18 April 2024, Thursday

നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ല്; ക്ഷേത്ര പ്രവേശന വിളംബരത്തിന് ഇന്ന് 85 വയസ്

Janayugom Webdesk
November 12, 2021 11:32 am

ക്ഷേത്ര പ്രവേശന വിളംബരത്തിൻറെ എൺപത്തി അഞ്ചാം വാർഷികമാണ് 2021 നവംബർ 12 . തിരുവിതാംകൂർ മഹാരാജാവിൻറെ ക്ഷേത്രപ്രവേശന വിളംബരം. യഥാസ്ഥിതികരായ ഹിന്ദുക്കൾക്ക് അസഹനീയതയുടേയും മർദ്ദിതർക്കും ഹരിജനങ്ങൾക്കും ആഹ്ളാദത്തിൻറേയും ഉയിർത്തെഴുന്നേൽപ്പിൻറേയും സന്ദേശമായിരുന്നു. ജാതിമതഭേദമില്ലാതെ എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്രപ്രവേശനത്തിന് അനുമതി നൽകിയ ഈ വിളംബരത്തിലൂടെ ഇന്ത്യയിലാദ്യമായി സർക്കാരുടമസ്ഥതിയിലുള്ള ക്ഷേത്രങ്ങളിൽ അവർണർക്കും പ്രവേശനം നല്കുന്ന നാട്ടുരാജ്യമായി മാറി തിരുവിതാംകൂർ. 1936 നവംബർ 12 ( 1112 തുലാം 27 ) നാണ് ക്ഷേത്രപ്രവേശന വിളംബരം ഉണ്ടായത്.

അന്നുവരെ സവർണർക്കു മാത്രമേ ക്ഷേത്രങ്ങളിൽ പ്രവേശനം ഉണ്ടായിരുന്നുള്ളൂ. അമ്പല വഴികളിൽ പോലും അവർണർക്ക് നടക്കാൻ പാടില്ലായിരുന്നുചിത്തിര തിരുനാൾ ബാലരാമവർമ്മ 1936 നവംബർ 12നാണ് സുപ്രസിദ്ധമായ ക്ഷേത്രപ്രവേശനവിളംബരം പ്രഖ്യാപിച്ചത്. വിളംബരമിറക്കിയത് അദ്ദേഹത്തിൻറെ ഇറ്റുപത്തിനാലാം പിറന്നാൾ ദിവസമായിരുന്നു. തിരുവിതാംകൂറിലെ അവർണ്ണരായ ഹിന്ദുക്കൾക്ക് ക്ഷേത്ര പ്രവേശനം അനുവദിച്ചു കിട്ടാനുള്ള ഏറെക്കാലം നീണ്ട സമരത്തിൻറെ ഫലമായാണ് ‘ക്ഷേത്രപ്രവശേന വിളംബരം’ പുറപ്പെടുവിച്ചത്. ജനങ്ങളുടെ അധ്യാത്മ വിമോചനത്തിൻറെ അധികാര രേഖയായ “സ്മൃതി’ എന്നാണ് ഈ വിളംബരത്തെ ഗാന്ധിജി വിശേഷിപ്പിച്ചത്.

 


ഇതുകൂടി വായിക്കാം;ക്ഷേത്ര പ്രവേശന വിളംബരം


 

ഹിന്ദുമതത്തിൽ നിലനിന്നിരുന്ന സാമൂഹിക ദുരാചാരങ്ങളിൽ ഒന്നായിരുന്നു അയിത്തം. ജാതീയമായി താഴേക്കിടയിലുള്ളവർക്ക് പൊതുസ്ഥലങ്ങളിലും മറ്റും പ്രവേശനം നിഷേധിച്ചിരുന്നതും ഈ അയിത്താചരണത്തിന്റെ ഭാഗമായാണ്. മത ആചാരത്തിന്റെ ഭാഗമായി കണ്ടിരുന്നതിനാൽ അവർണ്ണരിൽ നിന്നും കാര്യമായ പ്രതിഷേധമുയർന്നിരുന്നില്ല. ക്ഷേത്രങ്ങൾ എല്ലാവർക്കുമായി തുറന്നു കൊടുക്കുന്നതിനു ചില യാഥാസ്ഥിതികരായ ഹിന്ദുക്കൾക്ക് എതിർപ്പുണ്ടായിരുന്നു. 1936 ൽ സ്വീകരിച്ച നടപടി അന്ന് നിലവിലിരുന്ന സാമൂഹിക ദുരാചാരങ്ങൾക്കെതിരെയുള്ള പരിഷ്കരണമായിരുന്നു.കീഴ്ജാതിക്കാരുടെ അവശതകൾക്കു പരിഹാരം കാണാനുള്ള ശ്രമം തിരുവതാംകൂറിൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽതന്നെ തുടങ്ങിയിരുന്നു. ഇന്നത്തെ കന്യാകുമാരി ജില്ലയിൽ വൈകുണ്ഠസ്വാമി തുടക്കം കുറിച്ച സമത്വസാമ്രാജം ഈ ലക്ഷ്യം വച്ചുള്ളതായിരുന്നു. പിന്നീടു തിരുവതാംകൂറിന്റെ മണ്ണിൽ ഒട്ടേറെ നവോത്ഥാന നായകർ കടന്നുവന്നു. ചട്ടമ്പിസ്വാമികൾ, ശ്രീനാരായണഗുരു, ഡോ. പല്പു, മഹാകവി എൻ. കുമാരനാശാൻ, സി. വി. കുഞ്ഞുരാമൻ, ടി. കെ. മാധവൻ, അയ്യൻകാളി, എകെ ഗോപാലൻ, കെ കേളപ്പൻ, ടി സി തിരുമുമ്പ് തുടങ്ങിയവർ തങ്ങളുടെ പ്രബോധനങ്ങളിലൂടെയും രാഷ്ട്രീയ സാമൂഹ്യ ഇടപെടലുകളിലൂടെയും ജാതിചിന്തയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചു ജനങ്ങളെ ബോധവാന്മാരാക്കി. ഇവയ്ക്കു പുറമേ അയ്യൻകാളിയെയും ടി. കെ. മാധവനെയും പോലുള്ളവർ നിയമസഭയിലും അവർണ്ണർക്കുവേണ്ടി ശബ്ദമുയർത്തി. അധസ്ഥിത വർഗ്ഗം സാമൂഹിക നീതിക്കുവേണ്ടി ദീർഘകാലമായി നടത്തിയ സമരങ്ങൾ ചരിത്രപ്രസിദ്ധമാണ്. ഇവയുടെയെല്ലാം ഫലമായിരുന്നു ക്ഷേത്രപ്രവേശന വിളംബരം, നിരവധി മർദ്ദനങ്ങളുടേയും, പ്രക്ഷോഭങ്ങളുടേയും ഫലമായിട്ടാണ് ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിക്കാൻ ചിത്തിര തിരുന്നാൾ തയ്യാറായത്. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും മുറുക്കി പിടിച്ചിരുന്നു തിരുവിതാംകൂറിലെ കീഴാളർ മലബാറിലെ കീഴാളരെക്കാൾ വളരെ പുറകിലായിരുന്നു. ബ്രിട്ടീഷ് മലബാറിലെ, ഏറ്റവും വലിയ ഉദ്യോഗമായ ഡെപ്യൂട്ടി കളക്ടർ പദവിയിൽ എത്തിച്ചേർന്ന ചൂര്യായായി കണാരൻ എന്ന തീയൻ ജോലിയിൽ നിന്നും പെൻഷൻ പറ്റി മരിക്കുമ്പോൾ, തിരുവിതാംകൂറിലെ നവോത്ഥാന നായകനായ ശ്രീനാരായണഗുരുവിന് പത്തു വയസ്സായിരുന്നു. എന്നാൽ തിരുവിതാംകൂറിൽ ഒരു താണ ജാതിക്കാരനായ ഹിന്ദുവിനു ജോലിയിൽ പ്രവേശിക്കുന്നതിന് 1911 വരെ പട വെട്ടേണ്ടി വന്നു. ചരിത്ര രേഖകളിലും, ലേഖനങ്ങളിലും സൂചിപ്പിക്കുന്നു. തിരുവിതാംകൂറിനെ ക്ഷേത്രപ്രവേശന ത്തിലേക്ക് നയിച്ച വളരെയേറെ ഘടകങ്ങൾ ഉണ്ടായിരുന്നു. ഹിന്ദുമതം മൃഗങ്ങളായി കണക്കാക്കിയിരുന്ന ഒരു വിഭാഗം മതപരിവർത്തനത്തിലേക്ക് പോകേണ്ടി വന്നു.

 


ഇതുകൂടി വായിക്കാം;ക്ഷേത്ര പ്രവേശന വിളംബരം


 

അതിൻറെ ഭാഗമായി അവർക്ക് മിഷനറിമാരുടെ സ്കൂളുകളിൽ പഠന സൗകര്യം ലഭിച്ചു. തുടർന്ന് 1814ൽ ഇവിടത്തെ റസിഡൻറും, ദിവാനുമായിരുന്ന മൺറോ യിൽനിന്നും മേൽമുണ്ട് ധരിക്കുന്നതിനുള്ള ഒരു ഉത്തരവ് നേടിയെടുത്തു. പക്ഷേ ഉത്തരവ് പ്രാവർത്തികമാക്കാൻ വർഷങ്ങൾ നീണ്ട പോരാട്ടങ്ങൾ ആവശ്യമായി വന്നു പല സന്ദർഭങ്ങളിലും സ്ത്രീകളെ പൊതു ഇടങ്ങളിൽ വച്ച് അപമാനിക്കുകയും രണ്ടു വിഭാഗക്കാരും സംഘടിതരായി ഏറ്റമുട്ടുകയും, 14 പേരേ ചെയ്യാത്ത കുറ്റം ആരോപിച്ചു കൊല ചെയ്യുകയും ചെയ്തു. കൊണ്ടും കൊടുത്തും 45 വർഷം നീണ്ടുനിന്ന സംഘർഷങ്ങൾ ഒടുവിൽ 1859 ൽ അത് വിജയത്തിൽ എത്തിച്ചേർന്നു. ഒരു ദുരാചാരത്തിൽ നിന്നും മുക്തി നേടാൻ നീണ്ട 45 വർഷങ്ങൾ. 1865ലെ ഊഴിയ നിരോധന നിയമം ഊഴിയം ജോലികളിൽനിന്ന് കുറച്ചുപേരെങ്കിലും മോചിപ്പിച്ചു. ആ വർഷം തന്നെ നിലവിൽവന്ന എല്ലാവർക്കും പൊതുവഴി ഉപയോഗിക്കുന്നതിനുള്ള ഉത്തരവും കുറച്ചു പേർക്ക് പ്രയോജനം ചെയ്തു. 1891ലെ മലയാളി മെമ്മോറിയൽ 1896ലെ ഈഴവമെമ്മോറിയൽ എന്നിവ പോരാട്ടവഴിയിലെ നാഴികക്കല്ലുകൾ ആയിരുന്നു. 1924–25 ക ളിൽ 603 ദിവസം നീണ്ട് നിന്ന വൈക്കം സത്യാഗ്രഹം. ആചാര വാദികൾ സത്യാഗ്രഹത്തിൽ പങ്കെടുത്തവരെ പൊതിരേ തല്ലി, ചിലരുടെ കണ്ണിൽ ചുണ്ണാമ്പ് എഴുതി കാഴ്ച നശിപ്പിച്ചു. നിലവിലുള്ള ആചാര വിലക്കുകളെ ലംഘിച്ചുകൊണ്ട് ക്ഷേത്ര ദർശനമോ ആരാധനയോ നടത്തുന്നതിനു വിലക്ക് കൽപ്പിച്ചു അവർക്ക് നേരെ ടി പി സി ( തിരുവിതാംകൂർ പീനൽ കോഡ് 294) ഐപിസി സെക്ഷൻ 295 എന്നിവ പ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു. ഈ നിയമപ്രകാരം രണ്ട് വർഷം തടവോ, തടവും പിഴയും കൂടിയോ ചുമത്താം ആയിരുന്നു. പക്ഷേ ഈ നിയമങ്ങൾ ഉയർത്തിക്കാട്ടി എങ്കിലും തരിമ്പും വകവയ്ക്കാതെ സമരക്കാർ മുന്നോട്ടുപോയി ഒത്തുതീർപ്പു ചർച്ചകൾ പലതും നടന്നെങ്കിലും ക്ഷേത്ര വഴിയിലൂടെ നടക്കാൻ ആചാര വാദികൾ അനുവദിച്ചില്ല. ആചാര വാദികളിൽ നിന്നും സമരക്കാരിൽ നിന്നും വിട്ടുവീഴ്ച ഇല്ലാതായപ്പോൾ പുതിയൊരു വഴി വെട്ടി പ്രശ്നം പരിഹരിക്കാമെന്ന് പോലും ശ്രീമൂലം തിരുനാളിന് പറയേണ്ടിവന്നു. എന്നാൽ ആ കടമ്പ താണ്ടിയ ശേഷം വീണ്ടും ഗുരുവായൂർ സത്യാഗ്രഹം നിരവധി പ്രക്ഷോഭങ്ങളാണ് നടത്തേണ്ടിവന്നത്. അവസാനം രാജാവിന് പ്രക്ഷോഭത്തെ കാണേണ്ടിവന്നു. പി. കൃഷ്ണപിള്ള ഗുരുവായൂർ സത്യാഗ്രഹത്തിനു നേതൃത്വം നൽകിയതിൻറെപേരിൽ കൊടിയമർദ്ദനമാണ് ഏൽക്കേണ്ടിവന്നത്. ഗുരുവായൂർക്ഷേത്രത്തിലെ മണി അടിച്ചു. അതിൽ കലിപൂണ്ട യാഥാസ്ഥികർ അദ്ദേഹത്തെ മർദ്ദിച്ചു. ഉശിരുള്ള നായർ മണി അടിക്കുമെന്നും പറയേണ്ടിവന്നു. എടുത്തുപറയേണ്ട മറ്റൊരു കാര്യം വൈക്കം സത്യാഗ്രഹത്തിന് മുമ്പേതന്നെ സവർണരിൽ അഭ്യസ്തവിദ്യരായ നല്ലൊരു ഭാഗം ആൾക്കാരും അവർണരുടെ ഭാഗത്ത് നിലയുറപ്പിച്ചിരുന്നു അവരെ മനുഷ്യരായി കാണുന്നതിന് അവർ തയ്യാറായിരുന്നു. അക്കാരണത്താലാണ് രാജാവിനും ആചാര വാദികൾക്കും ഈ സമരങ്ങളെ തല്ലി ഒതുക്കാൻ കഴിയാതെപോയത്. എന്നാൽ ക്ഷേത്രപ്രവേശനവിളംബരം പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്നെ തന്ത്രിമാരുടെയും സവർണരുടെയും സമ്മത വാങ്ങുകയും പൊതുജനങ്ങളുടെ അഭിപ്രായം ആരായുന്നതിന് ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. ആ കമ്മറ്റിയിൽ എം ഗോവിന്ദൻ, റാവു ബഹാദൂർ, എബ്രഹാം വർഗീസ്, മണ്ണൂർ ഗോവിന്ദപിള്ള, ഡോക്ടർ സി ഒ കരുണാകരൻ, അബ്ദുൽ റഹ്‌മാൻ സാഹിബ് തുടങ്ങി വിവിധ മതത്തിൽപ്പെട്ട ആൾക്കാർ ഉണ്ടായിരുന്നു.

1932ൽ ക്ഷേത്ര പ്രവേശനത്തെ കുറിച്ച് പഠിക്കാൻ നിയോഗിച്ച ആ കമ്മിറ്റി അവർണർക്ക് വിദ്യാഭ്യാസം അതുപോലെതന്നെ സാമൂഹിക സാമ്പത്തിക ഉന്നമനത്തിന് വേണ്ടിയുള്ള നടപടികൾ തീണ്ടാപ്പാട് ഒഴിവാക്കൽ ക്ഷേത്രപ്രവേശനം ക്ഷേത്രം കിണറുകളും കുളങ്ങളും ഉപയോഗിക്കുന്നതിനുള്ള അനുമതി ശുപാർശ ചെയ്തു കൊണ്ട് 1934ൽ റിപ്പോർട്ട് സമർപ്പിച്ചു. ഈ ശുപാർശകൾ എല്ലാം ഗവൺമെൻറ് അംഗീകരിച്ചെങ്കിലും അത് നടപ്പിൽ വന്നില്ല ഈ കാലഘട്ടത്തിലെല്ലാം ഹരിജൻ സേവക് സംഘം എന്ന സംഘടന ക്ഷേത്ര പ്രവേശനത്തിനു വേണ്ടി സമരമുഖത്ത് ഉണ്ടായിരുന്ന. അവർ ക്ഷേത്ര പ്രവേശനത്തിന് വേണ്ടി 1936 മേയ് മാസത്തിൽ കേരള ക്ഷേത്രപ്രവേശന സമ്മേളനം എന്ന പേരിൽ ഒരു സമ്മേളനം വിളിച്ചു കൂട്ടുകയും ആ കമ്മിറ്റിക്കാർ രാജാവിനെ നേരിട്ട് കാണുന്നതിനും തീരുമാനിക്കുകയുണ്ടായി. 1936 നവംബർ മാസം മൂന്നാം തീയതി എം ഗോവിന്ദൻ കെജി കൃഷ്ണപിള്ള നീലകണ്ഠപ്പിള്ള വി അച്യുതൻ ജി രാമചന്ദ്രൻ തുടങ്ങിയവർ ഉൾപ്പെട്ട ഒരു പ്രതിനിധിസംഘം 50522 സവർണ്ണഹിന്ദുക്കൾ ഒപ്പിട്ട ഒരു മെമ്മോറാണ്ടം രാജാവിനു സമർപ്പിച്ചു ഗവൺമെൻറ് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും അവർണർക്ക് പ്രവേശനം അനുവദിക്കണം എന്ന ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു മെമ്മോറാണ്ടം ആയിരുന്നു അത്. അതുതന്നെയായിരുന്നു തിരുവിതാംകൂർ രാജാവിനു ലഭിച്ചിട്ടുള്ള ഏറ്റവും വലിയ മെമ്മോറാണ്ടവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.