13 May 2025, Tuesday
KSFE Galaxy Chits Banner 2

അക്ഷരവെളിച്ചത്തില്‍ നെയ്തെടുത്ത അതിജീവനം

ശ്യാമ രാജീവ്
May 9, 2025 10:49 pm

“ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ടെന്ന് കരുതിയ ഇടത്തുനിന്നും അങ്ങനെയൊന്നും തോൽക്കാൻ തനിക്കാവില്ലെന്ന് ഉറക്കെ വിളിച്ചു പറഞ്ഞ് എല്ലാം തിരിച്ചു പിടിച്ച ഒരമ്മയുടെ പോരാട്ടത്തിന്റെ കഥയാണിത്…” ആ പോരാട്ടത്തിൽ അവർക്ക് കൂട്ടായത് അക്ഷരങ്ങളുടെ വെളിച്ചവും. നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണെന്ന വാക്കുകൾ എത്രമാത്രം ശരിയാണെന്ന് ഈ അമ്മ നമ്മെ ഓർമ്മിപ്പിക്കുന്നു. തിരുവനന്തപുരം ബീമാപള്ളി സ്വദേശിനിയായ സലീന ബീവി എന്ന നാൽപ്പത്തൊമ്പതുകാരി പ്രതീക്ഷയറ്റ നിരാലംബരായ നിരവധി അമ്മമാർക്ക് പ്രചോദനവും പ്രത്യാശയുമാണ്.

ചെറുപ്രായത്തിലെ സലീന ബീവി ഹൃദ്രോഗിയാണ്. വായനയാണ് എല്ലാ വേദനകൾക്കുമുള്ള മരുന്ന്. പതിയെ പതിയെ എഴുത്തും ആരംഭിച്ചു. കാർമേഘം പോലെ മനസിൽ ഇരുണ്ടു കൂടിയതെല്ലാം കുത്തിക്കുറിച്ചു. പ്രീഡിഗ്രി കാലം വരെ എഴുത്തിനെ കൂടെ നിർത്തി. പിന്നീട് ഓട്ടോഡ്രൈവറായ പീരുമുഹമ്മദുമായുള്ള വിവാഹം. വിവാഹശേഷം വീട്ടുകാരിയിലേക്ക് അവരുടെ ലോകം ചുരുങ്ങി. ആരും എതിർത്തിട്ടല്ല, ഭർത്താവ് പീരുമുഹമ്മദിന് സലീനയുടെ എഴുത്തുകളെക്കുറിച്ച് അറിവില്ലായിരുന്നു. നീണ്ട കാത്തിരിപ്പിനൊടുവിൽ സലീനയ്ക്ക് ഒരാൺകുഞ്ഞ് പിറന്നു. മുഹമ്മദ് ഫാരിസ്. മൂന്നു വർഷത്തിനു ശേഷം ഫാരിസിന് കൂട്ടായി കുഞ്ഞനിയൻ മുഹമ്മദ് ഫർഹാനും എത്തി. അതോടെ സലീന വീണ്ടും എഴുതിത്തുടങ്ങി. ഏതാനും മാസങ്ങൾ പിന്നിട്ടപ്പോൾ ഇളയ മകൻ മുഹമ്മദ് ഫർഹാന് കാൻസർ പിടിപെട്ടു. നാലരവയസുള്ള മകനെയും ചേർത്ത് ആർസിസിയുടെ പടിക്കെട്ടുകൾ കയറുമ്പോൾ സലീനയുടെ ഉള്ളിൽ സങ്കടക്കടലായിരുന്നു. ആദ്യനാളുകളിലെ പകച്ചിലും കണ്ണീരും മാറിക്കഴിഞ്ഞാൽ അവിടെയുള്ളവരേക്കാൾ മികച്ചവരെ കാണാൻ പ്രയാസമാണെന്നാണ് സലീന പറയുന്നത്. ആശുപത്രിയിൽ രക്ഷിതാക്കൾക്കുവേണ്ടി ഇടയ്ക്കിടെ സംഘടിപ്പിക്കാറുള്ള വിനോദ പരിപാടികളാണ് സലീന ബീവിയുടെ ജീവിതത്തിൽ വഴിത്തിരിവായത്. ആർസിസിയെക്കുറിച്ച് എഴുതിയ ഒരു കവിത മറ്റു രക്ഷിതാക്കൾക്കു മുന്നിൽ അവതരിപ്പിച്ചു. ’ വാടിയ ചേമ്പില താളുപോലുണ്ണിയെ മാറോടണച്ച് ജീവച്ഛമാം ജനനിമാർ ’ എന്നായിരുന്നു ആ കവിതയുടെ തുടക്കം. അതോടെ എഴുത്താണ് തന്റെ ലോകമെന്ന് സലീന ഉറപ്പിച്ചു. പിന്നീട് പുസ്തകശാല, മൂന്നാംമിടം എന്നീ കൂട്ടായ്മകളുമായി ചേർന്ന് ചെറുകഥകൾ എഴുതി. ജീവിതത്തിൽ അതുവരെ കണ്ടതും കേട്ടതും അനുഭവിച്ചതുമെല്ലാം തുന്നിച്ചേർത്തു, ഒരു കുപ്പായം പോലെ… അങ്ങനെ ‘ഫായിസ ’ എന്ന സലീന ബീവിയുടെ ആദ്യ നോവൽ പിറന്നു. ‘ഫായിസ ’ എന്ന വാക്കിന്റെ അർത്ഥം വിജയിച്ചവൾ എന്നാണ്. തോറ്റുപോകുമായിരുന്ന ജീവിതത്തെ മനക്കരുത്താൽ തിരിച്ചു പിടിച്ച സലീനയ്ക്ക് ഈ വാക്കിനേക്കാൾ മനോഹരമായി മറ്റൊന്നും കണ്ടെത്താനായില്ല.
ദിവസങ്ങൾ നീണ്ടുനിന്ന ആർസിസിയിലെ ജീവിതം മുന്നോട്ടുള്ള യാത്രയ്ക്ക് അവർക്ക് കരുത്തായി. 

ആശുപത്രിയിലെ ഡോക്ടർമാർ നൽകിയ ധൈര്യം ഇന്നും കൂടെയുണ്ടെന്ന് സലീന പറയുന്നു. കുഞ്ഞുമോന് അസുഖം ഭേദമായി ആശുപത്രി വിടുമ്പോഴാണ് അവർ പ്രത്യാശയുടെ ഭാഗമാകുന്നത്. ഇതിനിടെ പാലിയേറ്റീവ് കെയറിൽ സർട്ടിഫിക്കറ്റ് കോഴ്സ് ചെയ്യുകയും പാലിയം ഇന്ത്യയുടെ വോളണ്ടിയറായി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. കേരളത്തിന്റെ വിവിധയിടങ്ങളിൽ നിന്നും ആർസിസിയിലേക്ക് എത്തുന്ന അമ്മമാർക്ക് സലീന ഒരു ആശ്വാസമായി. എന്തിനും ഏതിനും ഒരു വിളിപ്പാടകലെ അവർ ഉണ്ടായിരുന്നു. ആർസിസിയിൽ ചികിത്സയ്ക്കായി എത്തുന്നവർക്ക് താമസിക്കാനായി പ്രത്യാശ ഹോം കുമാരപുരത്ത് പ്രവർത്തിച്ചിരുന്നു. നിലവിൽ ആ ഹോം പ്രവർത്തിക്കുന്നില്ലെങ്കിലും സലീന പകരുന്ന സാന്ത്വനം തുടർന്നുകൊണ്ടേയിരിക്കുന്നു. സഹായത്തിനായി വിളിക്കുന്നവരെ ആരെയും സലീനയ്ക്ക് അറിയില്ല. പക്ഷെ താനറിയാതെ തന്നെ എവിടെയൊക്കെയോ അടയാളപ്പെടുത്തുന്നതിലുള്ള സന്തോഷവും അവർ മറച്ചുവച്ചില്ല. സന്ന സലീന എന്ന പേരിലാണ് എഴുത്തുകൾ അത്രയും നിറയുന്നത്. ആ പേരാണ് പലർക്കും സുപരിചിതവും. അതിജീവന വഴിയിൽ അക്ഷരങ്ങൾക്കൊപ്പം തനിക്ക് കിട്ടിയത് സൗഹൃദക്കടലാണെന്നും അവർ പറയുന്നു.
സലീനയുടെ ഹൃദയവാൽവിലെ തകരാർ ഇപ്പോഴും പൂർണമായി ഭേദമായിട്ടില്ല. മരുന്നുകൾക്കപ്പുറം എഴുത്തിടങ്ങൾ നൽകുന്ന സന്തോഷമാണ് വേദനകളെ ഇല്ലാതാക്കുന്നത്. ശ്രീചിത്രയിലാണ് ചികിത്സ തുടരുന്നത്. രണ്ട് വാൽവുകൾ മാറ്റിവയ്ക്കാൻ ഡോക്ടർമാർ നിർദേശിച്ചിരിക്കുകയാണ്. 2015 ൽ വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വേണമെന്ന് പറഞ്ഞുവെങ്കിലും മരുന്നുകൾ തുടർന്ന് മുന്നോട്ടുപോവുകയാണ്. 1996 ൽ ഒരു ശസ്ത്രക്രിയ ചെയ്തിരുന്നു. പിന്നീട് 2020ൽ ബലൂൺ മൈട്രൽ വാൽവോട്ടോമി എന്ന ചെറിയൊരു ശസ്ത്രക്രിയയും ചെയ്തു.

ആശുപത്രി ജീവിതം കെട്ട കാലമല്ലായിരുന്നുവെന്നും തന്റെ സർഗജീവിതം തിരിച്ചുപിടിച്ച നല്ല കാലമായിരുന്നുവെന്നുമാണ് സലീന പറയുന്നത്. പാലിയം ഇന്ത്യയുടെ സഹയാത്രയിൽ സലീനയുടെ എഴുത്തുകൾ നിരവധി പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവിൽ പാലിയേറ്റീവ് അനുഭവങ്ങൾ ഉൾപ്പെടുത്തി പുതിയൊരു പുസ്തകത്തിന്റെ പണിപ്പുരയിലാണ്. പാതിവഴിയിലെത്തിയ പുസ്തകം എത്രയും വേഗം എഴുതി തീർക്കാനുള്ള ഒരുക്കത്തിലുമാണ്. എഴുത്തിനെക്കുറിച്ച് പറയാതിരുന്നതിന്റെ പരിഭവം ഭർത്താവ് പീരുമുഹമ്മദിനുണ്ടെങ്കിലും ഇന്ന് സലീനയുടെ എഴുത്തുകൾക്ക് കൂട്ടായി അദ്ദേഹവുമുണ്ട്. 

ഒരുപാട് ദുരന്തങ്ങൾക്കിടയിൽ വീണ്ടും എന്തിനാണ് പരീക്ഷിക്കുന്നതെന്നാണ് മകന് അസുഖം പിടിപെട്ടപ്പോൾ ആദ്യം മനസിൽ തോന്നിയതെന്നും സലീന ഓർമ്മിക്കുന്നു. ഒരു നൂലിഴ വ്യത്യാസത്തിലെ രക്ഷപ്പെടലായാണ് അതിജീവനത്തെ സലീന അടയാളപ്പെടുത്തുന്നത്. ആർസിസിയിൽ നിന്ന് അവർക്ക് ലഭിച്ചത് ഇളയമകൻ മുഹമ്മദ് ഫർഹാന്റെ ജീവിതം മാത്രമല്ല, നഷ്ടപ്പെട്ടു പോകുമായിരുന്ന എഴുത്തിന്റെ ലോകം കൂടിയാണ്. സലീന ബീവിയുടെ അസുഖത്തിന്റെ കാഠിന്യം ദിനേന കൂടി വരികയാണ്. എന്നാൽ ആ വേദനകളൊന്നും തന്നെ ബാധിക്കില്ലെന്ന മട്ടിൽ അക്ഷര വെളിച്ചത്തിൽ അതിജീവനം തുടരുകയാണ് ജനനിമാർക്കായി…

Kerala State - Students Savings Scheme

TOP NEWS

May 12, 2025
May 12, 2025
May 12, 2025
May 12, 2025
May 12, 2025
May 12, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.