ഇന്ത്യയിൽ മാധ്യമ പ്രവർത്തകർ ഭയപ്പാടിന്റെ നിഴലിലാണെന്നും കർണാടക സംഭവങ്ങൾ എപ്പോൾ എവിടെയും ആവർത്തിക്കാമെന്നും മുതിർന്ന മാധ്യമ പ്രവർത്തകൻ ഡോ. സെബാസ്റ്റ്യൻ പോൾ. മംഗളുരുവിൽ മലയാളികൾ ഉൾപ്പെടെയുള്ള മാധ്യമ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തതിനെതിരെ എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിയന്തിരാവസ്ഥയെ എതിർത്ത പ്രസ്ഥാനത്തിന്റെ പിൻമുറക്കാരാണ് ഇപ്പോൾ രാജ്യം ഭരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകരെ തടങ്കലിലിടുന്നത് ജനാധിപത്യ വിരുദ്ധമാണ്. വിഭജന നീക്കങ്ങൾക്കെതിരെയുള്ള പ്രക്ഷോഭങ്ങളെ നുണകൊണ്ട് പ്രതിരോധിക്കാനാവില്ല. മംഗളുരുവിലെ മാധ്യമ പ്രവർത്തകരുടെ അറസ്റ്റിനെക്കുറിച്ച് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ നിലപാട് വ്യക്തമാക്കണമെന്നും ഡോ. സെബാസ്റ്റ്യൻ പോൾ പറഞ്ഞു. എറണാകുളം പ്രസ് ക്ലബ് പ്രസിഡണ്ട് ഫിലിപ്പോസ് മാത്യു അധ്യക്ഷനായി. സെക്രട്ടറി പി ശശികാന്ത്, കെയുഡബ്ല്യുജെ സംസ്ഥാന സെക്രട്ടറി ഷബ്ന സിയാദ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ ഗോപകുമാർ, അബ്ദുള്ള മട്ടാഞ്ചേരി എന്നിവർ സംസാരിച്ചു. തുടർന്ന് പ്രസ് ക്ലബിൽ നിന്നും വനിതകൾ ഉൾപ്പെടെയുള്ള മാധ്യമ പ്രവർത്തകർ എറണാകുളം ബിഎസ്എൻഎൽ ഓഫീസ് പരിസരത്തേക്ക് മാർച്ച് നടത്തി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.