എഐഎസ്എഫ് നേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായ വിദ്യാര്‍ത്ഥിയെ പൊലീസ് എറിഞ്ഞുകൊന്നു. കല്യാണി സര്‍വകലാശാല വിദ്യാര്‍ത്ഥി അനീഷ്ഖാനെ (28)യാണ് കൊലപ്പെടുത്തിയത്.
വെള്ളിയാഴ്ച അര്‍ധരാത്രി പൊലീസ് വേഷത്തിലെത്തിയ സംഘം അനീഷിനെ പിടികൂടുകയും താമസിക്കുന്ന കെട്ടിടത്തിന്റെ മുകള്‍ നിലയിലെത്തിച്ച് താഴേയ്ക്കെറിഞ്ഞ് കൊല്ലുകയുമായിരുന്നു. അര്‍ധരാത്രി ഒരുമണിയോടെ ഹൗറയില്‍ അമതയിലെ വീട്ടിൽ ബലം പ്രയോഗിച്ച് പ്രവേശിച്ച സംഘം പിതാവ് സലാംഖാനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം അനീഷിനെ പിടികൂടുകയായിരുന്നു.
സംഘാംഗങ്ങളിലൊരാള്‍ പൊലീസ് വേഷത്തിലായിരുന്നുവെന്ന് സലാംഖാന്‍ പറഞ്ഞു. മകനെ പിന്തുടരാതിരിക്കുവാന്‍ തന്നെ തോക്കിന്‍ മുനയില്‍ നിര്‍ത്തിയെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് സംഘം പുറത്തുപോയശേഷം നിലത്തു ചോരയില്‍ കുളിച്ചുകിടക്കുന്ന മകനെയാണ് കാണാനായത്. എന്നാല്‍ ഈ ദിവസം പ്രസ്തുത സ്ഥലത്തേയ്ക്ക് അന്വേഷണത്തിനോ ആരെയെങ്കിലും പിടികൂടുന്നതിനോ പോയിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം.
എഐഎസ്എഫ് പ്രവര്‍ത്തകനായ അനീഷ് 2018ല്‍ ഗൊബോര്‍ഡംഗയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധിയായിരുന്നു. നേരത്തെ ആലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിലും സജീവമായി പങ്കെടുത്തിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിലും സര്‍വകലാശാലകളെ കാവിവല്ക്കരിക്കുന്നതിനെതിരായ സമരത്തിലും സജീവ പങ്കാളിയായിരുന്ന അനീഷ് രക്തദാനം ഉള്‍പ്പെടെയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്കിവന്നിരുന്നു. കഴിഞ്ഞ മാസം നടത്തിയ രക്തദാന ക്യാമ്പിന്റെ വിജയത്തെ തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭീഷണിയുമുണ്ടായിരുന്നു.
സംഭവത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി സ്വപന്‍ ബാനര്‍ജി ആവശ്യപ്പെട്ടു. പൊലീസ് വേഷത്തിലെത്തിയവരാണ് കൊലപാതകത്തിന് പിന്നില്‍. എന്നാല്‍ തങ്ങള്‍ ആ ഭാഗത്തേയ്ക്ക് പോയിട്ടില്ലെന്ന് പൊലീസ് പറയുന്നു.
മമതയുടെ ഭരണത്തിനു കീഴില്‍ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ പൊലീസ് വേഷമണിയുന്നുവെന്നാണ് ഇതില്‍ നിന്ന് മനസിലാക്കേണ്ടതെന്ന് സ്വപന്‍ പറഞ്ഞു. കൊലയാളികളെ ഉടൻ കണ്ടെത്തുകയാണ് സംസ്ഥാന സർക്കാരിന്റെ പ്രധാന ഉത്തരവാദിത്തമെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറി സൂര്യകാന്ത മിശ്ര പറഞ്ഞു. കൊലയാളികള്‍ തൃണമൂല്‍ പ്രവര്‍ത്തകരാണോ പൊലീസാണോ എന്ന് വ്യക്തമാക്കേണ്ടത് സർക്കാരിന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.
കൊലപാതകത്തില്‍ വന്‍ പ്രതിഷേധമാണ് സംസ്ഥാന തലസ്ഥാനത്തും ആലിയ, കല്യാണി സര്‍വകലാശാലകളിലും മറ്റ് പ്രദേശങ്ങളിലും നടന്നത്. പല പ്രദേശങ്ങളിലും വിദ്യാര്‍ത്ഥി-യുവജന പ്രവര്‍ത്തകര്‍ പ്രതിഷേധ ജ്വാല തെളിയിച്ചു.
english summary;The AISF leader was shot dead from the top of the building
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.