്മാരുടെ ചിരികളും

കതിനകളുടെ ശബ്ദത്തിലലിഞ്ഞു.

നൃത്തത്തിൽ മതിമറന്നൊരു കോരന്റെ കഞ്ഞിയെപ്പോഴേ തണുത്തുറഞ്ഞിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.