പുതിയ അധ്യയന വർഷത്തിൽ ലഹരിവിപത്തിനെതിരെ പാഠ്യപദ്ധതി പരിഷ്കരണവും അധ്യാപക പരിശീലനവും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി പങ്കെടുക്കുന്ന ‘നാം മുന്നോട്ട്’ പ്രതിവാര ടെലിവിഷൻ സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വേനലവധിക്കാലത്ത് ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തും. രാസലഹരിയുടെ ദൂഷ്യഫലങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തല്‍, അധ്യാപകർക്ക് കൗൺസലിങ് പരിശീലനം, കുട്ടികൾക്ക് കായികപരിശീലനത്തിന് അധികസമയം, രക്ഷിതാക്കൾക്ക് ബോധവല്‍ക്കരണം തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങളാണ് ഈ അധ്യയന വർഷം ഏറ്റെടുക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. വലിയ മുന്നൊരുക്കങ്ങൾ നിലവിൽ നടക്കുന്നുണ്ട്. വിവിധ മേഖലകളിലെ വിദഗ്ധരുടെയും സാമുദായിക — സംഘടനാ നേതാക്കളുടെയും യോഗങ്ങളും ശില്പശാലയും മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നടത്തി. കുട്ടികളും യുവാക്കളുമാണ് ലഹരിക്ക് ഇരകളാകുന്നതിൽ ഏറെയുമെന്നതിനാൽ രക്ഷിതാക്കൾക്കും അധ്യാപകർക്കും കുട്ടികൾക്കും ബോധവല്‍ക്കരണം നൽകേണ്ടതുണ്ട്. കൗൺസലിങ് നൽകുന്നതിന് അധ്യാപകർക്ക് പരിശീലനം നൽകും. പഠനസമ്മർദം ഒഴിവാക്കി വീടുകളിലേക്ക് മടങ്ങുന്നതിനായി എല്ലാ ദിവസവും അവസാന പിരീഡ് സുംബ നൃത്തം പോലുള്ള കായികപ്രവർത്തനങ്ങൾക്കായി നീക്കിവയ്ക്കും. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ച നടത്തി.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപമുള്ള കച്ചവടസ്ഥാപനങ്ങളെയും ദുരൂഹമായി കാണുന്ന വ്യക്തികളെയും നിരീക്ഷിക്കണം. സമൂഹമാകെ ഇതിനായി ഉണർന്നു പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലഹരിക്ക് അടിമപ്പെടുന്നവരെ ഒറ്റപ്പെടുത്തുന്ന സമീപനമല്ല സർക്കാർ സ്വീകരിക്കുന്നത്. അവരെ തിരുത്തി സമൂഹത്തോടൊപ്പം കൊണ്ടുപോകാനാണ് ശ്രമം. സാധാരണജീവിതത്തിലേക്ക് മടങ്ങിവരുന്നവരെ ഉൾക്കൊള്ളുന്ന തരത്തിൽ സമൂഹവും മാറണം. അവർ വീണ്ടും ലഹരിയിലേക്ക് തിരിയാതിരിക്കാനുള്ള ജാഗ്രത വേണം. ലഹരിക്ക് അടിമപ്പെട്ട് ഗുരുതര മാനസിക പ്രശ്നങ്ങളുണ്ടാകുന്നവരെ ചികിത്സിക്കാനുള്ള ഒരു കേന്ദ്രം മാത്രമാണ് നിലവിൽ സർക്കാരിന് കീഴിലുള്ളത്. ഇത്തരം കേന്ദ്രങ്ങൾ എല്ലാ ജില്ലയിലും ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുൻ ചീഫ് സെക്രട്ടറി ഡോ. വി വേണു, സന്തോഷ് ജോർജ് കുളങ്ങര, മുൻ ഡിജിപി ഋഷിരാജ് സിങ്, കൊല്ലം മെഡിക്കൽ കോളജ് പ്രിൻസിപ്പല്‍ ഡോ. ബി പത്മകുമാർ, നടി സരയു എന്നിവര്‍ സംസാരിച്ചു. ജോൺ ബ്രിട്ടാസ് എംപി മോഡറേറ്ററായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.