അയോധ്യയിൽ പള്ളി നിർമ്മിക്കുന്നതിനായി സുപ്രീം കോടതി അനുവദിച്ച അഞ്ച് ഏക്കർ സ്ഥലം സ്വീകരിക്കുന്നതായി സുന്നി വഖഫ് ബോർഡ് ചെയർമാൻ സഫർ ഫാറൂഖി. സുപ്രീം കോടതി വിധി അനുസരിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഭൂമി സ്വീകരിക്കണോ വേണ്ടയോ എന്ന ചോദ്യം തങ്ങൾ ഇതുവരെ ഉന്നയിച്ചിട്ടില്ല. സ്വീകരിക്കില്ലെന്ന് പറഞ്ഞ് വിവാദങ്ങളുണ്ടാക്കുന്നത് മറ്റു ചിലരാണ്. ഭൂമി സ്വീകരിക്കാതിരിക്കാൻ അവകാശമില്ല. അങ്ങനെ ചെയ്താൽ അത് കോടതിയലക്ഷ്യമാകും. ഇതുമായി ബന്ധപ്പെട്ടുള്ള അടുത്ത നടപടി ഈ മാസം 24ന് യോഗം ചേർന്ന് തീരുമാനിക്കുമെന്നും ഫാറൂഖി പറഞ്ഞു. ബാബ്റി മസ്ജിദിന് പകരം മുസ്‌ലിം പള്ളി പണിയാൻ അഞ്ചേക്കർ ഭൂമി കണ്ടെത്തി ഉത്തർപ്രദേശ് സർക്കാർ നേരത്തെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഭൂമി അനുവദിച്ചുള്ള കത്ത് ഉത്തർപ്രദേശ് സർക്കാർ സുന്നി വഖഫ് ബോർഡിന് കൈമാറുകയും ചെയ്തു.
മൂന്ന് മാസത്തിനുള്ളിൽ പള്ളിക്കായി അഞ്ചേക്കർ ഭൂമി കണ്ടെത്തി നൽകണമെന്നായിരുന്നു കോടതി വിധി. എന്നാൽ സുന്നി വഖഫ് ബോർഡ് സ്ഥലം സ്വീകരിച്ചതിനെതിരെ മുസ്‌ലിം വ്യക്തി നിയമ ബോർഡ് രംഗത്തെത്തിയിരുന്നു. 2.77 ഏക്കർ തർക്ക ഭൂമിയിൽ ക്ഷേത്രം പണിയാൻ നൽകിയതിന് പകരമായി നൽകുന്ന സ്ഥലം വേണ്ടെന്ന് ബോർഡ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സുന്നി വഖഫ് ബോർഡിന്റെ തീരുമാനം മുസ്‌ലിങ്ങളുടെ താല്പര്യത്തിന് എതിരാണ്. ബോർഡിന് മേൽ സർക്കാരിന്റെ സമ്മർദ്ദമുണ്ടെന്നും ഇവർആരോപിച്ചിരുന്നു. പള്ളിയിൽ വിഗ്രഹം പ്രതിഷ്ഠിച്ചതും, പള്ളി തകർത്തതും ക്രിമിനൽ കുറ്റമായി കണ്ട കോടതിയുടെ നിലപാടിൽ ശരികേടുണ്ടെന്നും ബോർഡ് നേരത്തെ വിലയിരുത്തിയിട്ടുണ്ട്. അയോധ്യയിലെ തർക്ക ഭൂമി ഹിന്ദുക്കൾക്ക് വിട്ടുകൊടുത്ത് അവിടെ രാമക്ഷേത്രം പണിയണമെന്നാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ച് കഴിഞ്ഞ നവംബറിൽ പ്രസ്താവിച്ചത്.
English Summary: Sunni Waqf Board says it is accepting five acres
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.