മേഖലയിലെ ഇസ്രയേലിന്റെ തുടർച്ചയായ അതിക്രമങ്ങളും സാധാരണ ജനങ്ങളെ കൊല്ലുന്നതും അവസാനിപ്പിക്കണമെന്ന് ഇറാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയായ തൂദേ പാർട്ടിയും ഇസ്രയേൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഇറാനെതിരായ ഇസ്രയേൽ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും പ്രസ്താവനയിൽ പറഞ്ഞു. നിരവധി പൗരന്മാരുടെ മരണത്തിനിടയാക്കുന്ന അതിക്രമങ്ങളും സൈനിക നടപടികളും ഇരുരാജ്യങ്ങളും അവസാനിപ്പിക്കണം. യുഎസ് സാമ്രാജ്യത്വത്തിന്റെയും യുകെയുടെയും യൂറോപ്യൻ യൂണിയനിലെ സഖ്യകക്ഷികളുടെയും പിന്തുണയോടെ ഗാസയിലും വെസ്റ്റ് ബാങ്കിലും ബെഞ്ചമിൻ നെതന്യാഹുവിന്റെ വലതുപക്ഷ പ്രതിലോമ സർക്കാർ നടത്തിയ കുറ്റകൃത്യങ്ങൾ 18,000ത്തിലധികം കുട്ടികളടക്കം 55,000ത്തിലധികം പലസ്തീനികളുടെ ജീവഹാനിക്ക് കാരണമായി. എന്നുമാത്രമല്ല, യുഎസ് സാമ്രാജ്യത്വത്തിന്റെ തന്ത്രപരമായ ലക്ഷ്യങ്ങൾക്കനുസൃതമായി പശ്ചിമേഷ്യന്‍ ഭൂപടം പുനർനിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ മേഖലയിലെ മറ്റ് രാജ്യങ്ങൾക്കെതിരെ കൂടുതൽ ആക്രമണത്തിന് ഇസ്രയേലിന് പച്ചക്കൊടി കാണിക്കാനും കാരണമായി.
അന്താരാഷ്ട്ര ക്രിമിനൽ കോടതി മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ ആരോപിച്ച നേതാക്കളുടെ സർക്കാരാണിത്. പലസ്തീൻ ജനതയ്ക്കും മേഖലയിലെ ജനങ്ങൾക്കും ഉണ്ടാകുന്ന കൂടുതൽ ദുരന്തങ്ങൾ തടയുന്നതിന് സമഗ്രവും മൂർത്തവുമായ നടപടികൾ സ്വീകരിക്കണമെന്ന് ഇരുപാർട്ടികളും അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുകയും വംശഹത്യക്ക് അറുതിവരുത്തുകയും ചെയ്യണം. സാമ്രാജ്യത്വവും അതിന്റെ സഖ്യശക്തികളും പ്രതിലോമകാരികളും സ്വേച്ഛാധിപത്യ ഭരണാധികാരികളും മാത്രമാണ് സംഘർഷങ്ങളുടെയും യുദ്ധങ്ങളുടെയും ഗുണഭോക്താക്കളെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി.
പശ്ചിമേഷ്യയിലും ലോകമെമ്പാടുമുള്ള എല്ലാ ആണവായുധ പദ്ധതികളോടും അടിസ്ഥാനപരമായ എതിർപ്പ് പ്രകടിപ്പിക്കുന്നുവെന്ന് വ്യക്തമാക്കിയ പ്രസ്താവന, ആണവ മത്സരം നിർത്തലാക്കേണ്ടത് ഇറാനെതിരായ ആക്രമണാത്മക യുദ്ധത്തിലൂടെയല്ല, മറിച്ച് മുഴുവൻ ആണവായുധങ്ങളുടെയും നിർവ്യാപനത്തിലൂടെയും ഇസ്രയേൽ ഉൾപ്പെടെ എല്ലാ രാജ്യങ്ങളും ആണവായുധ നിർവ്യാപന കരാറിൽ ഒപ്പുവയ്ക്കുന്നതിലൂടെയും ആയിരിക്കണമെന്നും നിർദേശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.