18 April 2024, Thursday

Related news

April 11, 2024
April 2, 2024
March 13, 2024
March 1, 2024
January 3, 2024
December 26, 2023
December 12, 2023
November 18, 2023
October 6, 2023
September 23, 2023

അമ്മാ… അപ്പാ… പാപ്പ പോകുന്നു; അവളുടെ മരണക്കുറിപ്പ് ഇങ്ങനെ

തമിഴ്‌നാട്ടിലെ വിദ്യാര്‍ത്ഥി ആത്മഹത്യാപരമ്പര
Janayugom Webdesk
July 27, 2022 9:18 pm

തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥികളുടെ മരണങ്ങള്‍ ഏറുകയാണ്. ഇന്ന് രാജലിംഗപുരത്തെ ഞെട്ടിച്ച് പോയ്മറഞ്ഞത് പതിനെട്ടുകാരിയാണ്. തിരുനെല്‍വേലിയിലെ കളക്കാട് കല്ലടി രാജലിംഗപുരത്തെ മുത്തുകുമാറിന്റെ മകള്‍ പാപ്പ. ഏറെ മോഹത്തോടെയാണ് അവളെ അപ്പനും അമ്മയും പൊന്നക്കുടിയിലെ സ്വകാര്യ കോളജില്‍ ബിഎസ്‌സിക്ക് ചേര്‍ച്ചത്. കൂലിപ്പണിചെയ്ത് സ്വരുക്കൂട്ടിയതെല്ലാം ചേര്‍ത്തായിരുന്നു അവിടെ പ്രവേശനം തരപ്പെടുത്തയത്. 12,000 രൂപയാണ് പ്രവേശനഫീസായി കോളജില്‍ അടച്ചത്. എന്നിട്ടും പഠനം മുന്നോട്ടുകൊണ്ടുപോകാന്‍ പണച്ചെലവേറെ.

അമ്പത്തിമൂന്നുകാരനായ മുത്തുകുമാര്‍ മകളുടെ വിദ്യാഭ്യാസച്ചെലവിനൊപ്പം ഭാര്യയും മറ്റുരണ്ട് ആണ്‍മക്കളുമടങ്ങിയ കുടുംബത്തെയും പോറ്റണം. പണമെല്ലാം കോളജില്‍ അടച്ചതോടെ വീട്ടുചെലവിന് വേറെ തരമില്ലാതായി. മഴയും മറ്റുമായി ജോലിയും കുറവ്. ആരും സഹായത്തിനുമില്ല. അപ്പന്റെയും അമ്മയുടെയും കഷ്ടപ്പാടുകളെല്ലാം നോക്കിക്കണ്ടിരുന്ന മകള്‍ പാപ്പ ഏറെനാളായി മനോവിഷമത്തിലായിരുന്നു. ഇതിനിടെ മാതാപിതാക്കളുടെ ആരോഗ്യസ്ഥിതിയും മോശമായിരുന്നു.

മുത്തുകുമാർ ഭാര്യയുമൊത്ത് കളക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ പോയ സമയത്താണ് പാപ്പ തന്റെ ദുപ്പട്ട മേല്‍ക്കൂരയില്‍ കെട്ടി അതില്‍ കുരുക്കിട്ട് ജീവനൊടുക്കിയത്. ആശുപത്രിയിൽ നിന്നു വന്ന ഇരുവരും വാതിലിൽ മുട്ടിയിട്ടും തുറന്നില്ല. ഒടുവില്‍ വാതിൽ തകർത്ത് അകത്തുകടന്നു. മകളെ തൂങ്ങിമരിച്ച നിലയിൽ കണ്ടതോടെ രണ്ടുപേരും തകര്‍ന്നില്ലാതായി. ഓടിക്കൂടിയ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് കളക്കാട് പൊലീസിനെ വിവരം അറിയിച്ചു. പൊലീസാണ് പാപ്പയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചതും നെല്ല് സർക്കാർ ആശുപത്രിയിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി അയക്കുകയും ചെയ്തത്. വീട്ടില്‍ നടത്തിയ പരിശോധനക്കിടെ പാപ്പയുടെ ഹാൻഡ് ബാഗില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. പഠനച്ചെലവിനായി മാതാപിതാക്കളെ ബുദ്ധിമുട്ടിച്ചതിനെ തുടർന്നാണ് ആത്മഹത്യ ചെയ്യുന്നതെന്ന് കത്തിനെ ഉദ്ധരിച്ച് പൊലീസ് വെളിപ്പെടുത്തി.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ തമിഴ്‌നാട്ടിൽ നടക്കുന്ന നാലാമത്തെ വിദ്യാർത്ഥി ആത്മഹത്യയാണ് പാപ്പയുടേത്. ചൊവ്വാഴ്ച ശിവഗംഗ ജില്ലയിലെ കാരൈക്കുടിയിൽ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഏറ്റവുമൊടുവില്‍ തൂങ്ങിമരിച്ചത്. കാരക്കുടി ഡിവൈഎസ്‌പി വിനോജ് ട്വിറ്ററിലൂടെയാണ് മരണവിവരം പുറത്തുവിട്ടത്. പേരുവിവരങ്ങളടക്കം അന്വേഷിച്ചുവരുന്നതായും വിദ്യാര്‍ത്ഥി ആത്മഹത്യകള്‍ വേദനിപ്പിക്കുന്നതായും അദ്ദേഹം കുറിച്ചിരുന്നു. മാതാപിതാക്കൾ നഗരത്തിനും പുറത്ത് തിരുച്ചംദൂരിലുള്ള കുടുംബ ക്ഷേത്രത്തിലെ ചടങ്ങിനായി പോയ സമയത്താണ് സംഭവം. പെൺകുട്ടിയുടെ മാതാപിതാക്കളായ കണ്ണനും മീനയും പടക്ക നിർമ്മാണശാലയിലെ ദിവസക്കൂലിക്കാരാണ്. സ്കൂള്‍ വിട്ട് എത്തിയ പതിനേഴുവയസുകാരിയെ ഏറെ നേരമായിട്ടും പുറത്തേക്ക് കാണാതായപ്പോഴാണ് അയൽവാസികൾ ശ്രദ്ധിച്ചത്. അവര്‍ കുട്ടിയുടെ രക്ഷിതാക്കളെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. പൊലീസും മാതാപിതാക്കളും എത്തി വാതില്‍ തള്ളിത്തുറന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം മൃതദേഹം മാതാപിതാക്കൾക്ക് വിട്ടുകൊടുത്തു.

ഇക്കഴിഞ്ഞ 13ന് കല്ലകറിച്ചിയിലെ സ്‌കൂൾ വളപ്പിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതുമുതലാണ് തമിഴ്‌നാട്ടിലെ ആത്മഹത്യാപരമ്പരയ്ക്ക് തുടക്കം. സംഭവം ദേശീയശ്രദ്ധയാകര്‍ഷിക്കും വിധം അക്രമത്തിലേക്ക് കടന്നിരുന്നു. സ്കൂൾ അടിച്ചുതകര്‍ക്കുകയും രേഖകളും സർട്ടിഫിക്കറ്റുകളും വാഹനങ്ങളും കത്തിക്കുകയും വസ്തുവകകൾക്ക് നാശനഷ്ടമുണ്ടാക്കുകയും ചെയ്തു.

ജൂലായ് 25ന് തിരുവള്ളൂർ, കടലൂർ ജില്ലകളിലും സമാനമായ കേസുകൾ റിപ്പോർട്ട് ചെയ്തു. രണ്ട് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളാണ് ഇവിടങ്ങളില്‍ ആത്മഹത്യ ചെയ്തത്.

വിദ്യാർത്ഥി ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രതികരിച്ചു. അടുത്തിടെ നടന്ന ചില സംഭവങ്ങൾ ദുഃഖകരമാണെന്നും സ്‌കൂൾ ഒരു സേവനകേന്ദ്രമായി പ്രവർത്തിക്കണമെന്നും കുട്ടികള്‍ക്ക് ആത്മവിശ്വാസവും ധൈര്യവും മാനസിക ശക്തിയും പകരേണ്ടത് സ്കൂള്‍ അധികൃതരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Eng­lish Sum­ma­ry: Anoth­er case of alleged sui­cide by a stu­dent has come to light in Tamil Nadu, mak­ing it the fifth such case in the state in last two weeks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.