ദേശീയ വിദ്യാഭ്യാസ നയം വിദ്യാഭ്യാസ മേഖലയില്‍ പതിയെക്കയറുന്ന വിഷമാണെന്നും അത് രാജ്യത്ത് നടപ്പാക്കുന്നതിനെതിരെ ഏതറ്റം വരെയും പോകുമെന്നും എഐഎസ്എഫ്. കേന്ദ്രം അടിച്ചേല്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ചില പദ്ധതികളൊക്കെ കേരളം നടപ്പാക്കിയിട്ടുണ്ട്. പക്ഷെ എഐഎസ്എഫ് അധികാരത്തിന്റെ അടിസ്ഥാത്തിലല്ല പ്രവര്‍ത്തിക്കുന്നത്. അധികാരമുണ്ടെങ്കിലും ഇല്ലെങ്കിലും സമരം ചെയ്യുമെന്ന് സംസ്ഥാന പ്രസിഡന്റ് ബിബിൻ എബ്രഹാം, സെക്രട്ടറി എ അധിന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബ്രിട്ടിഷ് കൊളോണിയൽ വ്യവസ്ഥയുടെ അവശേഷിപ്പായ ഗവര്‍ണര്‍ പദവി ഭരണഘടനാപരമായി റദ്ദ് ചെയ്യണമെന്ന് പാലക്കാട് നടന്ന എഐഎസ്എഫ് സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടതായും ഭാരവാഹികള്‍ പറഞ്ഞു. സർക്കാരിയ കമ്മിഷൻ അടക്കമുള്ള കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ പഠിച്ച റിപ്പോർട്ടുകൾ എല്ലാക്കാലവും ചൂണ്ടിക്കാണിച്ച വസ്തുതയാണ് ഗവർണർ പദവിയുടെ ദുരുപയോഗം. കോളനി വാഴ്ചയുടെ അവശേഷിപ്പായ ഈ പദവിയിലിരുന്ന് കേരളത്തിന്റെ വികസനവും നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥയുടെ മേന്മയും നശിപ്പിക്കാൻ ശ്രമിക്കുന്നവർ അപമാനമാണ്.
വരുംദിവസങ്ങളില്‍ എഐഎസ്എഫിന്റെ പുതിയ ഭാരവാഹികളുടെ പ്രഥമ കമ്മിറ്റി ചേര്‍ന്ന് ഇനിയുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് തീരുമാനിക്കും. കേരളത്തില്‍ ചില സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാര്‍ ഇല്ലാത്തത് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. സര്‍വകലാശാലകളില്‍ അമിതമായി ഗവര്‍ണര്‍ ഇടപെട്ട കാലം മുതലാണ് യൂണിവേഴ്സിറ്റികളുടെ പ്രവര്‍ത്തനം അവതാളത്തിലായത്. അതില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് കൃത്യമായി ഇടപെടുന്നുണ്ട്. വിദ്യാഭ്യാസ മേഖലയ്ക്ക് ഏറ്റവും കൂടുതല്‍ ഊന്നല്‍ കൊടുക്കണമെന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണ്. സ്വകാര്യ സര്‍വകലാശാല കേരളത്തില്‍ വരുന്നതുമായി ബന്ധപ്പെട്ട് എഐഎസ്എഫിന്റെ മുന്‍കാല നിലപാട് തന്നെയായിരിക്കും ഇനിയും പിന്തുടരുക. വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ പരിഹരിക്കാതെ ഒരു തലത്തിലുള്ള ഒത്തുതീര്‍പ്പിനും തങ്ങള്‍ തയ്യാറല്ല. ഇടതുപക്ഷത്തിന്റെ മുന്നോട്ടു പോക്കിനായി എസ്എഫ്ഐയുമായി യോജിച്ചു പ്രവര്‍ത്തിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് എം രാഹുല്‍, ജോയിന്റ് സെക്രട്ടറിമാരായ പി എസ് ആന്റസ്, ജോബിൻ ജേക്കബ്, ജില്ലാ പ്രസിഡന്റ് അബ്ദുള്ളക്കുട്ടി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.