പരീക്ഷകളും പഠനവും കുട്ടികളിലെ ഉത്കണ്ഠയ്ക്ക് പ്രധാന കാരണമെന്ന് സര്‍വേ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മനോദർപ്പൺ സെല്‍ രാജ്യവ്യാപകമായി നടത്തിയ ആദ്യത്തെ മാനസികാരോഗ്യ സർവേയിലാണ് കണ്ടെത്തല്‍.
81 ശതമാനം സ്‌കൂൾ വിദ്യാർത്ഥികളിലും പഠനവും പരീക്ഷയുടെ ഫലങ്ങളും ഉത്കണ്ഠയ്ക്ക് കാരണമാകുന്നുണ്ട്. ഉയർന്ന ക്ലാസുകളിലേക്ക് പോകുന്തോറും ഇതിന്റെ വ്യാപ്തി കൂടുമെന്നും പഠനത്തില്‍ പറയുന്നു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കുടുംബങ്ങൾക്കും മാനസിക പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആന്റ് ട്രെയിനിങ് (എൻസിഇആർടി) സഹകരണത്തോടെ സര്‍വേ സംഘടിപ്പിച്ചത്.
3.79 ലക്ഷം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച സർവേയില്‍ 73 ശതമാനം വിദ്യാർത്ഥികള്‍ അവരുടെ സ്കൂൾ ജീവിതത്തിൽ തൃപ്തരാണെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ 45 ശതമാനത്തിലധികം വിദ്യാർത്ഥികൾ അവരുടെ ശാരീരിക രൂപത്തിൽ തൃപ്തരല്ലെന്നും സര്‍വേ പറയുന്നു.
കുട്ടികളില്‍ പഠനം 50 ശതമാനം, പരീക്ഷകളും ഫലങ്ങളും 31 ശതമാനം എന്നിങ്ങനെ ഉത്കണ്ഠയ്ക്ക് കാരണമാകുന്നു. ആകെ 39 ശതമാനം വിദ്യാർത്ഥികൾ മാത്രമാണ് അവരുടെ അക്കാദമിക് പ്രകടനത്തിൽ തൃപ്തി രേഖപ്പെടുത്തിയത്. കോവിഡ് മഹാമാരിക്കിടയില്‍ വിദ്യാർത്ഥികൾ അനുഭവിച്ച ബുദ്ധിമുട്ടുകളും സർവേയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈൻ പഠനം വിദ്യാര്‍ത്ഥികളെ ബാധിച്ച മറ്റൊരു പ്രധാന ഘടകമാണ്. ഓണ്‍ലൈനായി പഠിക്കുന്നതില്‍ വിഷമതകള്‍ നേരിട്ടുവെന്ന് 51 ശതമാനം വിദ്യാര്‍ത്ഥികള്‍ അഭിപ്രായം രേഖപ്പെടുത്തി.
ട്രാൻസ്ജെൻഡര്‍ വിദ്യാർത്ഥികളെയും സർവേയില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. ശാരീരിക രൂപത്തെക്കുറിച്ച് ആത്മവിശ്വാസം കുറവാണെന്ന് ട്രാൻസ്ജെൻഡര്‍മാരായ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും പറയുന്നു. കേന്ദ്രീയ വിദ്യാലയം, ജവഹർ നവോദയ വിദ്യാലയങ്ങൾ, സംസ്ഥാന സർക്കാർ സ്‌കൂളുകൾ, സ്വകാര്യ സ്‌കൂളുകൾ, സൈനിക് സ്‌കൂളുകൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കിടയിലാണ് സർവേ നടത്തിയത്.
English Summary: Studies and exams cause anxiety in children
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.