ഡെമോക്രാറ്റിക്ക് സെനറ്ററും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായിരുന്ന റോബര്‍ട്ട് എഫ് കെന്നഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവിട്ട് വെെറ്റ് ഹൗസ്. 1968ല്‍ ല്‍ നടന്ന കൊലപാതകത്തെക്കുറിച്ചുള്ള ഏകദേശം 10,000 പേജുകളുള്ള രേഖകളാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവനുസരിച്ച് പുറത്തുവിട്ടത്. കൊലപാതകിയുടെ കൈപ്പടയില്‍ എഴുതിയ കുറിപ്പുകളും ഇതില്‍ ഉള്‍പ്പെടുന്നു. 1968 ജൂൺ അഞ്ചിന് ലോസ് ഏഞ്ചൽസിലെ അംബാസഡർ ഹോട്ടലിൽ പ്രസിഡന്റ് പ്രെെമറിയിലെ വിജയാഘോഷ പ്രസംഗത്തിനു പിന്നാലെയാണ് കെന്നഡിക്ക് വെടിയേല്‍ക്കുന്നത്. അദ്ദേഹത്തിന്റെ ഘാതകനായ സിർഹാൻ കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്. ജോണ്‍ എഫ് കെന്നഡിയെ വധിച്ചതുപോലെ തന്നെ റോബര്‍ട്ടിനെയും കൊലപ്പെടുത്തണമെന്നാണ് സിര്‍ഹാനെഴുതിയ കുറിപ്പുകളിലുള്ളത്. സഡെന സിറ്റി കോളജ് നോട്ട്ബുക്കിലെ ഒരു പേജിൽ ആർഎഫ്‌കെ മരിക്കണം, ആർഎഫ്‌കെ കൊല്ലപ്പെടണം തുടങ്ങി നിരവധി കുറിപ്പുകളാണ് സിർഹാൻ എഴുതിയത്.
1968 ഏപ്രിൽ നാലിന് മാർട്ടിൻ ലൂഥർ കിങ് ജൂനിയർ കൊല്ലപ്പെട്ടതിന് പിന്നാലെ കെന്നഡിയെ കൊല്ലാൻ ആഗ്രഹിക്കുന്നതായി സിർഹാൻ മാലിന്യങ്ങൾ ശേഖരിക്കാൻ വരുന്ന ആളോട് പറഞ്ഞതായി ഫയലുകളിൽ വ്യക്തമാക്കിയിട്ടുണ്ട്. സഹപാഠികൾ, അയൽക്കാർ, സഹപ്രവർത്തകർ തുടങ്ങി സിർഹാനെ അറിയാവുന്ന ആളുകളുമായുള്ള അഭിമുഖങ്ങളുടെ കുറിപ്പുകളും പുതുതായി പുറത്തിറങ്ങിയ ഫയലുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് കാണുന്നതിനായി 229 ഫയലുകളാണ് നാഷണൽ ആർക്കൈവ്‌സ് ഓൺലൈനിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കൊലപാതകത്തെക്കുറിച്ചുള്ള ഈ ഫയലുകളിൽ ചിലത് മുമ്പ് തന്നെ പങ്കുവച്ചിരുന്നു. രഹസ്യമാക്കി വച്ചിരുന്ന ഫയലുകൾ പുറത്തുവിടുന്നതിലൂടെ സിഐഎ, എഫ്ബിഐ പോലുള്ള അന്വേഷണ ഏജൻസികൾ ഇതുവരെ എന്ത് ചെയ്തുവെന്നും, ഇനി എന്ത് ചെയ്യാൻ കഴിയുമെന്നും ചോദ്യങ്ങൾ ചോദിക്കാനും, നിഗമനത്തിൽ എത്തിച്ചേരാനും പൊതുജനങ്ങളെ സഹായിക്കുമെന്നാണ് ട്രംപ് പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.