June 5, 2023 Monday

ഒരു ലക്ഷത്തില്‍പ്പരം റെക്കോഡുകള്‍, 260 പ്ലെയറുകള്‍ — സണ്ണി മാത്യുവിന്റെ ഗ്രാമഫോണ്‍ മ്യൂസിയം ദേശീയശ്രദ്ധയില്‍

ആർ. ഗോപകുമാർ
കൊച്ചി
January 12, 2020 7:48 pm
മൊബൈല്‍ ഫോണിലും ബ്ലൂടൂത്ത് സ്പീക്കറിലുമെല്ലാമായി സംഗീതം എപ്പോഴും എവിടെയും ലഭ്യമാകുന്ന ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലിരുന്നുകൊണ്ട് കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിലെ ഒരേയൊരു മ്യൂസിക് പ്ലേയറായിരുന്ന ഗ്രാമഫോണ്‍ റെക്കോഡ് പ്ലേയറിനെ ഓര്‍ക്കുന്നത് രസകരമായിരിക്കും. പുതിയ തലമുറയിലെ പലരും നേരിട്ടു കണ്ടിട്ടുപോലുമില്ലാത്ത ഒരുപകരണം. അങ്ങനെ കണ്ടു മറന്നവര്‍ക്കും കാണാത്തവര്‍ക്കുമായി ഒരു ഗ്രാമഫോണ്‍ മ്യൂസിയം സങ്കല്‍പ്പിച്ചാലോ? കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയ്ക്കടുത്ത പ്ലാശനാല്‍ മുതലക്കുഴി സ്വദേശിയായ സണ്ണി മാത്യുവാണ് (64) ഇന്ത്യയിലെത്തന്നെ ഇത്തരത്തില്‍പ്പെട്ട ഒരേയൊരു മ്യൂസിയം നടത്തുന്നത്. ഇന്ന് (ജനുവരി 13) രാത്രി 8 മണിക്ക് സംപ്രേഷണം ചെയ്യുന്ന ‘ഒഎംജി! യേ മേരാ ഇന്ത്യയുടെ പുതിയ എപ്പിസോഡിലൂടെ ദേശീയതലത്തില്‍ത്തന്നെ പ്രസിദ്ധാനാകാന്‍ പോകുന്നതിന്റെ ആവേശത്തിലാണ് സണ്ണി മാത്യു. കുട്ടിക്കാലം മുതല്‍ തന്നെ ഗ്രാമഫോണ്‍ റെക്കോഡുകളോടും പ്ലേയറുകളോടും ഉണ്ടായിരുന്ന ഇഷ്ടമാണ് 2013‑ല്‍ ജോലിയില്‍ നിന്ന് വിരമിച്ചപ്പോള്‍ ലഭിച്ച തുകയുടെ ഒരു ഭാഗം കൊണ്ട് ഗ്രാമഫോണ്‍ മ്യൂസിയം തുടങ്ങാന്‍ സണ്ണി മാത്യുവിന് പ്രേരണയായത്.
സണ്ണി മാത്യുവിനെപ്പോലെ അസാധാരണ കാര്യങ്ങള്‍ ചെയ്യുന്ന സാധാരണക്കാരുടെ കഥകളാണ് ഹിസ്റ്ററിടിവി18‑ന്റെ ഏറ്റവും പുതിയ ‘ഒഎംജി! യേ മേരാ ഇന്ത്യയുടെ സീസണ്‍ 6‑ന്റെ തിങ്കള്‍, ചൊവ്വ രാത്രികളിലെ എപ്പിസോഡുകളിലൂടെ ഇപ്പോള്‍ ജനലക്ഷങ്ങളെ ആവേശഭരിതരാക്കുന്നത്. 260 റെക്കോഡ് പ്ലേയറുകളും 1 ലക്ഷത്തിലേറെ വരുന്ന റെക്കോഡുകളുമാണ് സണ്ണി മാത്യുവിന്റെ ശേഖരത്തിലുള്ളത്. 1902‑ല്‍, നൂറിലേറെ വര്‍ഷം മുമ്പ്, ഇന്ത്യയില്‍ ഏറ്റവും ആദ്യമായി റെക്കോഡ് ചെയ്യപ്പെട്ട ഗാനത്തിന്റെ വിനൈല്‍ റെക്കോഡ് ഉള്‍പ്പെടെയുള്ളതാണ് സണ്ണി മാത്യുവിന്റെ ശേഖരം.
ഇത്തരത്തില്‍പ്പെട്ട അപൂര്‍വതകളാണ് ജനുവരി 13, 14 തീയതികളില്‍ രാത്രി 8‑ന് ഹിസ്റ്ററിടിവി18 ‑ല്‍ സംപ്രേഷണം ചെയ്യുന്ന ‘ഒഎംജി! യേ മേരാ ഇന്ത്യ എപ്പിസോഡുകളില്‍ പ്രേക്ഷകരെ കാത്തിരിക്കുന്നത്. 
Eng­lish sum­ma­ry: Sun­ny Math­ew’s Gramo­phone Muse­um in the nation­al spotlight

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.