അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇന്ധനങ്ങളുടെ മേലുള്ള കേന്ദ്ര എക്സൈസ് തീരുവ ചരിത്ര ഉയരത്തിലെത്തുമെന്ന് നികുതി വിദഗ്ധര്‍. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്തെ അഞ്ച് മാസങ്ങളില്‍തന്നെ എക്സൈസ് തീരുവ വരുമാനം 1,37,236 കോടിയില്‍ എത്തിയിരുന്നു. ഇത് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഇതേകാലയളവിലെ 1,00,398 കോടിയേക്കാള്‍ 37 ശതമാനം കൂടുതലാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ 2022ല്‍ കഴിഞ്ഞവര്‍ഷത്തെ 3,89,662 കോടിയേക്കാള്‍ അധിക വരുമാനം കേന്ദ്രത്തിന് ലഭിക്കുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.
2021–22 സാമ്പത്തിക വര്‍ഷത്തില്‍ തന്നെ എക്സൈസ് തീരുവ വരുമാനം ഏറ്റവും ഉയര്‍ന്ന നിലയിലാണ്. പെട്രോളിന്റെയും ഡീസലിന്റെയും തീരുവ കുത്തനെ കൂട്ടിയതാണ് വരുമാനം ഉയരാനുള്ള പ്രധാന കാരണം. ക്രൂഡോയിലിന്റെ വില ഇടിഞ്ഞപ്പോഴും ഇതിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കേണ്ടതിനു പകരം കഴിഞ്ഞ വര്‍ഷം മാര്‍ച്ച്, മെയ് മാസങ്ങളില്‍ മോഡി സര്‍ക്കാര്‍ എക്സൈസ് തീരുവ ഉയര്‍ത്തുകയാണ് ഉണ്ടായത്. നികുതി പെട്രോള്‍ ലിറ്ററിന് 19.38 രൂപയില്‍ നിന്നും 32.90 ആയും ഡീസലിന് 15.83ല്‍ നിന്ന് 31.80 ആയുമാണ് കൂട്ടിയത്. ഈ വര്‍ധനവ് കേന്ദ്ര ഖജനാവ് നിറയ്ക്കുന്നതിനും ഇന്ധന വില റെക്കോഡില്‍ എത്തിക്കുന്നതിനും കാരണമായി. ഇന്ധന വില കുറയ്ക്കാന്‍ എക്സൈസ് തീരുവ കുറയ്ക്കണമെന്ന ആവശ്യം നിരന്തരമായി ഉയരുന്നുണ്ടെങ്കിലും കോവിഡ് ദുരിതാശ്വാസത്തിനും മറ്റുമായി അധികം കണ്ടെത്തേണ്ട തുകയെ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ സാധാരണ ജനങ്ങള്‍ക്കുമേല്‍ അധികഭാരം കെട്ടിവയ്ക്കുകയാണ്.
ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ കേന്ദ്രത്തിന്റെ എക്സൈസ് തീരുവ വരുമാനം യഥാക്രമം 154 കോടി, 36,809 കോടി, 30,944 കോടി, 32,480 കോടി, 36,849 കോടി എന്നിങ്ങനെയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ അഞ്ച് മാസങ്ങളില്‍ 80 കോടി, 10,876 കോടി, 24,391 കോടി, 32,548 കോടി, 32,503 കോടിയായിരുന്നു കേന്ദ്രത്തിന് ലഭിച്ച എക്സൈസ് തീരുവ വരുമാനം.
വീണ്ടും ഇന്ധന വില വർധിപ്പിച്ചു;
രാജ്യത്ത് വീണ്ടും ഇന്ധന വില വർധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്നലെ കൂട്ടിയത്. തുടർച്ചയായ അഞ്ചാം ദിവസമാണ് ഇന്ധന വിലയിൽ വർധനവുണ്ടാവുന്നത്. കഴിഞ്ഞദിവസം പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയും വർധിപ്പിച്ചിരുന്നു.പുതുക്കിയ വില അനുസരിച്ച് കൊച്ചിയിലെ പെട്രോൾ വില 102.57 ആയി. ഡീസൽ ഒരു ലിറ്ററിന് 95.72 രൂപയും. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 104.63 രൂപയും ഡീസലിന് 97.66 രൂപയുമാണ് വില. കോഴിക്കോട് പെട്രോൾ വില 102.82 രൂപയും ഡീസലിന് 95.99 രൂപയുമായി.
english summary;Tax experts expect central excise duty on fuels to reach record highs in next fiscal
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.