19 April 2024, Friday

Related news

April 19, 2024
April 15, 2024
April 15, 2024
April 7, 2024
April 6, 2024
April 3, 2024
April 1, 2024
March 31, 2024
March 28, 2024
March 28, 2024

ഇന്ത്യന്‍ യുവാക്കളില്‍ ആത്മഹത്യാ നിരക്ക് ആശങ്കാജനകം

പ്രത്യേക ലേഖകന്‍
തിരുവനന്തപുരം
June 4, 2022 9:57 pm

ഇന്ത്യയിലെ ജനസംഖ്യയുടെ 53.7 ശതമാനം വരുന്ന യുവാക്കളില്‍ ആത്മഹത്യാ പ്രവണത വര്‍ധിക്കുന്നത് ആശങ്കാജനകമെന്ന് പഠനം. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ 2020 ലെ കണക്കനുസരിച്ച് ഓരോ 42 മിനിറ്റിലും ഒരു വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. അതായത് പ്രതിദിനം 34 ലധികം വിദ്യാർത്ഥികൾ ജീവനൊടുക്കി. ഏകദേശം 8.2 ശതമാനം വിദ്യാർത്ഥികളാണ് ആത്മഹത്യ ചെയ്തത്. ഇതേ കാലയളവില്‍ 30 വയസിന് താഴെയുള്ള 64,114 പേരും ജീവനൊടുക്കിയെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 25 വയസിന് താഴെയുള്ളവരില്‍ ഭൂരിഭാഗത്തിനും ആവശ്യമായ വൈദഗ്ധ്യം ഇല്ലാത്തതിനാൽ തൊഴിൽ ലഭിക്കില്ല എന്ന ആശങ്കയും വിജ്ഞാനത്തേക്കാൾ തൊഴിലിനും ഉപജീവനത്തിനുമുള്ള മാര്‍ഗമായി മാറിയ വിദ്യാഭ്യാസം നല്കുന്ന സമ്മര്‍ദവുമാണ് സ്വയം ജീവനൊടുക്കാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 

കർഷക ആത്മഹത്യകളെ രാജ്യത്തിന്റെ കാർഷിക പ്രതിസന്ധിയുമായി ബന്ധപ്പെടുത്തിയിട്ടുള്ളതുപോലെ പാഠ്യപദ്ധതിയും സ്ഥാപനങ്ങളുടെ അവസ്ഥയും ഉൾപ്പെടെ രാജ്യത്തിന്റെ വിദ്യാഭ്യാസ ഘടനയുടെ ഗുരുതരമായ പ്രതിസന്ധിയുടെ സൂചകമായി വിദ്യാർത്ഥികളുടെ ആത്മഹത്യയെ കാണണമെന്ന് പഠനം പറയുന്നു. 2020ൽ ആത്മഹത്യ ചെയ്തവരിൽ ഏഴ് ശതമാനമാണ് കർഷകര്‍. സാമൂഹികപ്രശ്നം, കാലാവസ്ഥ, സർക്കാർ നയ പരാജയം എന്നിവയുൾപ്പെടെ നിരവധി കാരണങ്ങള്‍ പ്രശ്നത്തിന് കാരണമായെന്നാണ് വിലയിരുത്തല്‍. എന്നാൽ വിദ്യാർത്ഥികളുടെ ആത്മഹത്യയുടെ കാര്യത്തിൽ സമൂഹം കണ്ണടയ്ക്കുകയാണെന്നും ഇത് ഗുരുതരമായ പ്രതിസന്ധിയായി അംഗീകരിക്കപ്പെടുന്നില്ല എന്നതും ആശങ്കാജനകമായി റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ് കൗമാര‑യുവ ആത്മഹത്യകളില്‍ മുന്നില്‍. രാജ്യത്തെ മൊത്തം ജനസംഖ്യാ വിഹിതം 22 ശതമാനമാണ് ദക്ഷിണേന്ത്യയില്‍. അതേസമയം ആത്മഹത്യ ചെയ്യുന്നവരില്‍ 42 ശതമാനം പുരുഷന്മാരും സ്ത്രീകളിൽ 40 ശതമാനവും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണ്. എൻസിആർബി ഡാറ്റ പറയുന്നത് തെക്കൻ മേഖലയിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആത്മഹത്യാ നിരക്ക് പത്തിരട്ടിയോളം ഉയർന്നതാണെന്നാണ്. 2008–2016 കാലഘട്ടത്തിൽ ഹൈദരാബാദ് സർവകലാശാലയിൽ മാത്രം ഒമ്പത് വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തു. അവരെല്ലാം ദക്ഷിണേന്ത്യയിൽ നിന്നുള്ളവരായിരുന്നു.

വിദ്യാഭ്യാസ പ്രക്രിയ അക്കാദമിക് ദുരിതത്തിന്റെ രൂപത്തിൽ അപ്രതീക്ഷിതമായ സാമൂഹിക വിപത്തിലേക്കും നയിക്കാനിടയാക്കുന്നുവെന്നാണ് കണ്ടെത്തല്‍. വിജ്ഞാനത്തേക്കാൾ തൊഴിലിനും ഉപജീവനത്തിനുമുള്ള കവാടമായാണ് ഇന്ത്യയിലെ വിദ്യാഭ്യാസത്തെ കാണുന്നത്. വിദ്യാർത്ഥികളും കുടുംബങ്ങളും സാമൂഹിക, ജാതി, വർഗ പ്രതിസന്ധികളിൽ നിന്ന് രക്ഷപ്പെടാൻ സർക്കാർ ജോലി സ്വപ്നം കാണുന്നു. 1991‑ലെ സാമ്പത്തിക ഉദാരവല്ക്കരണത്തിനുശേഷം പൊതുമേഖലാ ജോലികളുടെ പങ്ക് കുറയാൻ തുടങ്ങി. സർക്കാർ അതിന്റെ അടിസ്ഥാന ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറിയതോടെ സ്വപ്നം കണ്ട ജോലി ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടത് സ്വയം ശിക്ഷിക്കാന്‍ യുവാക്കളെ പ്രേരിപ്പിച്ചതായി പഠനം പറയുന്നു.

രാജ്യത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പരിമിതമായ സീറ്റുകളിലേക്ക് വൻതോതിൽ അപേക്ഷകളുണ്ടാകുന്നു. താങ്ങാൻ കഴിയുന്നവർ വിദേശ രാജ്യങ്ങളിൽ പോയി പഠിക്കുകയോ ഇന്ത്യയിലെ സ്വകാര്യ സർവകലാശാലകളിൽ ചേരുകയോ ചെയ്യുന്നു. വിദ്യാഭ്യാസ മേഖലയിലെ പ്രധാന വ്യവസായങ്ങളിലൊന്നായി ഉയര്‍ന്നുവന്ന കോച്ചിങ് സെന്ററുകൾ ഇപ്പോൾ യുവാക്കളുടെ തടവറകളായി മാറി. അവിടെ അവരുടെ ശരീരങ്ങളും ആത്മാവുകളും സ്വപ്നങ്ങളും മെരുക്കപ്പെടുന്നത് സമ്മര്‍ദ്ദത്തിന് ഇടയാക്കി. ചൂഷണം, ലിംഗ വ്യത്യാസം, ജാതി അസമത്വം, തൊഴിലില്ലായ്മ, വർധിച്ചുവരുന്ന ദാരിദ്ര്യത്തിന്റെയും അസമത്വത്തിന്റെയും തോത് ഇതെല്ലാം ചേര്‍ന്ന് പാർശ്വവല്ക്കരിക്കപ്പെട്ട വിദ്യാർത്ഥികളെ കൂടുതൽ പാർശ്വവല്ക്കരിക്കുന്നത് എന്നിവയും കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

Eng­lish Summary:Suicide rates among Indi­an youth are increasing
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.