20 April 2024, Saturday

ലോക അത്‌ലറ്റിക് മീറ്റില്‍ ലോങ്ജമ്പില്‍ ശ്രീശങ്കര്‍ ഫൈനലില്‍

Janayugom Webdesk
July 16, 2022 9:53 pm

ലോക അത്‌ലറ്റിക് മീറ്റിന്റെ ആദ്യ ദിനം ലോങ്ജമ്പില്‍ മലയാളി താരം എം ശ്രീശങ്കര്‍ ഫൈനലില്‍. ലോക ചാമ്പ്യൻഷിപ്പിൽ ലോംഗ്ജമ്പിൽ ഫൈനലിൽ എത്തുന്ന അദ്യ ഇന്ത്യൻ പുരുഷ താരമാണ് ശ്രീശങ്കർ. 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചെയ്‌സില്‍ അവിനാഷ് സാബ്ലെ ഫൈനലിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി. ലോങ്ജമ്പില്‍ ഗ്രൂപ്പ് എ‑യില്‍ മത്സരിച്ച ദേശീയ റെക്കോഡുകാരനായ ശ്രീശങ്കര്‍ എട്ട് മീറ്റര്‍ ചാടിയാണ് ഫൈനലിന് യോഗ്യത നേടിയത്. അതേസമയം മറ്റ് രണ്ട് ഇന്ത്യന്‍ താരങ്ങളായ ജെസ്വിന്‍ ആള്‍ഡ്രിനും മുഹമ്മദ് അനീസും പുറത്തായി. 

രണ്ട് ഗ്രൂപ്പില്‍ നിന്നുമായി ഫൈനലിലേക്ക് യോഗ്യത നേടിയ എട്ടുപേരില്‍ ഏഴാം സ്ഥാനത്താണ് ശ്രീശങ്കര്‍. ജപ്പാന്റെ യൂകി ഹഷിയോകയും (8.18 മീ.) അമേരിക്കയുടെ ഡെന്‍ഡി മാര്‍ക്വിസും (8.16 മീ.) സ്വീഡന്റെ മോണ്ട്‌ലര്‍ തോബിയാസുമാണ് (8.10 മീ.) മുന്നില്‍. സീസൺ റെക്കോഡുകളിൽ ശ്രീശങ്കർ 8.36 മീറ്റർ ചാടി രണ്ടാമതാണ്. അനീസിന് 7.73 മീറ്ററും ജെസ്വിന് 7.79 മീറ്ററുമാണ് മറികടക്കാനായത്. 

2018ലെ കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിൽ ശ്രീശങ്കറെ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും അനാരോ​ഗ്യത്തെ തുടർന്ന് ഇവന്റിന് 10 ദിവസം മുമ്പ് പിന്മാറേണ്ടി വന്നിരുന്നു. 2018 ഏഷ്യൻ ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് 7.47 മീറ്റർ ചാടി വെങ്കലം നേടിയിട്ടുണ്ട്. 2018ൽ ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ, റൺ-അപ്പ് പ്രശ്‌നങ്ങളുമായി മല്ലിട്ടാണ് ഫൈനലിൽ 7.95 മീറ്ററോടെ ആറാം സ്ഥാനത്തെത്തിയത്.
സ്റ്റീപ്പിള്‍ ചേസിലെ മൂന്നാം ഹീറ്റ്സില്‍ സാബ്‌ലെ മൂന്നാം സ്ഥാനത്തെത്തിയാണ് ചരിത്രനേട്ടം കുറിച്ചത്. 

20 കി മീ നടത്ത മത്സരത്തില്‍ ഇന്ത്യന്‍ താരം പ്രിയങ്ക ഗോസ്വാമി മുപ്പത്തിനാലാം സ്ഥാനത്തെത്തി. ലോക മീറ്റിന്റെ ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ മികച്ച പ്രകടനമാണ് ഇത്. പുരുഷന്മാരുടെ 20 കിലോമീറ്റര്‍ നടത്തത്തില്‍ സന്ദീപ്കുമാറിന് മികച്ച പ്രകടനം നടത്താനായില്ല. നാല്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. പുരുഷ ഷോട്ട്പുട്ടില്‍ തേജീന്ദര്‍പാല്‍ ടൂറും നിരാശപ്പെടുത്തി. 

Eng­lish Summary:Sreesankar in the long jump final at the World Ath­let­ics Meet
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.