പഠനവിടവ് പരിഹരിക്കാൻ ബോധപൂർവമായ ശ്രമങ്ങള്‍ അധ്യയന വര്‍ഷാരംഭത്തില്‍ തന്നെ നടത്തണമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കുട്ടികളുടെ പഠനനിലവാരം മനസിലാക്കി സ്കൂൾ തുറന്ന ഘട്ടത്തിൽ തന്നെ അവർ കടന്നുവന്ന ക്ലാസിലെയും പുതിയ ക്ലാസിലെയും പഠനത്തിന്റെ തുടർച്ച ഉറപ്പാക്കുന്ന ഒരു ബ്രിഡ്ജിങ് ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. ഇത്തരം ബ്രിഡ്ജിങ്ങിനായി ഉപയോഗിക്കുന്ന ഉപാധികൾ കുട്ടികളിലുണ്ടാകേണ്ടുന്ന സാമൂഹ്യമൂല്യങ്ങൾ കൂടി ഉളവാക്കാൻ സഹായമാകുന്നത് ഉചിതമാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ലഹരിക്കെതിരായ മനോഭാവം വളർത്താനായി ‘തെളിവാനം വരക്കുന്നവർ’ എന്ന പുസ്തകം വായിച്ച് നാടകസ്ക്രിപ്റ്റ് തയ്യാറാക്കി നാടകം അഭിനയിക്കുകയോ സെമിനാറുകൾ നടത്തുകയോ ചെയ്യുകയാണെങ്കിൽ അത് കുട്ടികളിലെ ഭാഷാപരമായ വികാസത്തെ വിലയിരുത്താൻ സാധിക്കുമെന്നും മന്ത്രി അറിയിച്ചു.
കൂടാതെ ട്രാഫിക് നിയമങ്ങൾ, റോഡിലൂടെ നടന്നു വരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, റോഡ് മുറിച്ചു കടക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ, സ്കൂൾ വാഹനങ്ങളിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും യാത്ര ചെയ്യുമ്പോഴും പാലിക്കേണ്ട കാര്യങ്ങൾ എന്നിവയെ കുറിച്ചും വ്യക്തിശുചിത്വം, പരിസരശുചിത്വം എന്നിവ സംബന്ധിച്ചും കുട്ടികൾ അറിഞ്ഞിരിക്കണം. ഡിജിറ്റൽ അച്ചടക്കം സംബന്ധിച്ച് കൃത്യമായ ധാരണ കുട്ടികൾക്ക് ഉണ്ടാകേണ്ടതുണ്ടെന്നും അതിനാല്‍ മൊബൈൽഫോൺ വിവേകത്തോടെയും വിവേചനബുദ്ധിയോടെയും എങ്ങനെ ഉപയോഗിക്കാം എന്നത് സംബന്ധിച്ച് സംവാദങ്ങൾ ക്ലാസുമുറികളിൽ നടത്തണം. ഇത്തരം സംവാദങ്ങളിൽ എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കണം. അധ്യാപകര്‍ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണമെന്നും കുട്ടികളുടെ സജീവ പങ്കാളിത്തമുള്ള പഠന പ്രവര്‍ത്തനങ്ങളായി വേണം ഈ പ്രവര്‍ത്തനങ്ങളെ സമീപിക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.
ജൂണ്‍ മൂന്ന് മുതല്‍ 13 വരെയുള്ള ദിവസങ്ങളിലാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടത്. ഒരു ദിവസം ഒരു മണിക്കൂറാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വയ്ക്കേണ്ടത്. നാടകം, സെമിനാര്‍ എന്നിവ നടക്കുന്നുണ്ടെങ്കില്‍ അത് പൂര്‍ണമാക്കുന്നതിനുള്ള സമയം നല്‍കണം. മൂന്നിന് എല്‍പി വിഭാഗത്തില്‍ പൊതു കാര്യങ്ങൾ യുപി, ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ മയക്കുമരുന്ന് / ലഹരി ഉപയോഗത്തിനെതിരെയുള്ള ക്ലാസ്, നാലിന് റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍/ സ്കൂള്‍വാഹനസഞ്ചാരം അറിയേണ്ട കാര്യങ്ങള്‍, ട്രാഫിക് നിയമങ്ങള്‍ എന്നിവയും അഞ്ചിന് വ്യക്തിശുചിത്വം, പരിസര ശുചിത്വം, ഹരിതക്യാമ്പസ്, സ്കൂള്‍ സൗന്ദര്യവല്‍ക്കരണം, ഒമ്പതിന് ആരോഗ്യം, വ്യായാമം, കായിക ക്ഷമത, 10ന് ഡിജിറ്റല്‍ അച്ചടക്കം, 11ന് പൊതുമുതല്‍ സംരക്ഷണം, 12ന് പരസ്‍പരസഹകരണത്തിന്റെ പ്രാധാന്യം, റാഗിങ്, വൈകാരിക നിയന്ത്രണമില്ലായ്മയും എന്നിവയുമാണ് തീം. 13ന് പൊതു ക്രോഡീകരണം നടത്തണം.
സ്ക്കൂള്‍ തുറക്കുന്ന ദിവസം രക്ഷാകർത്താക്കൾക്ക് കാര്യക്ഷമമായ രക്ഷാകർതൃത്വം എന്ന വിശയത്താൽ 30 മിനിട്ട് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കും. ജൂൺ മൂന്ന്, നാല്, അഞ്ച് തീയതികളിൽ റാഗിങിനെ ആസ്പദമാക്കി, ‘നിയമങ്ങൾ നിയന്ത്രണങ്ങൾ’ എന്ന നിയമ ബോധവല്‍ക്കരണം നടത്തും ഇതേദിവസം തന്നെ സമാന്തരമായി വ്യക്തി ശുചിത്വം പരിസര ശുചിത്വം എന്നിവയെ ആസ്പദമാക്കിയുള്ള പരിശീലനവും സംഘടിപ്പിക്കും. ഒമ്പത്, 10, 11 തീയതികളിൽ “പോസിറ്റീവ് മനോഭാവവും, സൗഖ്യവും കൗമാരകാലത്ത്” എന്ന വിഷയത്തിൽ പരിശീലനം നടക്കും. 12, 13, 16, 17 തീയതികളില്‍ കൗമാര പെരുമാറ്റങ്ങൾ: പ്രശ്നങ്ങളും കരുതലുകളും എന്ന മേഖലയെ സംബന്ധിച്ച പരിശീലനവും 18, 19, 20 തീയതികളിൽ ‘ജീവിതമാണെന്റെ ലഹരി’ എന്ന വിഷയത്തിൽ ‘ബോധവല്‍ക്കരണ ശില്പശാലയും സംഘടിപ്പിക്കും, ലോക ലഹരിവിരുദ്ധ ദിനമായ ജൂൺ 21 ആചരിച്ചു കൊണ്ട് പദ്ധതി സമാപിക്കുമെന്നും മന്ത്രി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.