18 April 2024, Thursday

Related news

April 17, 2024
April 16, 2024
April 16, 2024
April 14, 2024
April 9, 2024
April 8, 2024
April 8, 2024
April 7, 2024
April 6, 2024
April 5, 2024

മകന്റെ മുന്നിലിട്ട് അച്ഛനെ കുത്തിക്കൊലപ്പെടുത്തി ശേഷം മകനെയും കുത്തി പരിക്കേല്‍പ്പിച്ചു; പ്രതിക്ക് ജീവപര്യന്തം

Janayugom Webdesk
തൃശൂര്‍
August 31, 2022 5:16 pm

തൃശൂരില്‍ മകന്റെ മുന്നിലിട്ട് അച്ഛനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം മകനെ ഗുരുതരമായി കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ പ്രതിക്ക് ജീവപര്യന്തവും ഏഴ് വര്‍ഷം കഠിന തടവും ആറ് മാസം വെറും തടവും രണ്ട് ലക്ഷത്തി അയ്യായിരം രൂപ പിഴയും വിധിച്ചു. കുറുമ്പിലാവ് കോലിയന്‍ വീട്ടില്‍ പ്രഭാകരനെ കുത്തി കൊലപ്പെടുത്തുകയും മകന്‍ പ്രനീഷിനെ മാരകമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസിലാണ് പ്രതി പുതുതറവാട്ടില്‍ ശശിയെയാണ് തൃശൂര്‍ അഡീഷണല്‍ ജില്ലാ ജഡ്ജി ടി കെ മിനിമോള്‍ ശിക്ഷിച്ചത്. 

2017 ജൂണ്‍ മാസമാണ് സംഭവം. പ്രഭാകരനെ കുത്തിക്കൊലപ്പെടുത്തിയ കുറ്റത്തിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും മരിച്ച പ്രഭാകരന്റെ മകന്‍ പ്രനീഷിനെ മാരകമായി പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ഏഴു വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും മാരകായുധം ഉപയോഗിച്ച് പരിക്കേല്‍പ്പിച്ചതിന് ആറ് മാസം തടവും അയ്യായിരം രൂപ പിഴയുമാണ് ശിക്ഷ. കേസില്‍ 19 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിക്കുകയും 22 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. ആറ് തൊണ്ടിമുതലുകള്‍ കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും ഹാജരാക്കി. അതേസമയം പ്രനീഷിന്റെ സാക്ഷിമൊഴി കേസില്‍ നിര്‍ണായകമായി.

സാക്ഷിമൊഴികളോടൊപ്പം ശാസ്ത്രീയ തെളിവുകളും കേസില്‍ വഴിത്തിരിവായി. പ്രഭാകരനോടുള്ള മുന്‍ വിരോധത്താല്‍ മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ച് പ്രതി പ്രഭാകരനെ കുത്തിക്കൊലപ്പെടുത്തുകയും മകന്‍ പ്രീനീഷിനെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു എന്ന പ്രോസിക്യൂഷന്‍ വാദം ശരി വെച്ചാണ് കോടതി പ്രതിക്ക് ശിക്ഷ നല്‍കിയത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പി സുനില്‍, അഭിഭാഷകരായ അമീര്‍ കെ എ, വിഷ്ണുദത്തന്‍ പി ആര്‍ എന്നിവര്‍ ഹാജരായി. ചേര്‍പ്പ് പൊലീസ് സബ് ഇന്‍സ്‌പെക്ടറായിരുന്ന ഗുരുവായൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പികെ മനോജ് കുമാറാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

Eng­lish Summary:stabbed father to death in front of his son and then stabbed his son
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.