
അധികം വൈകാതെ നമ്മുടെ സ്വന്തം മണ്ണിൽ നിന്ന്, നമ്മുടെ സ്വന്തം റോക്കറ്റിൽ ഒരാൾ ബഹിരാകാശത്തേക്ക് പോകുമെന്ന് ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാൻശു ശുക്ല. ഐഎസ്ആർഒ ചെയർമാൻ ഡോ വി നാരായണനുമായി ചേർന്ന് ഒരു സംയുക്ത പത്രസമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ഐഎസ്എസ് ദൌത്യത്തിൽ നിന്നുള്ള അനുഭവം വിലമതിക്കാനാകാത്തതാണെന്നും ഏത് പരിശീലനത്തെക്കാളും മികച്ചതാണെന്നും ശുക്ല പത്ര സമ്മേളനത്തിൽ പറഞ്ഞു. ഈ അനുഭവം ഇന്ത്യയുടെ ഗഗൻയാൻ ദൌത്യത്തിന് വളരെയധികം ഉപകാരപ്രദമാകുമെന്നും ഐഎസ്എസ് ദൌത്യത്തിൻറെ ഭാഗമായതിലൂടെ താൻ ധാരാളം കാര്യങ്ങൾ പഠിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
”ഈ ദൌത്യത്തിൽ ഞാൻ മിഷൻ പൈലറ്റ് ആയിരുന്നു. ക്രൂ ഡ്രാഗണിൽ നാല് സീറ്റുകളാണുള്ളത്. എനിക്ക് കമാൻഡറുമായി പ്രവർത്തിക്കുകയും ക്രൂ ഡ്രാഗണിൻറെ സിസ്റ്റവുമായി സംവദിക്കുകയും ചെയ്യേണ്ടി വന്നു. ഇന്ത്യൻ ഗവേഷകർ വിഭാവനം ചെയ്തതും വികസിപ്പിച്ചതും യാത്ഥാർത്ഥ്യമാക്കിയതുമായ പരീക്ഷണങ്ങൾ ഞങ്ങൾ ചെയ്തു.
ജനങ്ങളുടെ പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഹിരാകാശത്തെ ആദ്യ കുറച്ച് ദിവസങ്ങൾ കഠിനമായിരുന്നു. ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടുക എന്നത് വെല്ലുവിളിയായിരുന്നു. അധികം വൈകാതെ തന്നെ നമ്മുടെ മണ്ണിൽ നിന്ന്, നമ്മുടെ റോക്കറ്റിൽ ഒരാൾ ബഹിരാകാശത്തേക്ക് പോകുന്നത് കാണാൻ കഴിയും എന്നും ശുക്ല പറഞ്ഞു.
അതേസമയം 2005 മുതൽ 2025 വരെയുള്ള ഐഎസ്ആർഒയുടെ ദൌത്യങ്ങൾ 2005 മുതൽ 2015 വരെയുള്ള ദൌത്യങ്ങളെക്കാൾ ഇരട്ടിയായി വർധിച്ചുവെന്ന് ഡോ.വി നാരായണൻ പറഞ്ഞു. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ മൂന്ന് പ്രധാന ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കിയത് ഉൾപ്പെടെയുള്ള സമീപകാല നേട്ടങ്ങളുടെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള (ഐഎസ്‌എസ്) വിജയകരമായ ദൗത്യത്തിന് ശേഷം ശുഭാൻഷു ശുക്ല ഡൽഹിയിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനെയും കണ്ടു. ഐഎസ്‌എസിലേക്കുള്ള ആക്സിയം ‑4 ബഹിരാകാശ ദൗത്യത്തിന്റെ പൈലറ്റായിരുന്നു ശ്രീ ശുക്ല. നാസ ദൗത്യം പൂർത്തിയാക്കിയ ശേഷം ജൂലൈ 15 ന് അദ്ദേഹം ഭൂമിയിലേക്ക് മടങ്ങി.ഞായറാഴ്ച പുലർച്ചെയായിരുന്നു അദ്ദേഹം ദേശീയ തലസ്ഥാനത്ത് എത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.