ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാനോട് ഇന്ത്യ തോറ്റതിന് പിന്നാലെ പഞ്ചാബ് യൂണിവേഴ്സിറ്റിയിലെ കശ്മീരി വിദ്യാർത്ഥികൾക്കുനേരെ ആക്രമണം. ഇന്നലെ രാത്രിയോടെയാണ് ഭായ് ഗുർദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആന്റ് ടെക്നോളജിയിലെ വിദ്യാർത്ഥികള്‍ തങ്ങൾ ആക്രമിക്കപ്പെട്ടുവെന്ന് അറിയിച്ചത്. പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ കോളജ് കാമ്പസിലെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. നിലവിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും പൊലീസ് അറിയിച്ചു.
തങ്ങൾക്കെതിരെ ക്രൂരമായ ആക്രമണം നടന്നുവെന്നാണ് കശ്മീർ വിദ്യാർത്ഥികൾ ആരോപിക്കുന്നത്. ”ഞങ്ങൾ മുറിയിലിരുന്ന് ഇന്ത്യ മത്സരം കാണുകയായിരുന്നു. അപ്പോള്‍ ഉത്തർപ്രദേശിൽ നിന്നും ബിഹാറിൽ നിന്നുമുള്ള ചിലർ വന്ന് ആക്രമിക്കുകയായിരുന്നു. ഞങ്ങൾ ഇവിടെ പഠിക്കാൻ വന്നതാണ്. ഞങ്ങളും ഇന്ത്യക്കാരാണ്. ഇപ്പോൾ മോഡി സര്‍ക്കാര്‍ എന്താണ് പറയുന്നത്” — അക്രമണത്തിന് ഇരയായ കശ്മീരി വിദ്യാർത്ഥികൾ ചോദിച്ചു.
ബിഹാർ, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ കശ്മീർ വിദ്യാർത്ഥികളുടെ മുറികളിലേക്ക് അതിക്രമിച്ച് കയറുകയും ആക്രമിക്കുകയും ചെയ്തുവെന്ന് പഞ്ചാബിലെ വിദ്യാർത്ഥികൾ തന്നോട് പറഞ്ഞതായി ജമ്മു കശ്മീർ വിദ്യാർത്ഥി സംഘടനകളുടെ ദേശീയ വക്താവായ നാസിർ ഖുവാമിയും അറിയിച്ചു. അവരെ നാട്ടുകാരും മറ്റ് പഞ്ചാബി വിദ്യാർത്ഥികളും ചേർന്ന് രക്ഷിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കശ്മീരി വിദ്യാർത്ഥികളുടെ ഹോസ്റ്റൽ മുറികളിലെ കസേരകൾ തകർന്നതും ശരീരത്തിലെ അടിയേറ്റ പാടുകൾ കാണിക്കുന്നതുമായി ചില വീഡിയോകൾ സമൂഹ മാധ്യമങ്ങളില്‍ പങ്കിടുകയും ചെയ്തു.
ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിയോട് കശ്മീരി വിദ്യാർത്ഥികൾക്ക് സംരക്ഷണം ഉറപ്പ് നൽകണമെന്ന് അഭ്യർത്ഥിച്ചു. സംഭവത്തിൽ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.
English Summary: T20: Attack on Kashmiri students in Punjab for India’s defeat
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.