25 April 2024, Thursday

മരിയുപോളില്‍ താല്കാലിക വെടിനിര്‍ത്തല്‍

Janayugom Webdesk
മോസ്‍കോ
March 31, 2022 10:21 pm

മരിയുപോളില്‍ നിന്ന് സാധാരണക്കാരെ ഒഴിപ്പിക്കാന്‍ താല്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. റഷ്യൻ നിയന്ത്രിത തുറമുഖമായ ബെർഡിയൻസ്‌ക് വഴി മരിയുപോളിൽ നിന്ന് സപ്പോരീഷ്യയിലേക്കുള്ള മാനുഷിക ഇടനാഴി തുറക്കുമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സിയുടേയും ഇന്റര്‍നാഷണല്‍ റെഡ് ക്രോസ് കമ്മിറ്റിയുടേയും പങ്കാളിത്തത്തോടെ മരിയുപോളില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തനം നടത്തണമെന്ന് നിര്‍ദേശിക്കുന്നതായും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ബഹുമാനം നല്‍കണമെന്നും ഉക്രെയ്‍നോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മരിയുപോളിൽ നിന്ന് സപ്പോരീഷ്യയിലേക്ക് നാല് പുതിയ മാനുഷിക ഇടനാഴികൾ തുറക്കാനുള്ള ഉക്രെയ്‍ന്‍ നിര്‍ദേശം അംഗീകരിച്ചതായും മന്ത്രാലയം അറിയിച്ചു. മരിയുപോളിൽ നിന്ന് സാധാരണക്കാരെ ഒഴിപ്പിക്കാൻ സർക്കാർ 45 ബസുകൾ അയക്കുമെന്ന് ഉക്രെയ്‍ന്‍ ഉപപ്രധാനമന്ത്രി ഐറിന വെരേഷ്ചുക്ക് പറഞ്ഞു. സപ്പോരീഷ്യയിൽ നിന്ന് പതിനേഴു ബസുകൾ ഇതിനകം മരിയുപോളിലേക്ക് പുറപ്പെട്ടതായും വെരേഷ്‍ചുക്ക് കൂട്ടിച്ചേര്‍ത്തു. അതേസമയം, സ്‌പെയിനിൽ ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടുള്ള ഉക്രെയ്‍ന്‍ അഭയാർത്ഥികളുടെ എണ്ണം ഏകദേശം 30,000ൽ എത്തിയതായി പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു.

അടുത്ത ദിവസങ്ങളില്‍ അഭയാര്‍ത്ഥികളുടെ എണ്ണം 70,000 ആയി ഉയരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉക്രെയ്ൻ വിദേശകാര്യമന്ത്രി ദിമിത്രി കുലേബയും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവും രണ്ടാഴ്ചയ്ക്കുള്ളില്‍ കൂടിക്കാഴ്ച നടത്തുമെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. സെെനിക നടപടി പൂര്‍ണമായും അവസാനിപ്പിക്കുക എന്നതാണ് ചര്‍ച്ചയിലെ ലക്ഷ്യമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. തലസ്ഥാനമായ കീവിലും ചെര്‍ണീവിലും മരിയുപോളിലും ആക്രമണം ശക്തമായി തുടരുകയാണെന്നും ജനവാസകേന്ദ്രങ്ങളെയും സര്‍ക്കാര്‍ ഓഫീസുകളെയും ലക്ഷ്യം വച്ചാണ് ആക്രണമെന്നും ഉക്രെയ്‍ന്‍ ആരോപിച്ചു.

Eng­lish summary;Temporary cease­fire in Mariupol

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.