പെഗാസസ് ചാരപ്രവര്‍ത്തനത്തിൽ ഒളിച്ചുകളി തുടര്‍ന്ന് കേന്ദ്ര സർക്കാർ. രാജ്യസുരക്ഷാ താല്പര്യം മുന്‍നിര്‍ത്തി വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നിലപാട് മാറ്റത്തെ സുപ്രീം കോടതി അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു.
ഇസ്രയേലി ചാര സോഫ്റ്റ്‌വേറായ പെഗാസസ് ഉപയോഗിച്ച് പൗരന്മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെടുന്ന ഒരു കൂട്ടം ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോലി എന്നിവര്‍ അംഗങ്ങളായ മൂന്നംഗ ബെഞ്ച് പരിഗണിച്ചത്.
പെഗാസസില്‍ മോഡി സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെ ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ നിലപാടുമാറ്റം. സോഫ്റ്റ്‌വേര്‍ നിര്‍മ്മാതാക്കളായ എന്‍എസ്ഒ ഗ്രൂപ്പ് ലോകത്ത് സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മാത്രമാണ് പെഗാസസ് വിറ്റിട്ടുള്ളതെന്ന് മുമ്പ് വെളിപ്പെടുത്തിയിരുന്നു.
പെഗാസസ് ഉപയോഗിക്കുന്നുണ്ടോയെന്ന് ദേശസുരക്ഷാ താല്പര്യാര്‍ത്ഥം വെളിപ്പെടുത്താന്‍ കഴിയില്ലെന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദം. ഭീകരതയെ ചെറുക്കാന്‍ ഏത് സോഫ്റ്റ്‌വേറാണ് ഉപയോഗിക്കുന്നതെന്ന് അവര്‍ അറിയാന്‍ ഇടയാകരുതെന്നും അതിനാല്‍ വിവരങ്ങള്‍ പരസ്യപ്പെടുത്താനാകില്ലെന്നും മേത്ത പറഞ്ഞു. അതേസമയം കോടതിയെ വിവരങ്ങൾ അറിയിക്കില്ല എന്ന നിലപാട് അവിശ്വസനീയമെന്ന് ഹർജിക്കാർ വിശേഷിപ്പിച്ചു.
ക്യാബിനറ്റ് സെക്രട്ടറി സമര്‍പ്പിച്ച ഹ്രസ്വ സത്യവാങ്മൂലത്തില്‍ ഹര്‍ജിക്കാരുടെ ആരോപണങ്ങള്‍ സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. സെപ്റ്റംബർ ഏഴിന് അധിക സത്യവാങ്മൂലം സമർപ്പിക്കുന്നതിന് കേന്ദ്രം കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു ഉണ്ടായത്. ഇതിനുശേഷമാണ് കേന്ദ്രസര്‍ക്കാര്‍ നിലപാടുമാറ്റിയിരിക്കുന്നത്. വിഷയത്തില്‍ സുപ്രീം കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണം പ്രഖ്യാപിച്ചേക്കും.
രാജ്യസുരക്ഷയിൽ കോടതി ഇടപെടില്ല. ഒരു വിഭാഗം ആളുകളെ നിരീക്ഷിക്കാന്‍ ഒരു സോഫ്റ്റ്‌വേര്‍ ഉപയോഗിച്ചോ എന്നതാണ് പ്രശ്നം. ഇത് സംഭവിച്ചിട്ടുണ്ടെങ്കില്‍ നിയമപ്രകാരം അനുവദനീയമാണോ എന്ന് അറിയാന്‍ ആഗ്രഹിക്കുന്നു. സത്യവാങ്മൂലത്തിലൂടെ നിങ്ങളുടെ നിലപാട് ഞങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയും. പടർപ്പില്‍ തല്ലുന്നത് പ്രശ്നം പരിഹരിക്കുകയില്ല. മൗലികാവകാശ ലംഘനം നടന്നു എന്ന് പൗരൻമാർ പരാതിപ്പെടുമ്പോൾ ഇടപെടാതിരിക്കാൻ കഴിയില്ല.
മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. സർക്കാരിന്റെ നിലപാടിൽ എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ രണ്ട് ദിവസത്തിനകം അറിയിക്കണമെന്നും കോടതി സോളിസിറ്റര്‍ ജനറലിന് നിര്‍ദ്ദേശം നല്‍കി. മാറ്റമുണ്ടായില്ലെങ്കില്‍ കേന്ദ്രത്തിന്റെ സത്യവാങ്മൂലം കൂടാതെ കോടതി ഉത്തരവ് പുറപ്പെടുവിക്കും.
പെഗാസസ് ഉപയോഗിക്കുന്നുണ്ടോയെന്ന് വിദഗ്ധ സമിതിക്കു മുന്‍പാകെ ചര്‍ച്ച ചെയ്യാമെന്ന കേന്ദ്രത്തിന്റെ നിര്‍ദ്ദേശത്തിന് ആ ചോദ്യം ഇവിടെയില്ലെന്നും കോടതി മറുപടി നല്‍കി.
മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. സർക്കാരിന്റെ നിലപാടിൽ എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ രണ്ട് ദിവസത്തിനകം അറിയിക്കണമെന്നും കോടതി സോളിസിറ്റര്‍ ജനറലിന് നിര്‍ദ്ദേശം നല്‍കി. മാറ്റമുണ്ടായില്ലെങ്കില്‍ കേന്ദ്രത്തിന്റെ സത്യവാങ്മൂലം കൂടാതെ കോടതി ഉത്തരവ് പുറപ്പെടുവിക്കും.
പെഗാസസ് ഉപയോഗിക്കുന്നുണ്ടോയെന്ന് വിദഗ്ധ സമിതിക്കു മുന്‍പാകെ ചര്‍ച്ച ചെയ്യാമെന്ന കേന്ദ്രത്തിന്റെ നിര്‍ദ്ദേശത്തിന് ആ ചോദ്യം ഇവിടെയില്ലെന്നും കോടതി മറുപടി നല്‍കി.
english summary;Supreme Court took a firm stand against modi government in pegasus spyware
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.