18 April 2024, Thursday

Related news

April 18, 2024
April 18, 2024
April 18, 2024
April 17, 2024
April 17, 2024
April 17, 2024
April 17, 2024
April 17, 2024
April 14, 2024
April 14, 2024

ഉപതെരഞ്ഞെടുപ്പ്; കണക്കുകളി‍ല്‍ അടിപതറി ബിജെപി

Janayugom Webdesk
November 19, 2021 4:50 pm

വിവാദ കാര്‍ഷിക ബില്ലുകള്‍ പിന്മവലിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ തീരുമാനം ഉപതെരഞ്ഞ‌െടുപ്പിലുണ്ടായ കനത്ത പരാജയമാണെന്നു ചര്‍ച്ചയായിരിക്കുന്നു. ഉപതിരഞ്ഞെടുപ്പും അതിന് പിന്നാലെ വന്നഎബിപി സര്‍വേയും ബിജെപിയെ ശരിക്കും ‍ഞെട്ടിച്ചിരിക്കുന്നു.ഉപതിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനങ്ങളില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങളും ബിജെപിക്കുള്ളില്‍ ഉയര്‍ന്നിരിക്കുകയാണ്. ചില കണക്കുകള്‍ അമിത് ഷാ പോലും പ്രതീക്ഷിക്കാത്തതാണ്. ബിജെപി ഹിമാചല്‍ പ്രദേശില്‍ പരാജയപ്പെട്ടതാണ് ഏറ്റവും നാണക്കേടായി കാണുന്നത്. ഇവിടെ മൂന്ന് നിയമസഭാ മണ്ഡലവും ഒപ്പം ലോക്‌സഭാ മണ്ഡലവും ബിജെപിക്ക് നഷ്ടമായി.ഖ്യമന്ത്രി ജയറാം താക്കൂറിന്റെ കോട്ടയായ മാണ്ഡിയില്‍ തന്നെ ബിജെപി തോറ്റു എന്നതാണ്. മറ്റൊന്ന് ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ സ്വന്തം സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് വലിയ രീതിയില്‍ തോറ്റുവെന്നതാണ്. നദ്ദയുടെയും കേന്ദ്ര നേതൃത്വത്തിന്റെ പോരായ്മയും അമിതമായ ഇടപെടലും തോല്‍വിക്ക് കാരണമായി നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഹിമാചലിലെ കണക്കുകളാണ് ബിജെപിയെ ഭയപ്പെടുത്തുന്നത്. ജുബാക് കോട്ട്കായില്‍ വെറും 2644 വോട്ടാണ് പാര്‍ട്ടിക്ക് ലഭിച്ചത്. അതായത് ആകെ പോള്‍ ചെയ്ത വോട്ടിന്റെ 4.67 ശതമാനം മാത്രം. ഈ മണ്ഡലത്തില്‍ ബിജെപിക്ക് കെട്ടിവെച്ച കാശ് പോലും നഷ്ടമായി. ഈ തോല്‍വിക്ക് പ്രധാന കാരണം വിമത സ്ഥാനാര്‍ത്ഥി ചേതന്‍ സിംഗ് ബ്രാഗ്തയാണ്. മുന്‍ മന്ത്രിയും ബിജെപി ഐടി സെല്‍ അധ്യക്ഷനുമായ നരീന്ദര്‍ ബ്രാഗ്തയുടെ മകനാണ് ചേതന്‍. മത്സരിക്കാന്‍ സീറ്റ് പാര്‍ട്ടി നിഷേധിച്ചപ്പോള്‍ വിമതനായി രംഗത്തത്തുകയായിരുന്നു ചേതന്‍ സിംഗ്. എന്നാല്‍ ഈ മണ്ഡലത്തില്‍ ഇനിയൊരു തിരിച്ചുവരവ് സാധ്യമാകില്ലെന്നാണ് ബിജെപി കരുതുന്നത്.


ഇതുകൂടി വായിക്കാം;തെരഞ്ഞെടുപ്പ് സര്‍വേ; യുപി അടക്കം ബിജെപിയുടെ രാഷ്ട്രീയ ഗ്രാഫ് താഴേക്ക്


രാജസ്ഥാനിലെ വല്ലഭ്‌നഗറിലും ബിജെപിക്ക് നാണക്കേടിന്റെ പുതിയ അധ്യായം തുറക്കേണ്ടി വന്നു. ഇവിടെയും കെട്ടിവെച്ച കാശ് ബിജെപിക്ക് നഷ്ടമായി. നാലാം സ്ഥാനത്തേക്കാണ് മണ്ഡലത്തില്‍ ബിജെപി തള്ളപ്പെട്ടത്. 21433 വോട്ടാണ് ആകെ ബിജെപിക്ക് കിട്ടിയത്. ആകെ പോല്‍ ചെയ്ത വോട്ടിന്റെ 11.71 ശതമാനം മാത്രം. മുന്‍ ബിജെപി എംഎല്‍എ രണ്‍ധീര്‍ സിംഗ് ഭിന്‍ദാര്‍ ഇവിടെ സ്വതന്ത്രനായി മത്സരിച്ചിരുന്നു. അദ്ദേഹം 43817 വോട്ടാണ് പിടിച്ചത്. 23.94 ശതമാനം വോട്ട് അദ്ദേഹം നേടിയത്. മുന്‍ ബിജെപി സഖ്യകക്ഷിയായ ആര്‍എല്‍പി ഇവിടെ രണ്ടാം സ്ഥാനത്തെത്തി. 45107 വോട്ട് ഇവര്‍ നേടുകയും ചെയ്തു. രാജസ്ഥാനിലെ തന്നെ ധാരിയാവാഡിലും ബിജെപിക്ക് തിരിച്ചടിയുണ്ടായി. തവര്‍ചന്ദ് എന്ന ആദിവാസി യുവാവ് ഇവിടെ 51094 വോട്ടുകള്‍ നേടി. ബിജെപി ഇവിടെ മൂന്നാം സ്ഥാനത്താണ്. ഇവിടെ കെട്ടിവെച്ച കാശ് നഷ്ടമായില്ല. ആന്ധ്രയിലെ ബാദ്വേലിലും ബിജെപിക്ക് കെട്ടിവെച്ച കാശ് നഷ്ടമായി. ആകെ 21678 വോട്ടാണ് ബിജെപിക്ക് ലഭിച്ചത്. ബംഗാളിലെ ദിന്‍ഹട്ടയിലും ഗോസാബയിലും ഖര്‍ദാഹയിലും ബിജെപിക്ക് കെട്ടിവെച്ച കാശ് നഷ്ടമായി. ദിന്‍ഹട്ടയില്‍ ആകെ 11.31 ശതമാനവും ഗോസാബയില്‍ 9.95 ശതമാനവും ഖര്‍ദാഹയില്‍ 13.07 ശതമാനം വോട്ടുമാണ് ബിജെപിക്ക് ആകെ നേടാനായത്. ബംഗാളില്‍ തകര്‍ച്ചയിലേക്കാണ് ബിജെപി നീങ്ങുന്നതെന്ന് ഇതോടെ വ്യക്തമാകുകയാണ്.

ജയറാം താക്കൂറിന് പുറമേ കര്‍ണാടകത്തിലെ ഹങ്കലിലും ബിജെപിക്ക് തിരിച്ചടിയുണ്ടായി. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ കോട്ടയായി കാണുന്ന മണ്ഡലമാണിത്. ഇതും ബിജെപിക്ക് നഷ്ടമായി. യുപിയില്‍ 100 സീറ്റില്‍ അധികം ബിജെപിക്ക് നഷ്ടമാകുമെന്നാണ് കണക്ക്. 2022ല്‍ ബിജെപിയുടെ ഏറ്റവും വലിയ ആശങ്കയാണിത്. കഴിഞ്ഞ ദിവസം പുറത്തുവന്ന എബിപി സര്‍വേയിലാണ് ഇക്കാര്യമുള്ളത്. മണിപ്പൂരും ഉത്തരാഖണ്ഡും കടുത്ത മത്സരമാണ് നടക്കുന്നത്. 2022ല്‍ ബിജെപിക്ക് കാര്യങ്ങള്‍ ശുഭകരമായിരിക്കില്ല എന്ന് വ്യക്തമാണ്. ബിജെപിക്ക് കൊവിഡ് കാലത്തിന് ശേഷം ഉണ്ടായ പ്രതിസന്ധികളെ മറികടക്കാന്‍ സാധിച്ചിട്ടില്ല. ഇന്ധന വില കുറച്ചെങ്കിലും അത് വലിയ തിരിച്ചടി ബിജെപിക്കുണ്ടാക്കും. കര്‍ഷക സമരവും വിലക്കയറ്റവും ഇതിനൊപ്പം തന്നെ ബിജെപിയെ ബാധിക്കും. ഉത്തരാഖണ്ഡിലും ഗുജറാത്തിലും അതിരൂക്ഷമാണ് ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നത്. നിലനില്‍പ്പിനായി ബിജെപി പരക്കം പായുന്ന സ്ഥിതിയാണ് സംജാതമായിരിക്കുന്നത്.

ധനസഹായം ലഭിക്കാതെ മരിച്ചവരുടെ കുടുംബങ്ങള്‍

കര്‍ഷക പ്രക്ഷോഭത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് പഞ്ചാബ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത സര്‍ക്കാര്‍ ജോലി ഇനിയും ലഭിച്ചിട്ടില്ല.
കർഷക പ്രക്ഷോഭത്തിനിടെ നടന്ന 700ഓളം മരണങ്ങളിൽ 500 ലധികം പേർ പഞ്ചാബിൽ നിന്നുള്ളവരാണ്. എന്നാൽ, മരിച്ച കർഷകരുടെ ഭൂരിഭാഗം കുടുംബങ്ങൾക്കും പഞ്ചാബ് സർക്കാരിൽ നിന്ന് ജോലി ലഭിച്ചിട്ടില്ല. നിരവധി കുടുംബങ്ങൾ ഇപ്പോഴും സർക്കാർ ജോലിക്കായി കാത്തിരിക്കുകയാണെന്ന് സംയുക്ത കിസാൻ മോർച്ചയും (എസ്‍കെഎം) പറയുന്നു. പഞ്ചാബിൽ നിന്ന് ഇതിനകം 550 കർഷകർ മരിച്ചിട്ടുണ്ട്. 300 കുടുംബങ്ങൾക്ക് ഇനിയും സര്‍ക്കാര്‍ വാഗ്‍ദാനം ചെയ്ത ജോലിയും സാമ്പത്തിക സുരക്ഷയും ലഭിച്ചിട്ടില്ലെന്നും എസ്‍കെഎം ആരോപിക്കുന്നു.

പഞ്ചാബ് സര്‍ക്കാരിന്റെ റവന്യൂ വകുപ്പിൽ നിന്ന് ലഭിച്ച കണക്കുകൾ പ്രകാരം, ഏകദേശം 250 കർഷകരുടെ കുടുംബങ്ങൾക്കു മാത്രമാണ് സർക്കാർ ഇതുവരെ നിയമന ഉത്തരവുകള്‍ കൈമാറിയത്. ജില്ലാതലത്തിൽ ഡെപ്യൂട്ടി കമ്മിഷണർമാരുടെ ശുപാർശയുടെ അടിസ്ഥാനത്തിലുള്ള നിയമന കത്തുകള്‍ മാത്രമാണ് ഇതുവരെയും കെെമാറിയിട്ടുളളുവെന്നും ബാക്കിയുള്ള നിയമനങ്ങള്‍ക്കായി ഡെപ്യൂട്ടി കമ്മിഷണര്‍ തലത്തില്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണമെന്നും റവന്യൂ ആൻഡ് റിഹാബിലിറ്റേഷൻ സ്പെഷ്യൽ ചീഫ് സെക്രട്ടറി അറിയിച്ചിട്ടുണ്ട്. യോഗ്യതയുടെ അടിസ്ഥാനത്തിലാണ് ജോലികൾ നൽകുന്നത്. ബിരുദധാരിയാണെങ്കിൽ ഗ്രൂപ്പ് സി ക്ലറിക്കൽ തസ്തികയും .12-ാം ക്ലാസ് പാസായിട്ടില്ലെങ്കിൽ, ഗ്രൂപ്പ് ഡി തസ്തികയുമാണ് നൽകുന്നത്.  പ്രതിഷേധത്തിനിടെ മരിച്ച കർഷകരുടെ ശരാശരി ഭൂമി മൂന്ന് ഏക്കറിൽ താഴെയാണെന്ന് കണ്ടെത്തിയ റിപ്പോര്‍ട്ട് ഓണ്‍ലെെന്‍ വാര്‍ത്താ മാധ്യമമായ ദി വയര്‍ പുറത്തുവിട്ടിരുന്നു. മരിച്ച കര്‍ഷകരുടെ കുടുംബങ്ങളുടെ സാമ്പത്തിക അരക്ഷിതാവസ്ഥയും സര്‍ക്കാര്‍ വാഗ്‍‍ദാനം ചെയ്ത ജോലിയും എത്രത്തോളം അത്യാവശ്യമാണെന്നതിന്റെ തെളിവാണ് ഈ കണക്കുകള്‍.

eng­lish sum­ma­ry; The BJP has lost ground in the polls in By-election
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.