March 31, 2023 Friday

Related news

March 31, 2023
March 29, 2023
March 27, 2023
March 26, 2023
March 25, 2023
March 20, 2023
March 18, 2023
March 17, 2023
March 16, 2023
March 14, 2023

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കൽ: അധികാരം ആവശ്യപ്പെട്ട് സംസ്ഥാനം

Janayugom Webdesk
തിരുവനന്തപുരം
May 6, 2022 10:58 am

കാട്ടുപന്നികൾ ഉൾപ്പെടെ ആൾ നാശവും കൃഷിനാശവും വരുത്തുന്നതും നിയന്ത്രണാതീതമായി പെരുകിക്കൊണ്ടിരിക്കുന്നതുമായ വന്യജീവികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിനുള്ള അധികാരം നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്ര സർക്കാരിന് കത്തയച്ചു. പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിയുടെ പരിഗണനയിലായിരുന്ന വന്യജീവി സംരക്ഷണ ഭേദഗതി ബിൽ സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിച്ചുകൊണ്ടാണ് സംസ്ഥാനം ഈ ആവശ്യം മുന്നോട്ടുവച്ചത്. ഇപ്പോൾ കേന്ദ്ര സർക്കാരിൽ നിക്ഷിപ്തമായ ഈ അധികാരം വിനിയോഗിച്ച് കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം നിരസിക്കുകയായിരുന്നു.

ഓമന ജീവികളായി വളർത്തുന്നതും വില്പന നടത്തുന്നതുമായ വിവിധ ഇനങ്ങളെ ഒരു പ്രത്യേക പട്ടികയായി വന്യജീവി നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരുന്നതിനുള്ള വ്യവസ്ഥയും സംസ്ഥാനം എതിർത്തിട്ടുണ്ട്. നിർദിഷ്ട വ്യവസ്ഥ പ്രകാരം ഓമന ജീവികളായി സാധാരണക്കാരും ചെറുകിട വ്യവസായികളും വളർത്തുകയും വില്പന നടത്തുകയും ചെയ്യുന്ന 1342 ഇനങ്ങളെ പ്രത്യേക പട്ടികയായി നിയമത്തിൽ ഉൾപ്പെടുത്തുന്നതിനും അവയുടെ എണ്ണം, കുട്ടികളുണ്ടാകുന്നവയുടെ എണ്ണം, മരണം, കൈമാറ്റം തുടങ്ങിയ വിവരങ്ങളുടെ റിപ്പോർട്ട്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് വാങ്ങൽ, പ്രജനന കേന്ദ്രങ്ങൾ രജിസ്റ്റർ ചെയ്യണം എന്നിങ്ങനെയുള്ള വ്യവസ്ഥകളാണ് ബില്ലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ പട്ടിക തന്നെ ബില്ലിൽ നിന്നും ഒഴിവാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വനം-വന്യജീവി വകുപ്പുമന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. 

ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുള്ള ആനകളുടെ ഉടമയ്ക്ക് അവയെ കൈമാറ്റം ചെയ്യുന്നതിനും മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതിനും അനുവദിക്കുന്ന വ്യവസ്ഥ ബില്ലിൽ നിലനിർത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തിക പ്രയാസങ്ങളും മറ്റ് ബുദ്ധിമുട്ടുകളും കാരണം ആനകളെ പരിപാലിക്കാൻ പറ്റാത്ത ഉടമകൾക്ക് അവയെ മറ്റാരെയെങ്കിലും താൽക്കാലികമായി ഏൽപ്പിക്കേണ്ടി വരുന്നുണ്ട്. ഇത് നാട്ടാനകളുടെ സംരക്ഷണത്തിന് യോജിച്ചതല്ല. ആൾ നാശത്തിനും കൃഷി നാശത്തിനും ഒരു ദേശീയ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ വന്യജീവികളുടെ വർധനവ് ഉൾപ്പെടെയുള്ള കാര്യങ്ങൾ സംബന്ധിച്ചും മനുഷ്യ‑വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനും ആവശ്യമായ പഠനങ്ങൾ നടത്താനും ഇതിനാവശ്യമായ ഫണ്ട് അനുവദിക്കുന്നതിനും നടപടി ഉണ്ടാകണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു. 

Eng­lish Summary;state demand­ing con­trol on wild boar
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.