19 April 2024, Friday

Related news

April 17, 2024
April 17, 2024
April 10, 2024
April 8, 2024
April 7, 2024
April 7, 2024
April 4, 2024
April 3, 2024
April 2, 2024
March 30, 2024

ഇഡിയുടെ അധികാരം ശരിവച്ച് സുപ്രീം കോടതി

സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി
July 27, 2022 12:04 pm

കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഇഡിയുടെ അധികാരങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. ഇഡിയുടെ വിശാല അധികാരങ്ങള്‍ ശരിവച്ച സുപ്രീം കോടതി ഇഡി ഉദ്യോഗസ്ഥര്‍ പൊലീസല്ലെന്നും അറസ്റ്റുകള്‍ സ്വേച്ഛാപരമാകരുതെന്നും ഉത്തരവില്‍ വ്യക്തമാക്കി.
പിഎംഎല്‍എ (പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിങ്ങ് ആക്ട്) നിയമ പ്രകാരം സ്ഥലം റെയ്ഡ് ചെയ്യല്‍, പണം കണ്ടു കെട്ടല്‍, അറസ്റ്റ് ചെയ്യാനുള്ള അധികാരം, വസ്തുവകകള്‍ പിടിച്ചെടുക്കാനുള്ള അധികാരം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. പിഎംഎല്‍എ നിയമത്തിലെ പ്രധാന വകുപ്പുകള്‍ സുപ്രീം കോടതി ശരിവച്ചു.
സമന്‍സ് അയച്ച് ചോദ്യം ചെയ്യലിന് വിളിച്ചു വരുത്തുന്നവര്‍ക്ക് എഫ്ഐആര്‍ പകര്‍പ്പിന്റെ മാതൃകയില്‍ എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് (ഇസിഐആര്‍) കൈമേറേണ്ടതില്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.
ഇഡി ഉദ്യോഗസ്ഥര്‍ പൊലീസിനു തുല്യരല്ല. അറസ്റ്റിന് മുമ്പ് ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. അറസ്റ്റിന് പിന്നിലെ കാരണങ്ങള്‍ മാത്രം ഇഡി ബോധ്യപ്പെടുത്തിയാല്‍ മതിയാകും. അറസ്റ്റിനു ശേഷം മാത്രമേ ജാമ്യം ഉള്ളൂവെന്നും മറ്റ് കേസുകളിലേപ്പോലെ സമന്‍സ് ലഭിച്ചാല്‍ മുന്‍കൂര്‍ ജാമ്യം ബാധകമല്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു. അറസ്റ്റിലാകുന്നവര്‍ക്ക് ശക്തമായ രണ്ട് നിബന്ധനകള്‍ പ്രകാരം മാത്രം ജാമ്യം എന്ന വ്യവസ്ഥയും കോടതി അംഗീകരിച്ചു. ഇക്കാര്യത്തില്‍ പോരായ്മകള്‍ ഉണ്ടെങ്കില്‍ ഭേദഗതി വരുത്താന്‍ അധികാരമുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.
തിരച്ചില്‍ നടത്താനും വസ്തുക്കള്‍ കണ്ടു കെട്ടാനുമുള്ള അധികാരം. കള്ളപ്പണം വെളുപ്പിക്കലിന്റെ നിര്‍വചനം. വ്യക്തികളെ പരിശോധിക്കാനും അറസ്റ്റ് ചെയ്യുവാനുമുള്ള അധികാരം. കര്‍ശന ജാമ്യ വ്യവസ്ഥകള്‍, നിരപരാധിയെന്നും നേരായ മാര്‍ഗത്തിലെ സമ്പാദ്യമെന്നും തെളിയിക്കാനുള്ള ഉത്തരവാദിത്തം, പ്രത്യേക കോടതിയില്‍ വിചാരണ നടത്താനുള്ള അധികാരം ഉള്‍പ്പെടെ നിയമത്തിലെ വിവിധ വ്യവസ്ഥകള്‍ സുപ്രീം കോടതി ശരിവച്ചു.

ഭേദഗതികള്‍ ഭരണഘടനാ ബെഞ്ചിന്

2002ലെ നിയമത്തില്‍ 2019ല്‍ വരുത്തിയ ഭേദഗതികള്‍ പിന്നീട് ധനകാര്യ ബില്ലായി പാസാക്കിയ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ധനകാര്യ ബില്‍ പരിഗണിക്കുന്ന ഏഴംഗ ഭരണഘടനാ ബെഞ്ചിനു വിടാനും കോടതി തീരുമാനിച്ചു. വിജയ് മദന്‍ലാല്‍ ചൗധരി കേന്ദ്ര സര്‍ക്കാരിനെതിരെ സമര്‍പ്പിച്ച അപേക്ഷയ്‌ക്കൊപ്പം 280ല്‍ അധികം ഹര്‍ജികളാണ് ഈ വിഷയത്തില്‍ സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് എത്തിയത്. ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ദിനേഷ് മഹേശ്വരി, സി ടി രവി കുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്.

Eng­lish Summary:Supreme Court upheld the pow­ers of ED; Can be raid­ed and arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.