28 March 2024, Thursday

Related news

March 14, 2024
March 9, 2024
March 9, 2024
March 6, 2024
March 4, 2024
March 2, 2024
February 24, 2024
February 23, 2024
February 23, 2024
February 22, 2024

ബജറ്റ് അവതരണം തുടങ്ങി

Janayugom Webdesk
തി​രു​വ​ന​ന്ത​പു​രം
March 11, 2022 9:29 am

സംസ്ഥാന സർക്കാരിന്റെ പൊതുബജറ്റിന്റെ അവതരണം ധനമന്ത്രി കെ എൻ ബാലഗോപാൽ തുടങ്ങി. അതിജീവനം യാഥാർത്ഥ്യമായ സന്ദർഭമാണിതെന്ന ആമുഖത്തോടെയാണ് ബജറ്റ് പ്രസംഗം തുടങ്ങിയത്. കടലാസ് രഹിത ബജറ്റ് എന്ന പ്രത്യേകത കൂടി ഇത്തവണയുണ്ട്. ടാബിലിൽ തുറന്നാണ് ധനമന്ത്രി ബജറ്റ് വായിച്ചത്. ഒറ്റപ്പെടലിന്റെ ദുഃഖത്തിൽ നിന്ന് കൂടിചേരലിന്റെ സന്തോഷമാണ് ഇന്ന് സമൂഹത്തിനെന്നും ധനമന്ത്രി ആമുഖത്തിൽ പറഞ്ഞു. ബജറ്റിന് ഒന്നോ രണ്ടോ ദിവസം മുമ്പ് പ്രസിദ്ധമാക്കുന്ന സാമ്പത്തിക അവലോകന റിപ്പോർട്ട് ബജറ്റിനൊപ്പം മേശപ്പുറത്ത് വച്ചതിനെ പ്രതിപക്ഷനേതാവ് വി ഡി സതീശൻ ചോദ്യം ചെയ്തു. എന്നാൽ ഇതിൽ ചട്ടവിരുദ്ധമായ ഒന്നുമില്ലെന്ന് സ്പീക്കർ എം ബി രാജേഷ് മറുപടി നൽകി. സംസ്ഥാനത്തിന്റെ പൊതുവായ സാമ്പത്തിക അവസ്ഥയെ സംബന്ധിച്ച് പഠിച്ച് സംസ്ഥാന ആസൂത്രണ ബോര്‍ഡ് തയ്യാറാക്കുന്നതാണ് ഓരോ വര്‍ഷത്തെയും സാമ്പത്തിക അവലോകനം അഥവാ എക്കണോമിക്ക് രേഖ (Eco­nom­ic Review) എന്ന രേഖ. എല്ലാ വര്‍ഷവും ബഡ്ജറ്റ് സമ്മേളനത്തോടനുബന്ധിച്ചാണ് ഈ രേഖ ധനകാര്യമന്ത്രി സഭയുടെ മേശപ്പുറത്ത് വയ്ക്കുന്നത്.

നമ്മുടെ രാജ്യത്തിന്റെ ധനസ്ഥിതി സംബന്ധിച്ച ഒരു പഠനരേഖ എന്ന നിലയില്‍ സാമ്പത്തിക അവലോകനം കേന്ദ്ര ബഡ്ജറ്റിനു മുമ്പായി മേശപ്പുറത്തു വയ്ക്കുന്നത് പാര്‍ലമെന്റിലും ഒരു കീഴ് വഴക്കമാണ്. എന്നാല്‍ ഭരണഘടനാ പ്രകാരമോ സഭാചട്ട പ്രകാരമോ കൃത്യമായ ഒരു സമയപരിധിക്കുള്ളില്‍ സഭയില്‍ സമര്‍പ്പിച്ചിരിക്കേണ്ട ഒരു സ്റ്റാറ്റ്യൂട്ടറി രേഖയായിട്ടല്ല ഇതിനെ പരിഗണിക്കപ്പെട്ടു വരുന്നതെന്ന് സ്പീക്കർ വിശദീകരിച്ചു.

നമ്മുടെ സഭയില്‍ 1994 ന് മുമ്പുവരെ ബഡ്ജറ്റ് രേഖകളോടൊപ്പം തന്നെയാണ് സാമ്പത്തിക അവലോകനവും സഭയുടെ മേശപ്പുറത്തു വച്ചിരുന്നത്. 1994 മാര്‍ച്ചിലാണ് ആദ്യമായി ബഡ്ജറ്റിന് രണ്ട് ദിവസം മുമ്പ് സാമ്പത്തിക അവലോകനം സഭയുടെ മേശപ്പുറത്തു വച്ചുതുടങ്ങിയത്. എന്നിരുന്നാല്‍ത്തന്നെയും ഇതിനിടയില്‍ ഏതാനും വര്‍ഷങ്ങളില്‍ സാങ്കേതികമായ കാരണങ്ങളാല്‍ ബഡ്ജറ്റ് അവതരണത്തിനു മുന്നോടിയായി അതിന് സാധിച്ചിരുന്നില്ലെന്നാണ് സഭാ രേഖകളില്‍നിന്നും മനസ്സിലാക്കുന്നത്.
പ്രതിപക്ഷ നേതാവ് സൂചിപ്പിച്ചതുപോലെ കഴിഞ്ഞ 25 വര്‍ഷക്കാലത്തിനിടയില്‍ 2003, 2004, 2012 എന്നീ വര്‍ഷങ്ങളില്‍ അതതു വര്‍ഷത്തെ സാമ്പത്തിക അവലോകനങ്ങള്‍ സഭയുടെ മേശപ്പുറത്തു വയ്ക്കാതെ തന്നെ അംഗങ്ങള്‍ക്ക് വിതരണം നടത്തിയ കീഴ് വഴക്കവും നമ്മുടെ സഭയില്‍ ഉണ്ടായിട്ടുള്ളതായി രേഖകളില്‍നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം വിവരിച്ചു.

ഈ വര്‍ഷം സഭയുടെ നടപ്പു സമ്മേളനത്തിനിടയ്ക്ക് പതിനാലു ദിവസത്തെ ഇടവേള വരികയും തുടര്‍ന്ന് ഇന്ന് ബഡ്ജറ്റ് അവതരണത്തിനായി സഭ വീണ്ടും സമ്മേളിക്കുന്നതുമായ ഒരു സ്ഥിതിവിശേഷം ഉണ്ടായതുകൊണ്ടാണ് 2021‑ലെ സാമ്പത്തിക അവലോകനം ബഡ്ജറ്റ് അവതരണത്തിന് മുന്നോടിയായി സഭയുടെ മേശപ്പുറത്ത് വയ്ക്കാന്‍ കഴിയാതിരുന്നത് എന്ന കാര്യം നമുക്കൊക്കെ അറിയാവുന്നതാണ്. ഇക്കാര്യത്തില്‍ ചട്ടവിരുദ്ധമായ ഒന്നും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാണ്. സഭയില്‍ നിലനില്‍ക്കുന്ന കീഴ്വഴക്കങ്ങളില്‍ സാന്ദര്‍ഭികമായി സംഭവിച്ച ഒരു വ്യതിയാനം മാത്രമാണുണ്ടായിട്ടുള്ളത്.

എന്നാല്‍ സാമ്പത്തിക അവലോകനം പോലൊരു സുപ്രധാന രേഖ ഔപചാരികമായി സഭയുടെ മേശപ്പുറത്തു വയ്ക്കുന്നതിനും അംഗങ്ങള്‍ക്ക് അതിന്റെ കോപ്പികള്‍ ലഭ്യമാക്കുന്നതിനും മുമ്പ് സഭയ്ക്ക് പുറത്ത് പ്രസിദ്ധീകരിക്കുന്നതിനോട് പൊതുവില്‍ ചെയറിന് യോജിപ്പില്ലാതിരുന്നതിനാലാണ് ഈ രേഖ കാലേക്കൂട്ടി ലഭ്യമാക്കിയിരുന്നെങ്കില്‍പ്പോലും ഇന്ന് ഔദ്യോഗികമായി സഭയുടെ മേശപ്പുറത്ത് വച്ചതിനുശേഷം പുറത്ത് പ്രസിദ്ധീകരിക്കാനുള്ള തീരുമാനം ബന്ധപ്പെട്ടവരുമായി കൂടി ആലോചിച്ച് കൈക്കൊണ്ടത് എന്നും സ്പീക്കർ പറഞ്ഞു.

ഇന്ന് ബഡ്ജറ്റിനോടൊപ്പമാണ് ഈ രേഖ അംഗങ്ങള്‍ക്ക് ലഭ്യമാകുന്നതെങ്കില്‍പ്പോലും നാളെയും അതിനടുത്ത ദിവസവം സഭാ സമ്മേളനം ഇല്ലാത്ത സാഹചര്യത്തില്‍ ബഡ്ജറ്റിനെ സംബന്ധിച്ച് തിങ്കളാഴ്ച മുതല്‍ നടക്കുന്ന പൊതുചര്‍ച്ചയില്‍ പങ്കെടുക്കുന്ന അംഗങ്ങള്‍ക്ക് സാമ്പത്തിക അവലോകനത്തിലെ ഉള്ളടക്കം കൂടി വിശദമായി പഠിക്കുവാന്‍ വേണ്ടത്ര സമയം ലഭ്യമാകുമെന്നാണ് കാണുന്നത്. എന്നിരുന്നാലും ഭാവിയില്‍ ഇതൊരു കീഴ്വഴക്കമായി മാറുന്നതിനോട് ചെയര്‍ ഒട്ടുംതന്നെ യോജിക്കുന്നുമില്ല. ഈ സാഹചര്യത്തില്‍ ബഡ്ജറ്റ് അവതരണത്തിനു മുമ്പായി 2021- ലെ സാമ്പത്തിക അവലോകനം സഭയുടെ മേശപ്പുറത്ത് വയ്ക്കാതിരുന്നതും അതിന്റെ കോപ്പികള്‍ അംഗങ്ങള്‍ക്ക് നല്‍കാതിരുന്നതും സംബന്ധിച്ച് ഇവിടെ ഉന്നയിക്കപ്പെട്ടിട്ടുള്ള ക്രമപ്രശ്നം തീര്‍പ്പാക്കിയതായി സ്പീക്കർ റൂള്‍ ചെയ്തു.

 

പ്രധാന പ്രഖ്യാപനങ്ങള്‍

 

  • ലോക സമാധാന സമ്മേളനം സംഘടിപ്പിക്കും. ആഗോള സമാധാന സെമിനാറിന് രണ്ട് കോടി അനുവദിച്ചു.
  •  കോവിഡ് മഹാമാരി സമ്പദ് ഘടനയിൽ ദീർഘകാലം നിലനിൽക്കും. സംസ്ഥാനത്ത് തൊഴിൽ നഷ്ടവും വരുമാന നഷ്ടവും ഉണ്ടായി. കേന്ദ്ര ബജറ്റ് നിരാശാജനകമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
  • സാമ്പത്തിക മാന്ദ്യത്തെ അതിജീവിക്കാൻ കേന്ദ്രം ഇടപെടുന്നില്ല.  സംസ്ഥാനത്തെ ഇടപെടാൻ കേന്ദ്രം അനുവദിക്കുന്നുമില്ല, വിലക്കുകയാണ്.
  • റഷ്യ – യുക്രൈൻ യുദ്ധം വലിയ വിലക്കയറ്റത്തിലേയ്ക്ക് നയിക്കുകയാണ്. ദുരന്ത സമാനമായ പ്രശ്നമാണ് വിലക്കയറ്റമെന്നും അദ്ദേഹം പറഞ്ഞു. വിലക്കയറ്റം നേരിടാൻ കൃത്യമായി സർക്കാർ ഇടപെടുന്നുണ്ട്. ഇതിനായി 2000 കോടി ബജറ്റിൽ നീക്കി വച്ചതായും മന്ത്രി പറഞ്ഞു.
  • കണ്ണൂരിൽ പുതിയ ഐ ടി പാർക്ക് യാഥാര്‍ത്ഥ്യമാക്കും
  • കുടുംബശ്രീയ്ക്ക് 250 കോടി
  • കയര്‍ വ്യവസായ മേഖലയ്ക്ക് 117 കോടി
  • ഐടി മേഖലയ്ക്ക് 554 കോടി
  • കിന്‍ഫ്ര 332 കോടി
  • എല്ലാ ജില്ലകളില്‍ നോളജ് പാര്‍ക്ക്
  • കശുവണ്ടി വ്യവസായത്തിന് 20 കോടി
  • ആഗോള ശാസ്ത്രോത്സവത്തിന് 40 കോടി
  • ഏഴ് അഗ്രിടെക് കേന്ദ്രങ്ങല്‍ സ്ഥാപിക്കും
  • സുചിത്വ സാഗരം പദ്ധിക്ക് 10 കോടി
  • നെല്‍കൃഷി വികസനത്തിന് 76 കോടി
  • തീരശോഷണം തടയാന്‍ 100 കോടി
  • മത്സ്യബന്ധ മേഖലക്ക് 240.6 കോടി
  • കുട്ടനാട്ടില്‍ നെല്‍കൃഷിക്ക് 54 കോടി
  • കൈത്തറി മേഖലയ്ക്ക് 40 കോടി
  • ഐടി മേഖലക്ക് 554.1 കോടി
  • ഖാദിക്ക് 14.10 കോടി
  • ശബരിമാല മാസ്റ്റര്‍ പ്ലാന്‍ 30 കോടി
  • മെഡിക്കല്‍ ടെക്നോളജി 100 കോടി
  • ആഗോള ശാസ്ത്രോത്സവത്തിന് 4 കോടി
  • 7 അഗ്രിടെക് പാര്‍ക്കുകള്‍
  • അഷ്ടമുടി സുചീകരണം 20 കോടി
  • കെഎസ്ആര്‍ടിസിക്ക് 1000 കോടി
  • നെല്ലിന്റെ താങ്ങുവില ഉയര്‍ത്തി 28.20
  • ഐടി വിഷന് 135.61 കോടി
  • ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് 26 കോടി
  • സർവ്വകലാശാലകൾക്ക് 200 കോടി അനുവദിച്ചു.
  • ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റമാണ് ലക്ഷ്യം.
  • തിരുവനന്തപുരത്ത് മെഡിക്കൽ ടെക്നോളജി പാർക്ക് സ്ഥാപിക്കും.
  • കെ ഫോണിനായി 125 കോടി
  • ഓരോ സർവകലാശാലയ്ക്കും 20 കോടി വീതം നൽകും.
  • 10 കോടി തീരദേശ ഗതാഗതത്തിന്
  • പുതിയ ആറ് ബൈപാസുകള്‍ക്ക് 200 കോടി
  • മരച്ചീനിയില്‍ നിന്നും മദ്യം
  • 92 കോടി പ്രളയത്തില്‍ തകര്‍ന്ന പാലങ്ങള്‍ക്ക്
  • 50 പുതിയ കെഎസ്ആര്‍ടിസി പമ്പുകള്‍
  • കാരുണയ പദ്ധതിക്ക് 500 കോടി
  • വ്യവസായത്തിനായി 1226.66 കോടി
  • പാലിയേറ്റീവ് രംഗത്തിന് 56 കോടി
  • കേരള ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന് 30 കോടി
  • ലൈഫിന് 1871.82 കോടി
  • 2000 വൈഫൈ ഹോട്ട്സ്പോട്ടുകള്‍
  • പട്ടികജാതി വികസനം 1935.38 കോടി
  • വന്യജീവി ആക്രമണം തടയാന്‍ 25 കോടി
  • അംങ്കണവാടി, പാല്‍ മുട്ട 62.5 കോടി
  • കെഎഫ്‌സി സ്റ്റാര്‍ട്ടപ്പ് 250 കോടി
  • എക്സൈസ് കൈക്കോക്ക് വാങ്ങാന്‍ 12 കോടി
  • ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് 7 കോടി
  • പൊലീസിന് 149 കോടി
  • കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ലോട്ടറികള്‍ പുനഃസ്ഥാപിക്കും
  • കെ-ഡിസ്കിന് 200 കോടി രൂപ
  • ബീച്ച് ടൂറിസം 5 കോടി

 

Eng­lish Summary:state bud­get started
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.