ഡൽഹി പൊലീസ് 2016 ൽ ചുമത്തിയ രാജ്യദ്രോഹക്കേസിൽ കനയ്യകുമാറിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുക പോലും ചെയ്യാതെ സുപ്രീംകോടതി തള്ളി. ബിജെപി നേതാവ് നന്ദകിഷോർ ഗാർഗാണ് കനയ്യയ്ക്കെതിരായ കേസിൽ വിചാരണ നടപടികൾ ആരംഭിക്കണമെന്നാവശ്യപ്പെട്ട് പരമോന്നത കോടതിയെ സമീപിച്ചത്.
കനയ്യയെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള അനുമതി നൽകുന്നതിന് ഡൽഹി സർക്കാരിന് നിർദ്ദേശം നല്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത്തരത്തിലുള്ള ഹർജികൾ പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ, ജസ്റ്റിസുമാരായ ബി ആർ ഗവായ്, സൂര്യ കാന്ത് എന്നിവരടങ്ങിയ ബെഞ്ച് ഹർജി തള്ളിയത്. ജവഹർലാൽ നെഹ്റു സർവ്വകലാശാല വിദ്യാർഥി യൂണിയൻ ചെയർമാനായിരിക്കെയായിരുന്നു ഡൽഹി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കനയ്യയ്ക്കെതിരെ കേസെടുത്തത്.
2016 മാർച്ചിൽ ഈ കേസിൽ കനയ്യയ്ക്ക് ജാമ്യം ലഭിച്ചു. എന്നാൽ ഡൽഹി സർക്കാരിന്റെ അനുമതിയില്ലാതെ വിചാരണ നടപടികൾ ആരംഭിക്കാനാവില്ലെന്ന് ഹൈക്കോടതി നിലപാടെടുത്തു. ഡൽഹി സർക്കാർ ഇതുവരെ അനുമതി നല്കിയിട്ടില്ല. അനുമതി നല്കുന്നതിന് ഡൽഹി സർക്കാരിന് നിർദ്ദേശം നല്കണമെന്ന് നന്ദകിഷോർ ഗാർഗ് കഴിഞ്ഞ ഡിസംബറിൽ ഹൈക്കോടതിയിൽ നല്കിയ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹൈക്കോടതിയും ഹർജി തള്ളുകയായിരുന്നു.
English Summary; Supreme Court rejects BJP leader’s plea for Kanhaiya Kumar sedition case
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.