മുംബൈയില്‍ ജോലി ചെയ്യുന്ന കമ്പനിയുടെ വെബ്സൈറ്റിൽ ആത്മഹത്യ കുറിപ്പെഴുതി യുവാവ് ജീവനൊടുക്കി. സഹാറ ഹോട്ടലിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് 41കാരനായ നിഷാന്ത് ത്രിപാഠിയെന്ന ഐടി ജീവനക്കാരൻ ആത്മഹത്യ ചെയ്തത്. തന്‍റെ മരണത്തിനുത്തരവാദി ഭാര്യയും അവരുടെ അമ്മായിയും ആണെന്ന് യുവാവ് ആത്മഹത്യ കുറിപ്പിൽ ആരോപിക്കുന്നതായി പൊലീസ് പറഞ്ഞു. ജീവനൊടുക്കുന്നതിന് മൂന്ന് ദിവസം മുമ്പാണ് യുവാവ് ഹോട്ടലിൽ മുറിയെടുത്തത്. ആത്മഹത്യക്ക് മുമ്പ് മുറിയുടെ വാതിലിൽ ‘ഡു നോട്ട് ഡിസ്റ്റർബ്’ സൈൻ വച്ചിരുന്നു. ഏറെക്കഴിഞ്ഞും വിവരമില്ലാത്തതിനെ തുടർന്ന് മാസ്റ്റർ കീ ഉപയോഗിച്ച് മുറിതുറന്ന ഹോട്ടൽ ജീവനക്കാരൻ അകത്ത് കടന്നപ്പോളാണ് യുവാവിനെ തൂങ്ങിയ നിലയിൽ കാണ്ടത്. പിന്നാലെ വിവരമറിയിച്ചത് അനുസരിച്ച് പൊലീസ് സ്ഥലത്ത് എത്തി നടപടികൾ സ്വീകരിച്ചു.
യുവാവിന്‍റെ മാതാവും സാമൂഹ്യപ്രവർത്തകയുമായ നീലം ചതുർവേദി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ആത്മഹത്യ പ്രേരണക്ക് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിഷാന്തിന്‍റെ ഭാര്യ അപൂർവ പരീഖ്, അമ്മായി പ്രാർഥന മിശ്ര എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. പാസ്‌വേഡ് ഉപയോഗിച്ച് ലോക്ക് ചെയ്ത നിലയിലാണ് ആത്മഹത്യ കുറിപ്പുള്ളത്.
“നിങ്ങൾ ഇത് വായിക്കുമ്പോഴേക്കും ഞാൻ പോയിരിക്കും. ഈ അവസാന നിമിഷങ്ങളിൽ സംഭവിച്ച കാര്യങ്ങളോർത്ത് ഞാൻ നിന്നെ വെറുക്കേണ്ടതാണ്. എന്നാൽ നിന്നോടുള്ള ഇഷ്ടം അറിയിക്കുകയാണ്. നിനക്ക് വാക്കുതന്നതുപോലെ അന്നും ഇന്നും നിന്നെ ഞാൻ അത്രമേൽ ഇഷ്ടപ്പെടുന്നു. ഞാൻ അനുഭവിച്ച എല്ലാ പ്രശ്നങ്ങളും എന്‍റെ അമ്മക്കറിയാം. നീയും പ്രാർഥന ആന്‍റിയും എന്‍റെ മരണത്തിന് ഉത്തരവാദികളാണ്. അമ്മയുടെ അടുത്ത് പോകരുതെന്ന് ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു. അവരെ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കണം” ‑യുവാവ് ആത്മഹത്യ കുറിപ്പിൽ എഴുതി. അതേസമയം മകന്‍റെ മരണത്തോടെ താൻ ജീവിക്കുന്ന മൃതശരീരമായെന്ന് മാതാവ് ഫേസ്ബുക്കിൽ കുറിച്ചു. തന്റെ ശേഷക്രിയകൾ ചെയ്യേണ്ട മകന്‍റെ മൃതദേഹം താൻ സംസ്കരിക്കേണ്ടി വന്നിരിക്കുന്നു. മകനുവേണ്ടി അവന്‍റെ ഇളയ സഹോദരി കർമങ്ങൾ ചെയ്തു. ഈ പ്രതിസന്ധിയിൽനിന്ന് കരകയറാനുള്ള മനോധൈര്യം ഞങ്ങൾക്ക് നൽകൂ എന്നും അവർ കുറിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.