കെപിസിസി അധ്യക്ഷ പദവിയില്‍ കടിച്ചു തൂങ്ങാന്‍ താനില്ലെന്ന് കെ സുധാകരന്‍. തനിക്ക് അത് ആഢംബരമായി കരുതി വിട്ടുകൊടുക്കില്ല എന്ന വാശിയൊന്നുമില്ല. പ്രസിഡന്റ് പദവിയില്‍ കടിച്ചു തൂങ്ങുന്ന ആളല്ല താന്‍. ആരെയും കെപിസിസി പ്രസിഡന്റായി എഐസിസിക്ക് നിയമിക്കാം. ആ പ്രസിഡന്റിന് താന്‍ പൂര്‍ണ പിന്തുണ നല്‍കും. തന്റെ വലിയ സ്വപ്‌നമൊന്നുമല്ല കെപിസിസി പ്രസിഡന്റ് പദവിയും മുഖ്യമന്ത്രി പദവിയുമെന്നും കെ സുധാകരന്‍ പറഞ്ഞു. അതിനുവേണ്ടിയൊന്നും ശഠിക്കാന്‍ താന്‍ പോകുന്നില്ല. തന്റെ രാഷ്ട്രീയം സിപിഎമ്മിനെതിരെയുള്ള കോണ്‍ഗ്രസ് രാഷ്ട്രീയമാണ്.
ഏഴെട്ടു വയസ്സുമുതല്‍ സിപിഐ(എം)നെതിരെ പ്രവര്‍ത്തിക്കുന്നയാളാണ്. ആ പ്രവര്‍ത്തനം തുടരും. എല്ലാവര്‍ക്കും താല്‍പ്പര്യം ഉണ്ടെങ്കില്‍ കെപിസിസി പ്രസിഡന്റായി തുടരാന്‍ സമ്മതിച്ചാല്‍ മതി. തനിക്ക് അങ്ങനെ നിര്‍ബന്ധമൊന്നുമില്ല. കെപിസിസി പ്രസിഡന്റ് അല്ലെങ്കില്‍ താന്‍ വായുവിലൊന്നും പറന്നുപോകുകയൊന്നുമില്ല. കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ മനസ്സില്‍ താനുണ്ട്. പാർട്ടിയിൽ നേതൃമാറ്റ ചർച്ചയൊന്നും ഇപ്പോഴില്ലെന്നും കെ സുധാകരൻ പറഞ്ഞു. തനിക്കെതിരെയുള്ള പ്രചാരണത്തിന് പിന്നില്‍ പാര്‍ട്ടിയിലെ ആരെങ്കിലും ഉണ്ടെന്ന് കരുതുന്നില്ല.
അത്തരത്തില്‍ ആരെങ്കിലും ഉള്ളതായി മാധ്യമങ്ങള്‍ക്ക് വിവരം കിട്ടിയാല്‍ തന്നെ അറിയിച്ചാല്‍ വളരെ നന്ദിയുണ്ടായിരിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു. ആരോഗ്യപ്രശ്‌നമുണ്ടോയെന്ന ചോദ്യത്തിന്, എന്നെ കണ്ടാല്‍ അങ്ങനെ തോന്നുന്നുണ്ടോ എന്നായിരുന്നു കെ സുധാകരന്റെ ചോദ്യം. ആരെങ്കിലും അത്തരത്തില്‍ പ്രചരിപ്പിച്ചാല്‍ അവര്‍ വന്നു തെളിയിക്കണം. നേതൃമാറ്റം ഉണ്ടാകുമോയെന്ന ചോദ്യത്തോട്, ആരെ മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്നും കെ സുധാകരന്‍ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. കെപിസിസി പ്രസിഡന്റ് മാറിയാല്‍ പ്രതിപക്ഷ നേതാവ് മാറണം എന്നൊന്നുമില്ല. ഇതു രണ്ടും തമ്മില്‍ ബന്ധമൊന്നുമില്ല. ഇതിനെ കണക്ടു ചെയ്യേണ്ടതുമില്ല. കെ സുധാകരന്‍ മാറുമ്പോള്‍ സതീശന്‍ മാറണമെന്നൊന്നും ഇല്ല. നിയമസഭ തെരഞ്ഞെടുപ്പ് വരുമ്പോള്‍ പാര്‍ട്ടിയെ നയിക്കാനുണ്ടാകും. എന്നാല്‍ മത്സരത്തിന് ഉണ്ടാകില്ല. നയിക്കലും മത്സരവും വേറെ വേറെയാണ്. മത്സരിക്കാന്‍ താല്‍പ്പര്യമില്ല. പാര്‍ട്ടി നിര്‍ബന്ധിച്ചാലോയെന്ന ചോദ്യത്തിന്, നിര്‍ബന്ധിച്ചാല്‍ അനുസരിക്കേണ്ടേ, അല്ലാതെ തനിക്ക് മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.
പാര്‍ട്ടി പ്രവര്‍ത്തനം എന്നത് തുടര്‍ച്ചയാണ്. അത് ഒരുമാസത്തേക്കോ ഒരാഴ്ചത്തേക്കോ ഉള്ളതല്ല. അത് തുടര്‍ന്നുകൊണ്ടിരിക്കുന്നതാണ്. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും സംയുക്ത സമ്മേളനം നടത്താതിരുന്നത് എഐസിസി സെക്രട്ടറിക്ക് അപകടത്തില്‍പ്പെട്ടതുമൂലമാണ്. അദ്ദേഹം ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഞങ്ങള്‍ വാര്‍ത്താസമ്മേളനം നടത്തിക്കൊണ്ടിരിക്കുകയാണോ വേണ്ടത് . കള്ളം പ്രചരിപ്പിക്കലല്ല മാധ്യമങ്ങളുടെ ജോലി. വാര്‍ത്തയുണ്ടാക്കി അടിക്കുന്നത് തറവാടിത്തമില്ലായ്മയും അന്തസ്സില്ലായ്മയുമാണ്. മാധ്യമപ്രവര്‍ത്തകരുടെ തലയ്ക്കകത്ത് എന്തെങ്കിലും ഉണ്ടാകണമെന്നും കെ സുധാകരന്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.