28 March 2024, Thursday

ദേശീയപാതകളിൽ സോളാർ ചാർജിങ് സ്റ്റേഷനുകൾ വരുന്നു

ഡാലിയ ജേക്കബ്
ആലപ്പുഴ
September 27, 2021 10:01 pm

സംസ്ഥാനത്തെ ദേശീയപാതകളിലും തിരക്കേറിയ റോഡുകളിലും സോളാർ പവേർഡ് വൈദ്യുത ചാർജിങ് സ്റ്റേഷനുകൾ വരുന്നു. ഒരു ജില്ലയിൽ അഞ്ച് ചാർജിംഗ് സ്റ്റേഷനുകൾ എന്ന നിലയിൽ ആരംഭിക്കാനാണ് തീരുമാനം. ആശുപത്രികൾ, മാളുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ ആരംഭിക്കാനാണ് പദ്ധതി.

അനർട്ടിന്റെ നേതൃത്വത്തിൽ കൊച്ചി മെട്രോയും ഇഇഎസ്എല്ലും (എനർജി എഫിഷ്യൻസി സർവീസ് ലിമിറ്റഡ്) ചേർന്നാണ് വൈദ്യുത ചാർജിങ് സ്റ്റേഷനുകൾ സംസ്ഥാനത്ത് തുടങ്ങുന്നത്. ഇതിനായി ഹോട്ടൽ, മാൾ, സ്വകാര്യ ആശുപത്രി ഉടമകളിൽ നിന്നും അപേക്ഷ ലഭിച്ചു തുടങ്ങിയതായി അനർട്ട് ഇ മൊബിലിറ്റി സെൽ ഹെഡ് ജെ മനോഹർ പറഞ്ഞു. അഞ്ച് മുതൽ 50 കിലോ വാട്ടിന്റെ സോളാർ പാനലുകൾ ആണ് സ്ഥാപിക്കുന്നത്. ഇതിന് 20 ലക്ഷം രൂപ ചെലവ് വരും. ഇതിന് 10 ലക്ഷം രൂപ അനർട്ട് നൽകും.

ഇത്തരത്തിൽ സോളാർ പാനൽ വയ്ക്കുമ്പോൾ 50 കിലോ വാട്ട് ഉള്ള ഒരു ചാർജിങ് സ്റ്റേഷനിൽ നാല് കാറുകൾ ചാർജ് ചെയ്യാൻ സാധിക്കും. നിലവിൽ ഒരു കാർ ചാർജ് ചെയ്യുമ്പോൾ ഒരു യൂണിറ്റ് വൈദ്യുതിക്ക് 15 രൂപ വച്ച് നൽകണം. ഇതിൽ നിന്നും കെഎസ്ഇബിക്ക് അഞ്ചു രൂപ നൽകണം. ബാക്കി 10 രൂപ ഉടമകൾക്ക് എടുക്കാം. എന്നാൽ സോളാർ ആകുമ്പോൾ 15 രൂപയും ഉടമയ്ക്ക് തന്നെ എടുക്കാം. കേരളത്തിൽ ഇപ്പോൾ ഉള്ള വാഹനങ്ങൾ ചാർജ് ചെയ്യാൻ 20 മുതൽ 40 യൂണിറ്റ് വൈദ്യുതി വേണ്ടിവരും.

ടൈപ്പ് ടു എസി ചാർജറുകൾ ഉപയോഗിച്ച് ഇരുചക്ര വാഹനങ്ങളും ചാർജ് ചെയ്യാം. ഒരു ചാർജിങ് മെഷീന് 30 ലക്ഷം വരെ ചെലവ് വരും. രണ്ടു തരത്തിലുള്ള ചാർജിങ് മെഷീനുകൾ ആണ് ഇവിടെ സ്ഥാപിക്കുന്നത്. ഒരു വാഹനം ചാർജ് ചെയ്യാൻ ഫാസ്റ്റ് ചാർജറിൽ ഒരു മണിക്കൂറും സ്ലോ ചാർജറിൽ ആറുമണിക്കൂറും വേണം. അടുത്ത മാസം മുതൽ ചാർജിങ് സ്റ്റേഷനുകളുടെ പ്രവർത്തനം ആരംഭിക്കാനാണ് അധികൃതരുടെ ശ്രമം.

 

Eng­lish Sum­ma­ry: Solar charg­ing sta­tions are com­ing up on nation­al highways

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.