കൊറോണ വ്യാപനം തടയുന്നതിന് കർശന നടപടികൾ സ്വീകരിക്കുന്നതിന് കേരളം കാലതാമസം വരുത്തിയെന്ന കുറ്റപ്പെടുത്തലുമായി എത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ വിമർശിച്ചുകൊണ്ട് സൈബർ സമൂഹം രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ സുരേന്ദ്രൻ സംസ്ഥാന സർക്കാരിനെ വിമർശിച്ചത്. എന്നാൽ ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ തിരിച്ചടിയാണ് കെ സുരേന്ദ്രൻ നേരിടുന്നത്. പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം.
കൊറോണക്കാലത്ത് രാഷ്ട്രീയമായ വാദവിവാദങ്ങൾ പ്രോത്സാഹിപ്പിക്കപ്പെട്ടുകൂടാ എന്ന അഭിപ്രായമാണ് എനിക്കുള്ളത്. എന്നാൽ ഇന്നലെ ഒരു ഇംഗ്ളീഷ് ചാനൽ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞതും അവതാരകന്റെ അതിശയോക്തി നിറഞ്ഞ നിരീക്ഷണങ്ങളും അതുവെച്ചുകൊണ്ടുള്ള സൈബർ തള്ളുകളും കാണുമ്പോൾ മിതമായ വാക്കുകളിൽ ചിലതു പറയാതെവയ്യ.കേരളം ഇന്ന് ചെയ്യുന്നതാണ് രാജ്യം നാളെ പിന്തുടരുന്നത് എന്ന നിലയിലാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്.
ലോക്ക്ഡൗൺ കേരളം നേരത്തെ തുടങ്ങി എന്നതാണ് ഇതിനു ഒരു കാരണമായി പറയുന്നത്. വസ്തുത അതല്ല. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേന്ദ്രസർക്കാർ സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായുള്ള വീഡിയോ കോൺഫറൻസിൽ രാജ്യത്തെ എഴുപത്തഞ്ചു ജില്ലകളിൽ ലോക്ക് ഡൗൺ വേണമെന്ന് ആവശ്യപ്പെട്ടത്. അതിലേഴുജില്ലകൾ കേരളത്തിലായിരുന്നു. അന്നു മുഖ്യമന്ത്രി പറഞ്ഞത് കാസർഗോഡുമാത്രമേ ലോക്ക് ഡൗൺ ഉണ്ടാവുകയുള്ളൂ എന്നാണ്. പിന്നീട് ചൊവ്വാഴ്ച രാത്രിവരെ ഈ നില തുടർന്നു. ചൊവ്വാഴ്ച പ്രധാനമന്ത്രി രാജ്യവ്യാപകമായ ലോക്ക്ഡൗൺ പ്രഖ്യാപിച്ചശേഷമാണ് കേരളവും സമ്പൂർണ്ണ അടച്ചിടൽ എന്ന നിലപാടെടുത്തത്. അപ്പോഴും ലോക്ക്ഡൗൺ കാലമായിട്ടും ബീവറേജസ് ഔട്ട്ലെറ്റുകൾ പൂട്ടാൻ ബുധനാഴ്ച രാവിലെ പതിനൊന്നുമണി വരെ സർക്കാർ കാത്തിരുന്നു.
ഇനി ഭക്ഷ്യസുരക്ഷയുടെ കാര്യമെടുക്കാം. അരിയുടേയും ഗോതമ്പിന്റേയും കാര്യത്തിൽ മൂന്നുമാസത്തേക്കുള്ള മുൻകൂർ അനുമതി കേരളത്തിന് കേന്ദ്രം നൽകിയ കാര്യം മനപ്പൂർവം മറച്ചുവെക്കുകയല്ലേ ചെയ്തത്? അതും 27 രൂപയുടെ ഗോതമ്പും 37 രൂപയുടെ അരിയും രണ്ടും മൂന്നും രൂപ നിരക്കിൽ. മാത്രമല്ല കേരളത്തിലെ മുഴുവൻ എഫ്. സി. ഐ ഗോഡൗണുകളും ഭക്ഷ്യസാധനങ്ങൾ നിറഞ്ഞുകവിഞ്ഞ് കിടക്കുകയുമാണ്. ദുരന്തനിവാരണ പ്രതിരോധഫണ്ടിലുള്ള കേന്ദ്രസഹായം ആവശ്യാനുസരണം ഉപയോഗിക്കാനുള്ള അനുമതിയും കേരളത്തിന് നേരത്തെ ലഭിച്ചതാണ്. കേരളം പ്രഖ്യാപിച്ച ഇരുപതിനായിരം കോടി എവിടെ എന്ന് ചോദിച്ച് ഇനിയും തോമസ് ഐസക്കിനെ പ്രകോപിപ്പിക്കുന്നില്ല. സർദേശായിയെ വെച്ച് പി. ആർ. പൊടിപൊടിക്കുന്നതൊക്കെ കൊള്ളാം. എന്നാൽ എല്ലാവരും വിഡ്ഡികളല്ലെന്ന് ഈ കൊറോണക്കാലത്തും ഓർമ്മിപ്പിക്കേണ്ടിവരുന്നതിൽ ദുഖമുണ്ട്.
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.