അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ഭീകരസംഘടനയായ താലിബാന്റെ നരനായാട്ട്.മുന്‍ അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരുമായും യുഎസ് സൈന്യവുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരെ പിടികൂടി നിഷ്ക്കരുണം വധിക്കുന്നതായും ജയിലിലടച്ചതായും വാര്‍ത്തകള്‍ പുറത്തുവന്നു. ജര്‍മ്മന്‍ മാധ്യമപ്രവര്‍ത്തകനെ അന്വേഷിച്ചെത്തിയ ഭീകരര്‍ ബന്ധുവിനെ ക്രൂരമായി വധിച്ചു.
യുഎസ്, നാറ്റോ സൈനികര്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചിരുന്നവരെ തിരഞ്ഞുപിടിച്ച് പിടികൂടാനാണ് താലിബാന്‍ ഭീകരര്‍ വീടുകള്‍ തോറും കയറിയിറങ്ങി പരിശോധന നടത്തുന്നത്. ഇത് രാജ്യത്ത് കൂടുതല്‍ ഭയം സൃഷ്ടിച്ചിട്ടുണ്ടെന്ന് യുഎന്‍ രഹസ്യാന്വേഷണ രേഖ വെളിപ്പെടുത്തുന്നു. ജീവരക്ഷാര്‍ത്ഥം രാജ്യത്തുനിന്നും പലായനം ചെയ്യുന്നതിനായി കാബൂള്‍ വിമാനത്താവളത്തില്‍ ആയിരങ്ങള്‍ തടിച്ചുകൂടിയിട്ടുണ്ട്.
എല്ലാവര്‍ക്കും പൂര്‍ണമായും പൊതുമാപ്പ് നല്‍കുമെന്നും നിലപാടുകളില്‍ മാറ്റമുണ്ടാകുമെന്നുമുള്ള പ്രഖ്യാപനത്തിന് തികച്ചും വിരുദ്ധമായ നടപടികളാണ് താലിബാന്‍ കൈക്കൊണ്ടിരിക്കുന്നത്. അറസ്റ്റ് ചെയ്യേണ്ട വ്യക്തികളുടെ മുന്‍ഗണനാ ലിസ്റ്റുകള്‍ താലിബാന്‍ തയ്യാറാക്കിയിട്ടുണ്ടെന്നാണ് സൂചനകള്‍.
കഴിഞ്ഞദിവസങ്ങളില്‍ രാജ്യത്തുണ്ടായ പ്രതിഷേധം അടിച്ചമര്‍ത്തുക എന്ന ലക്ഷ്യവും പുതിയ ആക്രമണങ്ങള്‍ക്ക് പിന്നിലുണ്ട്. സ്വാതന്ത്ര്യ ദിനത്തില്‍ അഫ്ഗാന്റെ പതാക ഉയര്‍ത്തി പ്രതിഷേധിച്ചവര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. അഫ്ഗാനിലെ ന്യൂനപക്ഷമായ ഹസാര ഗോത്രവര്‍ഗക്കാരെ കൂട്ടക്കൊല ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.
ദൂഷെ വെല്ലെയിലെ (ഡിഡബ്ല്യു) മാധ്യമപ്രവർത്തകന്റെ ബന്ധുവാണ് കൊല്ലപ്പെട്ടതെന്ന് ജർമ്മൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മാധ്യമപ്രവർത്തകനു വേണ്ടി വീടുകൾതോറും കയറിയിറങ്ങി താലിബാൻ പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് ബന്ധുവിനെ വധിച്ചത്. മറ്റ് മൂന്ന് ഡിഡബ്ല്യു മാധ്യമപ്രവര്‍ത്തകരുടെ വീടുകളിലും ഭീകരര്‍ പരിശോധന നടത്തിയിയിരുന്നു.
English summary; Taliban raid on Indian consulates
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.