പങ്കാളിത്ത പെൻഷൻ പിൻവലിക്കാനുള്ള സർക്കാർ തീരുമാനം നടപ്പിലാക്കി പഴയ പെൻഷൻ പുനഃസ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പളപരിഷ്കരണ നടപടികൾ ആരംഭിക്കുക, ക്ഷാമബത്ത — ശമ്പള പരിഷ്കരണ കുടിശികകൾ അനുവദിക്കുക, ലീവ് സറണ്ടർ മരവിപ്പിച്ച നടപടി പിൻവലിക്കുക, മെഡിസെപ് സർക്കാർ ഏറ്റെടുക്കുക, കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് അധ്യാപക സർവീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തില്‍ അധ്യാപകരും ജീവനക്കാരും ഇന്ന് പണിമുടക്കും.
ഉമ്മൻചാണ്ടി സർക്കാർ നടപ്പിലാക്കിയ പങ്കാളിത്ത പെൻഷൻ അവസാനിപ്പിക്കുമെന്ന് ഇടതുപക്ഷത്തിന്റെ പ്രകടന പത്രികയിലുണ്ടായിരുന്നു. കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തതാണെന്ന് അധ്യാപക സർവീസ് സംഘടന സമരസമിതി ജനറല്‍ കണ്‍വീനര്‍ ജയശ്ചന്ദ്രൻ കല്ലിംഗല്‍, ചെയര്‍മാൻ ഒ കെ ജയകൃഷ്ണൻ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാജ്യത്തെ മറ്റ് പല സർക്കാരുകളും കേന്ദ്രസർക്കാരും പുതിയ പെൻഷൻ പദ്ധതികൾ പ്രഖ്യാപിച്ചു. ഒരു വർഷം പിന്നിടുമ്പോൾ വീണ്ടും ഒരു കമ്മിറ്റിയെ നിയമിച്ചിട്ടുണ്ടെന്നാണ് മന്ത്രി പറയുന്നത്. പെൻഷൻ വിഷയത്തിൽ സർക്കാരിന്റേത് ഇടതുപക്ഷവിരുദ്ധ നിലപാടാണ്. രാജ്യത്ത് എഐടിയുസിയും സിഐടിയുവും ഉൾപ്പെടെ തൊഴിലാളി സംഘടനകൾ നടത്തിയ ദേശീയ പണിമുടക്കങ്ങളുടെയെല്ലാം പ്രധാന മുദ്രാവാക്യം ഇതായിരുന്നു. എന്നിട്ടും കേരളത്തിൽ ആത്മാർത്ഥമായ ഒരു നടപടിയും സർക്കാർ സ്വീകരിക്കുന്നില്ലെന്നും ഇരുവരും കുറ്റപ്പെടുത്തി.
പണിമുടക്ക് സർവീസ് മേഖലയില്‍ പൂര്‍ണമായിരിക്കും. സെക്രട്ടേറിയറ്റിനും സർക്കാർ ഓഫിസുകൾക്ക് മുമ്പിലും ജില്ലാ കേന്ദ്രങ്ങളിലും പ്രകടനം നടത്തും. സമരത്തിനെതിരെ ഒരു സംഘടന വലിയ ഭീഷണിയാണ് ഉയർത്തുന്നത്. പണിമുടക്കുന്നവരെ സ്ഥലം മാറ്റുമെന്നും ശിക്ഷണ നടപടി സ്വീകരിക്കുമെന്നുമുള്ള ഭീഷണിയിൽ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളും നടത്തുകയാണ്. ഈ വെല്ലുവിളികളെയെല്ലാം അതിജീവിച്ച് പണിമുടക്ക് സർക്കാരിന് ഒരു താക്കീതായി മാറുമെന്നും നേതാക്കൾ പറഞ്ഞു. ജോയിന്റ് കൗൺസിൽ നേതാവ് കെ പി ഗോപകുമാർ, കെജിഒഎഫ് നേതാവ് ഡോ. വി എം ഹാരിസ്, സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ നേതാവ് എസ് സുധികുമാർ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.